മുംബൈ: ടാറ്റാ ഗ്രൂപ്പിലെ ഹോൾഡിംഗ് കന്പനിയായ ടാറ്റാ സണ്‍സിന്റെ ചെയർമാൻ സ്ഥാനം എൻ.ചന്ദ്രശേഖരൻ രാജിവച്ചു. ഒൻപതു വർഷത്തോളമായി തുടരുന്ന പദവിയിൽ 6 മാസം ശേഷിക്കേയാണ് നിർണായക നീക്കം.
നിലവിൽ 2027 ഫെബ്രുവരി വരെ അദ്ദേഹത്തിന് തുടരാം. ഇന്നലെയാണ് വിരമിക്കൽ തീരുമാനം അദ്ദേഹം ടാറ്റാ സണ്‍സ് ഭരണസമിതിയെ അറിയിച്ചത്. ഫെബ്രുവരിയിൽ നിലവിലെ കാലാവധി പൂർത്തിയാകുന്പോൾ തുടർകാലാവധി നീട്ടി ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 18ന് നടക്കാനിരിക്കുന്ന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ ചന്ദ്രശേഖരന്റെ ഡയറക്ടർ പദവിയിലേക്കുള്ള പുനർനിയമനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ടാറ്റാ സണ്‍സിൽ 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ നോയൽ ടാറ്റയുമായുള്ള വിയോജിപ്പുകളാണ് തീരുമാനത്തിന് പിന്നിൽ. ടാറ്റാ കണ്‍സൾട്ടൻസി സർവീസസ്, ടാറ്റാ മോട്ടോഴ്സ്, എയർ ഇന്ത്യ എന്നിവയുൾപ്പെടെ ഗ്രൂപ്പിലെ 30ലധികം കന്പനികളെ നിയന്ത്രിക്കുന്നത് ടാറ്റാ സണ്‍സ് ആണ്.
ടാറ്റാ സണ്‍സിനെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് ഉൾപ്പെടെയുള്ള നിബന്ധനകൾ നോയൽ ടാറ്റാ മുന്നോട്ടുവച്ചിരുന്നെങ്കിലും ചന്ദ്രശേഖരൻ ഇതിനോട് യോജിച്ചിരുന്നില്ല. തർക്കങ്ങൾ നിലനിൽക്കുന്ന വാർഷിക പൊതുയോഗത്തിൽ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് പകരം സ്വയം പദവി ഒഴിയാൻ ചന്ദ്രശേഖരൻ തീരുമാനിക്കുകയായിരുന്നു.
1987ലാണ് ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പിൽ ചേർന്നത്. ടിസിഎസിൽ 2009ൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടിവായും മാനേജിംഗ് ഡയറക്ടറായും നിയമിതനായി. 2017 ഫെബ്രുവരി 21-നാണ് ചന്ദ്രശേഖരൻ ടാറ്റാ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റത്. 2022ൽ ടാറ്റ സണ്‍സ് ചെയർമാനായി അഞ്ചു വർഷത്തേക്ക് കൂടി അദ്ദേഹത്തെ വീണ്ടും നിയമിച്ചു. എയർ ഇന്ത്യയുടെ ഏറ്റെടുക്കൽ, സെമികണ്ടക്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ഡിജിറ്റൽ മേഖലകളിലേക്കുള്ള കടന്നുവരവ് തുടങ്ങിയ ടാറ്റാ ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ വളർച്ചകൾക്ക് നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
കാലാവധി എന്ന് അവസാനിക്കും?
രാജി പ്രഖ്യാപിച്ചെങ്കിലും ചന്ദ്രശേഖരൻ ഉടൻ സ്ഥാനമൊഴിയുകയില്ല. നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ അദ്ദേഹം ചെയർമാനായി തുടരും. പുതിയ ചെയർമാനെ കണ്ടെത്തുന്നതിനും അധികാര കൈമാറ്റത്തിനും ടാറ്റാ സണ്‍സിന് സമയം നൽകാനാണ് ഇത്.
വന്പൻ വേതനം
സേവനകാലയളവിലുടനീളം ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേതനം കൈപ്പറ്റുന്ന കോർപറേറ്റ് എക്സിക്യൂട്ടിവുകളിൽ ഒരാളായിരുന്നു ചന്ദ്രശേഖരൻ. 2026 സാന്പത്തിക വർഷത്തിൽ ചന്ദ്രശേഖരന് 158.66 കോടി രൂപയാണ് വേതനമായി ലഭിച്ചത്. ഇതിൽ 17.97 കോടി രൂപ ശന്പളവും ബാക്കി 140.69 കോടി രൂപ ലാഭവിഹിതവും ആയിരുന്നു. 2022 മുതൽ 2026 വരെയുള്ള അഞ്ച് സാന്പത്തിക വർഷങ്ങളിൽ നിന്നായി ആകെ 671.4 കോടി രൂപയാണ് അദ്ദേഹം വേതനമായി കൈപ്പറ്റിയത്.
ടാറ്റ ഓഹരികളിൽ വൻ ഇടിവ്
ടാറ്റ സണ്‍സിന്റെ തലപ്പത്തുനിന്ന് എൻ. ചന്ദ്രശേഖരന്റെ രാജി വാർത്ത പുറത്തുവന്നതോടെ ഇന്നലെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ കനത്ത വില്പന സമ്മർദം പ്രകടനമായി. ടി.സി.എസ് ഓഹരിയുടെ വില 4.36 ശതമാനത്തോളം ഇടിഞ്ഞു. ടാറ്റ കണ്‍സ്യൂമർ പ്രോഡക്ട്സ് (1.59%), ടൈറ്റൻ കന്പനി (1.07%), ടാറ്റാ സ്റ്റീൽ (1.73%), ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് (1.61%), ഇന്ത്യൻ ഹോട്ടൽസ് (0.44%) എന്നിവ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.