എൻ. ചന്ദ്രശേഖരന്
മുംബൈ: ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കന്പനിയായ ടാറ്റ സണ്‍സ് ലിമിറ്റഡിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരന് അഞ്ചു വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ ഇന്നലെ ചേർന്ന ടാറ്റ സണ്‍സ് ബോർഡ് അംഗീകാരം നൽകിയതായി റിപ്പോർട്ട്.
2027 ഫെബ്രുവരി 20നാണ് അദ്ദേഹത്തിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നത്. നിലവിലെ കാലാവധി പൂർത്തിയാകുന്പോൾ മൂന്നാമെതൊരു ഉൗഴത്തിനായി ശ്രമിക്കില്ലെന്ന് ഡയറക്ടർമാരെ അറിയിച്ച് ആഴ്ചകൾക്കുശേഷമാണ് ചന്ദ്രശേഖരന്റെ പുനർനിയമനം അംഗീകരിച്ച് ബോർഡ് തീരുമാനം വന്നത്. ഓഗസ്റ്റ് 12ന് അദ്ദേഹം രാജിപ്രഖ്യാപിച്ചിരുന്നു.
ചന്ദ്രശേഖരനെ വീണ്ടും നിയമിക്കുന്നതിനുള്ള പ്രമേയത്തിനെതിരേ വോട്ട് ചെയ്ത ഏക അംഗം ടാറ്റ ട്രസ്റ്റ് ചെയർമാനായ നോയൽ ടാറ്റയാണ്.
ബോർഡ് തീരുമാനം നിയമവിരുദ്ധം: നോയൽ ടാറ്റ
ബോർഡ് യോഗത്തിൽ 4-1 എന്ന വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടാറ്റ സണ്‍സ് തലപ്പത്ത് ചന്ദ്രശേഖരൻതന്നെ തുടരുന്നതിനെ ബോർഡ് അംഗീകരിച്ചത്. ബോർഡ് തീരുമാനം നിയമവിരുദ്ധമെന്നാണ് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ വിശേഷിപ്പിച്ചത്. ടാറ്റ സണ്‍സിൽ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റ ട്രസ്റ്റിനാണ്.
“ചെയർമാനായി ചന്ദ്രശേഖരന്റെ നിയമനത്തിനെതിരേയാണ് ഞാൻ വോട്ട് ചെയ്തത്. ഒരു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ എന്റെ വീറ്റോ അധികാരം തെറ്റായ രീതിയിൽ മറികടക്കുകയാണ് ചെയ്തത്. ആ തീരുമാനം നിയമവിരുദ്ധമാണ്. എന്റെ വിയോജിപ്പ് ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്.” മണികണ്‍ട്രോളിന് നൽകിയ അഭിമുഖത്തിൽ നോയൽ ടാറ്റ പറഞ്ഞു.
“നോയൽ തലവനായ ടാറ്റ ട്രസ്റ്റ്സ് വാർഷികയോഗത്തിൽ ചന്ദ്രശേഖരനെ പുറത്താക്കാൻ നീക്കം നടത്തും. ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാനാവില്ല.” ഇതുമായി ബന്ധപ്പെട്ട ഒരാൾ പറഞ്ഞു.
ടാറ്റ ട്രസ്റ്റുകളിലൊന്നായ സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് ചന്ദ്രശേഖരന്റെ മുൻ തീരുമാനത്തെ മാനിക്കുന്നതായും ടാറ്റ സണ്‍സിന്റെ അടുത്ത ചെയർമാനെ ശിപാർശ ചെയ്യുന്നതിനായി ഒരു സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്ന നടപടികൾ ആരംഭിച്ചതായും വ്യക്തമാക്കി.
ചെയർമാനായി തുടരാൻ അടുത്ത അഞ്ചു വർഷത്തേക്കുകൂടി അംഗീകാരം ലഭിച്ചതോടെ രാജിവയ്ക്കാനുള്ള മുൻ തീരുമാനം പുനഃപരിശോധിക്കാൻ ചന്ദ്രശേഖരൻ സമ്മതിച്ചതായാണ് വിവരം.
ഓഹരികൾ കുതിച്ചു
ടാറ്റ സണ്‍സിന്റെ ചെയർമാനായി ചന്ദ്രശേഖരന്റെ കാലാവധി നീട്ടിനല്‍കിയ തീരുമാനത്തെയും ഒപ്പം കന്പനി ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചു ബോർഡ് സജീവമായി ചർച്ച ചെയ്തിനെയും തുടർന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾ കുതിച്ചു.
‘കോർ ഇൻവെസ്റ്റ്മെന്റ് കന്പനി’ എന്ന നിലയിലുള്ള രജിസ്ട്രേഷൻ റദ്ദാക്കാനുള്ള ടാറ്റ സണ്‍സിന്റെ അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിയിരുന്നു. ഇന്നലെ ചേർന്ന് യോഗത്തിൽ ആർബിഐയുടെ ബാങ്കിന്റെ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ടാറ്റ സണ്‍സ് ബോർഡ് തീരുമാനിച്ചു. ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗിനെതിരാണ് ടാറ്റ ട്രസ്റ്റ്സ്.
ടാറ്റ ഗ്രൂപ്പിലെ ടാറ്റ കെമിക്കൽസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ എന്നിവയുടെ ഓഹരികൾ 10 ശതമാനത്തിനു മുകളിൽ വരെ ഉയർന്നിരുന്നു.
Tags : Tata NChandrasekaran Chairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs