കുരുമുളക്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ വലിയ തോതിലുണ്ടായ കുറവ് തോട്ടവിളകളെ ഗുരുരതമായി ബാധിക്കും. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം തോട്ടവിളകളിൽ ഏറ്റവും കൂടുതൽ ബാധിക്കുക കുരുമുളക് ഉത്പാദനത്തെയാവും.
കാലവർഷത്തിൽ തുടർച്ചയായി പെയ്തിറങ്ങുന്ന മഴയാണ് കുരുമുളകുതിരിയിൽ കൂടുതൽ മണിപിടിത്തമുണ്ടാക്കുന്നത്. എന്നാൽ ഇക്കുറി കാലവർഷത്തിൽ ലഭിക്കേണ്ട മഴയിലെ കുറവ് കുരുമുളക് ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാക്കും.ഏലം ഉത്പാദനവും ഇടിഞ്ഞേക്കും
ഏലം ഉത്പാദനത്തിലും വലിയ ഇടിവിനു സാധ്യത. ഇടുക്കി, വയനാട് ജില്ലകളിൽ ഏലത്തോട്ടങ്ങളിൽ കായ്പിടിത്തം വളരെക്കുറവാണ്. ഈ വർഷം ഏലം വിളവെടുപ്പ് വൈകാനും സാധ്യതയുണ്ട്. നാളികേര ഉത്പാദനത്തേയും മഴക്കുറവ് കൂടുതൽ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇക്കൊല്ലത്തെ മഴക്കുറവിനെ തുടർന്നുള്ള നാളികേര ഉത്പാദനക്കുറവ് വരുംവർഷങ്ങളിലാവും വ്യക്തമായി പ്രതിഫലിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ കൃഷിയിറക്കി ഡിസംബർ, ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന വാഴകൃഷിയെയും മഴക്കുറവ് പ്രതികൂലമായി ബാധിക്കും. മഴയെ മാത്രം ആശ്രയിച്ചാണ് ഈ മാസങ്ങളിൽ വാഴകൃഷിയിറക്കുന്നത്.
സംസ്ഥാനത്തെ ഗ്രൗണ്ട് വാട്ടർ റീചാർജിംഗിന്റെ 65 ശതമാനവും ലഭിക്കുന്നത് കാലവർഷത്തിലെ മഴയിലൂടെയാണ്. ഇക്കുറി മഴ കുറഞ്ഞതോടെ കിണറുകളിലേയും മറ്റുജല സംഭരണികളിലെയും വെള്ളം വേഗത്തിൽ കുറയാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇത് ഡിസംബർ, ജനുവരി മാസങ്ങളിൽ തന്നെ വലിയ തോതിൽ ജലക്ഷാമത്തിനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. നിലവിൽ സംസ്ഥാനത്ത് ലഭിക്കേണ്ടതിന്റെ 35 ശതമാനത്തിലധികം മഴക്കുറവാണുള്ളത്.
നെൽകൃഷിക്കും ഭീഷണി
പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ റിസർവോയറുകളിൽനിന്നു ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് നെൽകൃഷി ഇറക്കുന്നത്. ഈ പ്രദേശത്ത് മഴ കുറഞ്ഞാൽ നെൽകൃഷിയെയും അത് ബാധിക്കും. ഫലവൃക്ഷങ്ങൾക്കും വൻതോതിൽ വെള്ളം ആവശ്യമാണ്.
മഴക്കുറവ് തോട്ടം വിളകളുടെ ഉത്പാദനത്തെ ദീർഘകാല അടിസ്ഥാനത്തിൽ ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. വരും മാസങ്ങളിൽ കൂടുതൽ മഴ പെയ്താൽ മാത്രമേ നിലവിലെ മഴക്കമ്മി കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
Tags : Lackofrain pepper production decline Report Business rainfall shortage MonsoonSeason