District News
പാലക്കാട്: അകത്തേത്തറ നടക്കാവ് ഭാഗത്ത് നിർമാണം പുരോഗമിക്കുന്ന മേൽപാലത്തിന്റെ ഗർഡറുകൾക്കിടയിൽ വയോധികൻ കുടുങ്ങിയ നിലയിൽ കണ്ടെത്തി.
ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് നാട്ടുകാർ ഇയാളുടെ കരച്ചിൽകേട്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നിർമാണത്തിലിരിക്കുന്ന പാലത്തിലേക്ക് അബദ്ധത്തിൽ കയറിയ വയോധികൻ ഗർഡറുകൾക്കിടയിലേക്ക് വീണ് കുടുങ്ങിയതാകാമെന്നാണ് പ്രാഥമികനിഗമനം.
ഏറെ നേരം സഹായത്തിനായി വിളിച്ചുകരഞ്ഞതിനെ തുടർന്നാണ് സമീപവാസികൾ വിവരം അറിഞ്ഞത്. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാർ ഏറെ പ്രയത്നിച്ചാണ് ഇയാളെ സുരക്ഷിതമായി പുറത്തെടുത്തത്.
ഭാഗ്യം കൊണ്ടാണ് വയോധികൻ പാലത്തിന്റെ മുകളിൽനിന്ന് താഴേക്ക് പതിക്കാതിരുന്നതും നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കൂർത്ത കന്പികളിലേക്ക് വീഴാതിരുന്നതും. ചെറിയ അശ്രദ്ധപോലും ഗുരുതര അപകടത്തിന് വഴിവയ്ക്കുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടത്തിൽപ്പെട്ട വയോധികനു നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്ന തായി നാട്ടുകാർ പറഞ്ഞു. വയോധികന് നിസാര പരിക്കുണ്ട്്.
നിർമാണം നടക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അനധികൃത പ്രവേശനം തടയാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും വേലിക്കെട്ടുകളും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. രക്ഷാപ്രവർത്തകർ ഇതുവരെ നാല് പേരെ ജീവനോടെ പുറത്തെടുത്തു.
ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് കെട്ടിടം തകർന്ന വിവരം ലഭിക്കുന്നതെന്നാണ് ഡൽഹി ഫയർ സർവീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ അഗ്നിശമന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടം തകർന്നുവീഴുമ്പോൾ എത്ര പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബഹുനില കെട്ടിടം തകരുന്നതിന് മുമ്പ് വലിയ ശബ്ദം കേട്ടതായും ചുറ്റുമുള്ള പ്രദേശമാകെ പൊടിപടലങ്ങൾ പടർന്നതായുമായാണ് ദൃക്സാക്ഷികൾ പറയുന്നത്.
Kerala
കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ യുവാക്കൾ കുടുങ്ങി. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്. വൈകീട്ട് മലകയറിയ യുവാക്കൾ തിരിച്ചിറങ്ങാനാവുമ്പോഴേക്ക് ഇരുട്ടായി. ഇതോടെ വഴിതെറ്റുകയായിരുന്നു.
കായക്കൊടി കാവിലുംപാറ പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന ഏറെ ഉയരം കൂടിയ മലയാണ് കൊരണപ്പാറ. മൊബൈലിന്റെ ചാർജ് തീർന്നതും കൊരണപ്പാറയിൽ മൊബൈൽ റെയിഞ്ച് ഇല്ലാത്തതും യുവാക്കളെ വിഷമത്തിലാക്കുകയായിരുന്നു. ഇടയ്ക്ക് റെയ്ഞ്ച് കിട്ടിയപ്പോൾ 101-ൽ വിളിച്ചാണ് കുടുങ്ങിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്.
തുടർന്ന് നാദാപുരം ഫയർഫോഴ്സും, തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ച് താഴെയിറക്കുകയുമായിരുന്നു. കുന്നും കാടും നിറഞ്ഞ പ്രദേശമായതിനാൽ തിരച്ചിൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തുകയായിരുന്നു.
മനോഹരമായ കാഴ്ചകൾ നിറഞ്ഞതാണ് കൊരണപ്പാറയെങ്കിലും ഇവിടങ്ങളിലേക്ക് എത്തുന്നത് അപകടം നിറഞ്ഞതാണ്. വൈകുന്നേരങ്ങളിൽ ആരും കയറാൻ ശ്രമിക്കരുതെന്ന് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും അറിയിച്ചു.
Kerala
പാലക്കാട്: മണ്ണാർക്കാട് പാലക്കയത്ത് ഭീതി പരത്തിയ പുലി കുടുങ്ങി. പാലക്കയം നിരവിൽ ആക്കമറ്റം തങ്കച്ചന്റെ പറമ്പിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ഈ മാസം 20ന് പാലക്കയത്ത് ആക്കമറ്റത്തിൽ ജോർജ് ജോസഫ് എന്നയാളുടെ ആറ് ആടുകളെ കടിച്ചു കൊന്നത് പുലി ആണെന്ന് പറഞ്ഞ് പ്രദേശവാസികൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് നടപടിയെടുക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഫെബ്രുവരി 21 ന് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
ഇപ്പോൾ കൂട്ടിലായ പുലിയെ നീരീക്ഷണത്തിൽ വച്ച് ആരോഗ്യ പരിശോധനകൾ നടത്തും. അടുത്ത ദിവസം ഉൾക്കാട്ടിലെത്തിച്ച് തുറന്ന് വിടുന്നതുൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കും.
National
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്റാം പറഞ്ഞു.
തംഗ്സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
ഷിംല: പാലക്കാട് മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജിലെ കുട്ടികളെയും അധ്യാപകരെയും മണാലിയില്‍ വഴിയാധാരമാക്കി ടൂർ ഓപ്പറേറ്റർ. ടൂർ പാക്കേജിന്റെ ഭാഗമായാണ് ഇവർ മണാലിയില്‍ എത്തിയത്. പിന്നാലെ ടൂർ ഓപ്പറേറ്റർ സംഘത്തെ കൈയൊഴിഞ്ഞു. മണാലിയില്‍ മഞ്ഞുവീഴ്ചയെ തുടർന്ന് റോഡ് ബ്ലോക്ക് ആയതിന് പിന്നാലെയാണ് സംഭവം.
റൂം അറേഞ്ച് ചെയ്യാനോ ഭക്ഷണം നല്‍കാനോ ടൂർ ഓപ്പറേറ്റർ തയ്യാറായില്ല. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43 കുട്ടികളും 3 അധ്യാപകർക്കുമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. 75 ശതമാനം തുകയും വാങ്ങിയ ശേഷമാണ് ടൂർ ഓപ്പറേറ്ററുടെ ക്രൂരത. നിരവധിപേർക്ക് ആരോഗ്യ പ്രശ്നങ്ങളടക്കം ഉണ്ടായിട്ടും ടൂർ ഓപ്പറേറ്റർ തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികള്‍ പരാതിപ്പെട്ടു.
കടുത്ത മഞ്ഞുവീഴ്ചയിലും മൂന്ന് ദിവസമാണ് വിദ്യാർഥികള്‍ മണാലിയില്‍ കുടുങ്ങിയത്. പിന്നീട് സ്വന്തം ചെലവില്‍ ഇവർ ഡൽഹിയിലേയ്ക്ക് എത്തി. വാഹനത്തിനായി ആറ് കിലോമീറ്ററോളം വിദ്യാർഥികള്‍ക്ക് മഞ്ഞില്‍ നടക്കേണ്ടി വന്നതായും പറയുന്നു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയാണ് ഗണ്ണേഴ്സ് വഴങ്ങിയത്. നോട്ടിംഗ്്ഹാമിന്റെ പ്രതിരോധക്കൂട്ടിൽ ആഴ്സണൽ കുടുങ്ങി. കടുത്ത ആക്രമണം നടത്തിയിട്ടും പ്രതിരോധ കോട്ട പൊളിക്കാനായില്ല. സമനില പോയിന്റ് നിലയിൽ ആഴ്സണലിനു വലിയ തിരിച്ചടി നൽകുന്നില്ലെങ്കിലും രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്പതാക്കി ഉയർത്താനുള്ള അവസരം നഷ്ടമായി.
പ്രീമിയർ ലീഗിൽ ആഴ്സണൽ തുടർച്ചയായി വഴങ്ങുന്ന രണ്ടാം സമനിലയാണിത്. 22 മത്സരങ്ങളിൽ 15 വിജയത്തോടെ 50 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 13 വിജയവുമായി 43 പോയിന്റ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
ലിവര്‍പൂളിന് സമനില പൂട്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു തുടർച്ചയായ നാലാം പോരാട്ടത്തിലും സമനില. ബേണ്‍ലിയാണ് നിലവിലെ ചാന്പ്യൻമാരെ സമനിലയിൽ തളച്ചത്. 0കളിയുടെ 42-ാം മിനിറ്റിൽ ഫ്ളോറിയൻ വിയറ്റ്സിലൂടെ ആൻഫീൽഡിൽ ലിവർപൂൾ മുന്നിലെത്തി. 65-ാം മിനിറ്റിൽ മാർക്കസ് എഡ്വേർഡ്സിലൂടെ ബേണ്‍ലി സമനില പിടിക്കുകയായിരുന്നു.
ക്രിസ്റ്റൽ പാലസിനെ (1-2) സന്ദർലാൻഡും ടോട്ടനം ഹോട്സ്പറിനെ (1-2) വെസ്റ്റ് ഹാം യുനൈറ്റഡും പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ ലീഡ്സ് യുനൈറ്റഡ് 1-0നു ഫുൾഹാമിനെ പരാജയപ്പെടുത്തി.
International
നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണ് നിരവധി പ്പേർക്കു പരിക്ക്.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്. 16 നിലകളുള്ള കെട്ടിടമാണ് തകർന്നത്. അപകടസ്ഥലത്ത് നിരവധി സന്നദ്ധസംഘടനകൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
അപകടത്തിന്റെ വിശദാംശങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേർ വനിതകളാണ്. പുതൂർ ആർആർടി സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.