ഷാഫി പറമ്പിൽ എംപി.
കോഴിക്കോട്: പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി ഇരുന്ന സമയത്തും സംസ്ഥാനത്ത് പവർ കട്ട് ഉണ്ടായിരുന്നുവെന്ന് ഷാഫി പറമ്പിൽ എംപി. പവർകട്ട് മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സമയമെടുക്കും. ഒരു രാത്രി കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായി കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവി ഓഫീസിലെ റെയ്ഡിൽ അപാകതയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആന്റോ അഗസ്റ്റിൻ മാധ്യമ സ്ഥാപനത്തെ തട്ടിപ്പ് കേസുകളിൽനിന്ന് അഭയം നേടാനുള്ള ഇടമാക്കി മാറ്റി.
പണം കൊണ്ട് വാങ്ങാനുള്ള ഒന്നല്ല മാധ്യമ പ്രവർത്തനം. ഇവിടെ മാധ്യമ പ്രവർത്തനത്തിന് നേരെയല്ല കടന്നുകയറ്റം ഉണ്ടായത്, മറിച്ച് തട്ടിപ്പുകാർക്കെതിരെയാണ്. അതിനാൽ ആന്റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകനെന്ന ലേബലിലേക്ക് മാറിയതിലും അവിടെ റെയ്ഡ് നടന്നതിലും വലിയ തെറ്റോ അപകടമോയില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കും. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് ഉയർന്ന് വന്നിട്ടില്ല. വിഷയത്തിൽ പ്രചാരണം നടത്തേണ്ടത് മാധ്യമങ്ങളല്ല. ഹൈക്കമാൻഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാൻ താൻ ആളല്ലെന്നും തന്റെ വ്യക്തിപരമായ പ്രതീക്ഷയോ അനിഷ്ടമോ ഇതിൽ വ്യക്തമാക്കാനില്ലെന്നും ഷാഫി പറഞ്ഞു.
Tags : PowerCut Shafi Parambil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews