x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യത്തൊഴിലാളികളുടെ സ്വഭാവിക മരണത്തിനും ഇൻഷുറൻസ് പരിരക്ഷ: മന്ത്രി അബ്ദുൾ ഗഫൂർ

വെബ് ഡെസ്ക്
Published: September 17, 2026 10:28 PM IST | Updated: September 17, 2026 10:28 PM IST

വി.ഇ. അബ്ദുൾ ഗഫൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍. മത്സ്യത്തൊഴിലാളികള്‍ സ്വാഭാവിക രോഗം ബാധിച്ചോ ഹൃദയാഘാതം മൂലമോ മരിക്കുമ്പോള്‍ നിലവില്‍ ഇന്‍ഷുറന്‍സ് നല്‍കുന്നില്ല.

അപകട മരണത്തിനും അപകടത്തില്‍ അംഗവൈകല്യം സംഭവിക്കുമ്പോഴുമാണ് ഇന്‍ഷുറന്‍സ് ഉള്ളത്. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ അംഗീകൃത മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍ പരിരക്ഷ ഉറപ്പാകും. മത്സ്യമേഖലയിലെ ബോട്ടുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്.

കാലാവധി കഴിഞ്ഞ മത്സ്യബന്ധന യാനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തീരുമാനമായി. കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ ആക്ട് കാലോചിതമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

ഇതിനാവശ്യമായ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉടന്‍ തന്നെ വിദഗ്ധസമിതിയെ നിയോഗിക്കും. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ടാകും നിയമഭേദഗതിയിലേക്ക് കടക്കുന്നത്. 1980ല്‍ നിലവില്‍ വന്ന നിയമം പുതിയ സാഹചര്യത്തിന് അനുയോജ്യമായി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

എംഎസ്‌സി എല്‍സ കപ്പല്‍ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. ഫിഷറീസ് മാനേജ്‌മെന്‍റ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാനും അത് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

Tags : Insurance InsuranceCoverage Fishermen AbdulGafoor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up