അപകടസ്ഥലത്ത് രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുന്നു.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അഞ്ചുനില കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. സത്യനികേതനിലുണ്ടായ സംഭവത്തിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡൽഹി പൊലിസ് വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികളിൽ നിന്ന് ഫോൺകോൾ വന്നതായും അധികൃതർ പറഞ്ഞു.
ഞങ്ങൾ കുടുങ്ങിക്കിടക്കുകയാണ് രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഫോൺവിളികൾ ലഭിച്ചത്. കുടുങ്ങിക്കിടക്കുന്നവരിൽ നിന്ന് ഇപ്പോഴും ഫോൺ കോളുകൾ ലഭിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും അപകടസ്ഥലം സന്ദർശിച്ച അനിൽ ശർമ എംഎൽഎ വ്യക്തമാക്കി.
അപകടസമയത്ത് അമ്പതോളം വിദ്യാർഥികൾ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം. ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിലെ കെട്ടിടമാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഫോൺവിളികളിലൂടെ ലഭിക്കുന്ന വിവരങ്ങൾ കൂടി ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
ഡൽഹി പൊലിസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി . ഗോവയിലെ ചിംബലിൽ പുതുതായി നിർമിച്ച ബിജെപിയുടെ സംസ്ഥാ ഓഫീസ് ഉദ്ഘാടനത്തിനായാണ് അദ്ദേഹം ഗോവയിൽ എത്തിയത്.
Tags : building collapse southdelhi Students Trapped