അമേരിക്കൻ ആക്രമണത്തിൽ ഇറേനിയൻ എണ്ണടാങ്കറിൽ സ്ഫോടനം ഉണ്ടാകുന്നു. അമേരിക്കൻ സേന പുറത്തുവിട്ട വീഡിയോയിൽനിന്നുള്ള ദൃശ്യം.
ടെഹ്റാൻ: ഇറാനും അമേരിക്കയും പരസ്പരം കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ശനിയാഴ്ച ഇറാനു സമീപമായിരുന്നു ആക്രമണങ്ങളെല്ലാം.
ഇറാന്‍റെ മൂന്ന് എണ്ണ ടാങ്കർ കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക അറിയിച്ചു. ഇതിനു പകരമായി മൂന്നു ടാങ്കറുകളും അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ അറിയിച്ചു.
ഇറാനിലെ വിപ്ലവഗാർഡുകൾ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനെത്തുടർന്നായിരുന്നു അമേരിക്കയുടെ ആക്രമണം. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനു സമീപം നങ്കൂരമിട്ടിരുന്ന ടാങ്കർ അടക്കമാണ് അമേരിക്ക ആക്രമിച്ചത്.
ഞങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാൽ നിങ്ങളുടെ മൂന്ന് കപ്പലുകൾ തകർക്കുമെന്ന് ഇറാൻ മനസിലാക്കണമെന്ന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിച്ച മൂന്നു ടാങ്കറുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചത്. മറ്റു സ്ഥലങ്ങളിലായി അമേരിക്കയുടെ മൂന്ന് യുദ്ധക്കപ്പലുകളെയും ആക്രമിച്ചതായി വിപ്ലവഗാർഡ് അവകാശപ്പെട്ടു.