ഡൽഹിയിൽ കെട്ടിടം തകർന്നു വീണ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും 20 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
75 കിടക്കകളുള്ള പേയിംഗ് ഗസ്റ്റ് താമസസൗകര്യമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. പ്രാഥമിക അന്വേഷണത്തിൽ കെട്ടിടത്തിന് 40 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തിയതായി ഡൽഹി പൊലിസ് അറിയിച്ചു. അപകടസമയത്ത് ബേസ്മെന്റിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്.
ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ കോളേജ് വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ ഇവിടെ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് എയിംസിൽ കൂടുതൽ കിടക്കകൾ സജീകരിക്കാനും അവധിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകി. കെട്ടിട ഉടമയായ നോയിഡ സ്വദേശിക്കെതിരെ കേസെടുത്തെന്ന് പൊലിസ് വ്യക്തമാക്കി.
Tags : Building Collapse Delhi SatyaNiketan Rescue Operation