ആന്റോ അഗസ്റ്റിൻ
കൊച്ചി: വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിൽ തിരിച്ചടി. ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശനിയാഴ്ച പ്രൊഡക്ഷൻ വാറന്റ് ബത്തേരിയിൽ പരിഗണിക്കുന്നുണ്ടല്ലോയെന്നും കോടതി നിരീക്ഷിച്ചു.
ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. മെസിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ കണ്ടെടുത്തത്.
തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വ്യാഴാഴ്ച രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
തുടർന്ന് ജാമ്യം തേടി അതിവേഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിടികൂടിയ മദ്യവുമായി തനിക്ക് ബന്ധമില്ലെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം. കൂടാതെ റെയ്ഡ് നടന്ന സമയത്തു താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മദ്യം വിൽപന നടത്തി എന്നതിനോ അതിനായി സൂക്ഷിച്ചതാണെന്നതിനോ തെളിവുകളില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
പിടിച്ചെടുത്തത് പ്രമുഖ ബ്രാൻഡുകളുടെ വിദേശമദ്യമായതിനാൽ അനുവദനീയമായ അളവിൽ കൂടുതൽ സൂക്ഷിച്ചു എന്നതു ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണ്. റെയ്ഡ് വേളയിലും അറസ്റ്റ് സമയത്തും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല.
കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതിനാലും തെളിവുകൾ എക്സൈസ് കസ്റ്റഡിയിലുള്ളതിനാലും തുടർന്നുള്ള കസ്റ്റഡി ആവശ്യമില്ലെന്നും വാദിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
Tags : Reporter TV Anto Augustine Bail Plea Rejected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews