x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈനിക ശക്തികൊണ്ടു നേടാൻ കഴിയാത്തത് സാന്പത്തിക ഉപരോധത്തിലൂടെ നേടി ട്രംപ്; ഹോർമുസിന്‍റെ പേരിലുള്ള വിലപേശൽ ഫലിക്കുന്നില്ല; മുട്ടുകുത്തുമോ ഇറാൻ?

വെബ് ഡെസ്ക്
Published: September 6, 2026 08:55 PM IST | Updated: September 6, 2026 08:55 PM IST

ടെഹ്റാൻ നഗരത്തിൽ അമേരിക്കയുടെ പതനം ചിത്രീകരിക്കുന്ന കൂറ്റൻ പോസ്റ്ററിനു മുന്നിലൂടെ നടന്നുപോകുന്ന ഇറേനിയൻ വനിത.

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ സാന്പത്തിക ഉപരോധം ഇറാനെ വരിഞ്ഞുമുറുക്കുന്നു. ആറു മാസം അമേരിക്കൻ ആക്രമണം ചെറുത്ത ഇറാൻ ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഇപരോധങ്ങളെ നേരിടൻ വിഷമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും സാന്പത്തിക ഉപരോധങ്ങൾ വർഷങ്ങളായി നേരിട്ടു പരിചയമുള്ള രാജ്യമാണ് ഇറാൻ. എന്നാൽ ഓഗസ്റ്റിലെ അമേരിക്കൻ ഉപരോധങ്ങൾ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്നു.

‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന പേരിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഉപരോധങ്ങൾ യുഎസ് ഡോളറിനെ കേന്ദ്രീകരിച്ചുള്ള ആഗോള വിപണിയിൽ ഇറാനെ പൂർണമായും ഒറ്റപ്പെടുത്താൻ ലക്ഷ്യമിടുന്നവയാണ്.

ഇറാന്‍റെ എണ്ണവില്പന, ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ബാങ്കിംഗ് ശൃംഖലകൾ എന്നിവയെയാണ് ട്രംപ് ഭരണകൂടം പ്രധാനമായും ലക്ഷ്യമിട്ടത്. ക്രിപ്റ്റോ കറൻസി പോലുള്ള ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലേക്ക് ഉപരോധം വ്യാപിപ്പിക്കുകയും ചെയ്തത് ഇറാെ ശ്വാസംമുട്ടിക്കുന്നതായി. അമേരിക്കൻ നടപടിയോട് യൂറോപ്യൻ യൂണിയനും സഹകരിക്കുന്നുണ്ട്.

അമേരിക്കയുടെ നാവിക ഉപരോധത്തിനു പുറമേ എണ്ണവിൽപ്പന പൂർണമായും തടയുന്ന ഉപരോധങ്ങളിലൂടെ ഇറാന് വിദേശ കറൻസി ഒട്ടും തന്നെ ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഹോർമുസ് കടലിടുക്കു വച്ച് നടത്തുന്ന വിലപേശൽ ഫലിക്കാത്തതും ഇറാനു തിരിച്ചടിയാണ്. ഹോർമുസ് അടച്ചതോടെ ഗൾഫിൽനിന്നുള്ള എണ്ണയൊടുക്ക് നിലയ്ക്കുമെന്നും ആഗോളതലത്തിൽ ഊർജപ്രതിസന്ധിയുണ്ടാകുമെന്നും ചർച്ച നടത്താൻ അമേരിക്ക ഇങ്ങോട്ടു യാചിക്കേണ്ടിവരുമെന്നുമാണ് ഇറാൻ കണക്കുകൂട്ടിയത്.

യുദ്ധത്തിന്‍റെ ഇറാന്‍റെ തുറുപ്പുചീട്ടായിരുന്നു ഈ ഹോർമുസ് തന്ത്രം. എന്നാൽ ഇറാൻ പ്രതീക്ഷിച്ചതുപോലുള്ള ഊർജ പ്രതിസന്ധി ആഗോളവിപണിയിൽ ഉണ്ടായില്ല.

സാന്പത്തിക പ്രതിസന്ധി, കറൻസി മൂല്യം കൂപ്പുകുത്തുന്നത്, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്ത് വീണ്ടും പ്രതിഷേധ പ്രകടനങ്ങൾക്കിടയാക്കുമെന്ന ഭയം ഇറേനിയൻ നേതൃതത്തിനുണ്ടെന്നാണ് റിപ്പോർട്ടുൾ. ഇന്ധനം, ഗോതന്പ് തുടങ്ങിയ വസ്തുക്കളുടെ ഇറക്കുമതി നിലച്ചത് നേതൃത്വത്തെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു.

ഇറാനിൽ വീണ്ടും ജനകീയ പ്രതിഷേധം അലയടിക്കുമെന്നും പുരോഹിത നേതൃത്വത്തിന്‍റെെ പിടി അയയുമെന്നും ഭരണകൂടം തകരുമെന്നുമുള്ള പ്രതീക്ഷയാണ് അമേരിക്കയ്ക്കുള്ളത്. അതേസമയം, തിരിച്ചടികളുണ്ടാകുന്ന ഓരോ ഘട്ടത്തിലും അപ്രതീക്ഷിത അതജീവനതന്ത്രം പുറത്തെടുക്കുന്ന ഇറേനിയൻ നേതൃത്വം ഇക്കുറിയും വിട്ടുകൊടുക്കാൻ സാധ്യതയില്ല.

Tags : Gulf War Iran America Hormuz

Recent News

Corehub Up