റിപ്പോർട്ടർ ചാനലിന്റെ കൊച്ചിയിലെ ഓഫീസിൽ എസ്ഐടി സംഘം എത്തിയപ്പോൾ (File photo)
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ സ്പോണ്‍സറായിരുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ എസ്ഐടി രജിസ്റ്റര്‍ ചെയത് കേസിന്റെ വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എഫ്ഐആര്‍ വിവരങ്ങളും റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലെ ഓഫിസിലടക്കം കഴിഞ്ഞദിവസം അഞ്ചിടങ്ങളില്‍ ഒരേസമയം നടന്ന പരിശോധനയുടെ വിശദാംശങ്ങളും ഇതില്‍ പിടിച്ചെടുത്ത രേഖകളുടെ വിവരങ്ങളും ഇഡി തേടി.
കള്ളപ്പണ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) നടപടിക്ക് ഒരുങ്ങുകയാണ് ഇഡി. പൊലിസോ മറ്റ് ഏജന്‍സികളോ എടുത്ത കേസിന്റെ തുടര്‍ച്ചയായി മാത്രമേ പിഎംഎല്‍എ കേസ് എടുക്കാന്‍ സാധിക്കൂ എന്നതിനാലാണ് ഇഡി എഫ്ഐആര്‍ വിവരങ്ങള്‍ ശേഖരിച്ചത്.
കേസില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും കമ്പനി രണ്ടാം പ്രതിയുമാണ്. സര്‍ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനല്‍ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വഞ്ചനാകുറ്റത്തിനാണ് എസ്ഐടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ വരും ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കും.
മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കമ്പനി വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് (ഫെമ) ഇഡി നേരത്തെ കേസ് എടുത്തിരുന്നു. പിഎംഎല്‍എ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇഡിയുടെ നീക്കം കൂടുതല്‍ ശക്തമാകും. ഇതിനു മുന്നോടിയായി ഇഡി ഇന്റലിജന്‍സിന്റെ വിശദമായ പരിശോധന നടന്നു വരികയാണ്.
Tags : ReporterTV ED Case LionelMessi Controversy