പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ യെലഹങ്കയിൽ പതിമൂന്ന് വയസുകാരനെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു. ഭാസ്കർ റെഡ്ഡിയാണ് (35) അയൽവാസി പ്രജ്വലിനെ തലക്കടിച്ച് കൊന്നത്.
വീടിന് സമീപമുള്ള കടയിൽ നിന്ന് പടക്കം വാങ്ങാമെന്ന് പറഞ്ഞ് ഭാസ്കർ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അയൽവാസിയായതിനാൽ പ്രജ്വൽ യാതൊരു സംശയവുമില്ലാതെ പോയെന്ന് പൊലിസ് വ്യക്തമാക്കി.
കുട്ടിയെ തന്റെ വീട്ടിലെത്തിച്ച പ്രതി കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. തുടർന്ന് മൃതദേഹം കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ചു. മൃതദേഹം അവിടെ ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലിസ് പറയുന്നു.
എന്നാൽ യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. അരമണിക്കൂറിനു ശേഷം വാഹനം മറ്റൊരു കാറുമായും കൂട്ടിയിടിച്ചു. തുടർച്ചയായുണ്ടായ ഈ അപകടങ്ങൾ നാട്ടുകാരുടെയും പൊലിസിന്റെയും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ഡിക്കിയിൽ കണ്ടെത്തിയത്. ഉടൻതന്നെ പൊലിസ് കേസെടുത്ത് ഭാസ്കർ റെഡ്ഡിയെ അറസ്റ്റ് ചെയ്തു.
ആദ്യം ചോദ്യം ചെയ്തപ്പോൾ കുട്ടി കാറിനു മുന്നിലേക്ക് ചാടി മരിച്ചതാണെന്നായിരുന്നു പ്രതി പൊലിസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കുട്ടിയെ കാണാതായത് മുതൽ പ്രതിയുടെ നീക്കങ്ങളും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലിസ് വിശദമായി പരിശോധിച്ച് വരികയാണ്.