Business
മുംബൈ: ഇന്ത്യയിലെ ഗിഗ് തൊഴിലാളികളുടെ കുറവ് ക്വിക്ക് കൊമേഴ്സ്, ഹോം സർവീസ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിളവെടുപ്പ് കാലവും തെരഞ്ഞെടുപ്പും പ്രമാണിച്ചു ഗിഗ് തൊഴിലാളികൾ കൂട്ടത്തോടെ അവരവരുടെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഡെലിവറി ശൃംഖലകളെ പ്രതിസന്ധിയിലാക്കുന്നത്.
2026ന്റെ തുടക്കത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 10% മുതൽ 12% വരെ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ.
ഐപിഎൽ സീസണ് പ്രമാണിച്ച് ഓർഡറുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹി-എൻസിആർ, ബംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് പ്രതിസന്ധി കൂടുതൽ പ്രകടമാകുന്നത്.
’ഇൻസ്റ്റന്റ് ഡെലിവറി’ ഓപ്ഷനുകൾ പല പ്ലാറ്റ്ഫോമുകളും പരിമിതപ്പെടുത്തി. തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി പ്ലാറ്റ്ഫോമുകൾ ബോണസുകളും പേഒൗട്ടുകളും വർധിപ്പിക്കുന്നുണ്ടെങ്കിലും ഇന്ധനവില വർധന തിരിച്ചടിയാകുകയാണ്. വരും മാസങ്ങളിൽ ഗിഗ് തൊഴിലാളികൾക്കായുള്ള ആവശ്യം 25% വരെ വർധിക്കുമെന്ന് ഹയറിംഗ് ഏജൻസികൾ കണക്കാക്കുന്നു.
ഈ പ്രശ്നം ആഴത്തിലുള്ള ഘടനാപരമായ വെല്ലുവിളികളിലാണ് വേരൂന്നിയിരിക്കുന്നത്. ഗിഗ് തൊഴിലാളികൾ കുറഞ്ഞതും അസ്ഥിരവുമായ വേതനമാണ് നേടുന്നതെന്നതാണ് യഥാർഥ വെല്ലുവിളി.
ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ ഡെലിവറി ഡ്രൈവർമാർ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ജോലികൾക്കുശേഷം ഏകദേശം 20,000 രൂപ മാത്രമാണ് സന്പാദിക്കുന്നത്. ഇന്ധനച്ചെലവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും തൊഴിലാളികൾ തന്നെ വഹിക്കേണ്ടിവരുന്നു. ഇതുകൊണ്ട് കൈയിൽ കിട്ടുന്ന വരുമാനം കുറയുന്നു.
പലപ്പോഴും ഒരു ട്രിപ്പിന് 30 രൂപ വരെ മാത്രമാണു ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, പ്രതിദിനം 500 - 700 രൂപ സന്പാദിക്കാൻ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നു. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെയും ശന്പളത്തോടു കൂടിയ അവധിയുടെയും അഭാവം തൊഴിലാളികൾക്കിടയിൽ വലിയ അതൃപ്തിക്കു കാരണമായിട്ടുണ്ട്. മെച്ചപ്പെട്ട വേതനവും സുരക്ഷിത സാഹചര്യങ്ങളും ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തോളം ഗിഗ് തൊഴിലാളികളാണ് അടുത്തിടെ സമരരംഗത്തിറങ്ങിയത്.
തൊഴിലാളികളുടെ കുറവ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനത്തിൽ സമ്മർദമുണ്ടാക്കിയിട്ടുണ്ട്. ഉയർന്ന പേഒൗട്ടുകൾ തൊഴിലാളികളെ നിലനിർത്താൻ സഹായിക്കുമെങ്കിലും ഇന്ധനവില വർധന കാരണം ഇൻസെന്റീവ് വർധന 5-10% വരെയായി പരിമിതപ്പെടുത്തി. എന്നാൽ ഇത് മുൻ വർഷങ്ങളിൽ നല്കിയ 15 ശതമാനത്തേക്കാൾ കുറവാണ്. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ് 10 മിനിറ്റ് ഡെലിവറി മോഡലുകളുടെ നിലനിൽപ്പിനെത്തന്നെ ഭീഷണിയാക്കുന്നു. ഇത്തരം സേവനങ്ങൾ പ്രധാനമായും തൊഴിലാളികളുടെ ശക്തമായി ശൃംഖലയെയാണ് ആശ്രയിക്കുന്നത്.
35-50% വരെ പ്ലാറ്റ്ഫോം ഫീസായി നൽകുന്ന ഡി2സി (ഡയറക്ട് ടു കണ്‍സ്യൂമർ) ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം, ഡെലിവറിയിലുണ്ടാകുന്ന കാലതാമസം ഉപഭോക്താക്കളുടെ വിശ്വസ്തതയെയും വില്പനയെയും കാര്യമായി ബാധിക്കും.
2024-ലെ കണക്കനുസരിച്ച് ഇ-ഗ്രോസറി ഓർഡറുകളുടെ മൂന്നിൽ രണ്ട് ഭാഗവും ക്വിക്ക് കൊമേഴ്സ് വഴി നടന്നതിനാൽ, നിലവിലെ തടസങ്ങൾ ഇത്തരം പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും വിതരണ ശൃംഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാനും ബ്രാൻഡുകളെ പ്രേരിപ്പിച്ചേക്കാം.
Business
കോട്ടയം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഇന്ത്യന്‍ വിമാനങ്ങളുടെ പറക്കല്‍ രണ്ടു മാസത്തിനുള്ളില്‍ നിലച്ചേക്കും. അറുപതു ദിവസത്തെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (വിമാന ഇന്ധനം) മാത്രമാണ് കരുതലെന്നിരിക്കെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവുണ്ടാകും.
ഇന്ധനവില കൂടിയതിനാല്‍ വിവിധ സംസ്ഥാനങ്ങള്‍ വിമാന ഇന്ധനത്തിനു ചുമത്തുന്ന നികുതി ഏകീകരിക്കാന്‍ വ്യോമയാനമന്ത്രാലയം ഫ്യൂവല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. നിലവില്‍ ഇത് ഉത്തര്‍പ്രദേശില്‍ ഒരു ശതമാനവും ഡല്‍ഹിയില്‍ 25 ശതമാനമാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് വിമാന ഇന്ധനവില ഇരട്ടിയായി.
ഫെബ്രുവരി 27ന് വീപ്പയ്ക്ക് 99.40 ഡോളര്‍ ആയിരുന്നത് നിലവില്‍ 195.19 ഡോളറായി. ഇതോടെ ടിക്കറ്റ് നിരക്ക് 40 ശതമാനം വരെ വര്‍ധിച്ചു. ഡല്‍ഹിയില്‍ വിമാന ഇന്ധനവില കിലോ ലിറ്ററിന് 2.07 ലക്ഷത്തിലെത്തി റിക്കാര്‍ഡിട്ടു. വിമാന ഇന്ധനത്തിന് ലോകത്തുതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയ കാലത്തായിരുന്നു മുന്‍പ് വലിയ തോതില്‍ വില വര്‍ധിച്ചത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയര്‍ തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടം ഏറിയതോടെ ആഭ്യന്തര സര്‍വീസ് തുടരുക ദുഷ്കരമായി. ഗള്‍ഫ് സെക്ടറിലുള്പ്പെടെ ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത് വിമാനക്കമ്പനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് അടച്ചതും ആഗോള എണ്ണ വിപണിയിലെ അസാധാരണ സാഹചര്യവും കാരണം പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ വിമാന ഇന്ധനവില വീണ്ടും കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ആഭ്യന്തര വിമാന യാത്രാച്ചെലവ് കുത്തനെ ഉയരുന്നത് ഒഴിവാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ആലോചിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ 25 ശതമാനം വര്‍ധനവ് മാത്രമേ എയര്‍ലൈനുകള്‍ക്ക് കൈമാറിയിട്ടുള്ളൂ. എന്നാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ വിദേശങ്ങളില്‍ നല്‍കുന്നതിന് തുല്യമായ വില നല്‍കേണ്ടിവരും. ഇന്ത്യന്‍ യാത്രാവിമാനങ്ങളുടെ പ്രവര്‍ത്തനച്ചെലവിന്റെ 45 ശതമാനവും വിമാന ഇന്ധനത്തിനാണ്.
നിരക്ക് വര്‍ധിക്കുന്ന തോതില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോള്‍ നഷ്ടം ഇരട്ടിയാകും. യാത്രക്കാര്‍ കുറവുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ വിമാന കമ്പനികള്‍ നിര്‍ബന്ധിതരായേക്കും.
ഇന്ധനവില വര്‍ധനവിനു പുറമെ യുദ്ധസാഹചര്യത്തില്‍ റദ്ദാക്കപ്പെടുന്ന നൂറു കണക്കിന് വിമാനങ്ങള്‍, ബദല്‍ റൂട്ടുകളിലെ അധിക ദൂരം പറക്കല്‍ എന്നിവമൂലമുണ്ടാകുന്ന നഷ്ടവും കമ്പനികള്‍ക്ക് ബാധ്യതയാണ്. ഇതിനോടകം അമേരിക്കയിലും യൂറോപ്പിലും വിമാന സര്‍വീസുകള്‍ വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
District News
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വൈക്കം വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ ഉപരോധിച്ചു.
പഞ്ചായത്തിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ. നൂർജഹാൻ ഉറപ്പ് നല്‍കിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
കഴിഞ്ഞ മൂന്നു മാസമായി പഞ്ചായത്തിലെ 14 വാർഡുകളിലും ഏകദേശം 10 ,12 ദിവസം കൂടുമ്പോഴാണ് കുടിവെള്ളം കിട്ടുന്നതെന്ന് ഭരണസമിതിയംഗങ്ങൾ ആരോപിച്ചു.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാതിരുന്നതിനാലാണ് സമരം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ടി.ഡി. ഗീത, മോഹൻദാസ് വെച്ചൂർ, എസ്. മനോജ് കുമാർ, ഇ.എം. അമലേന്ദു എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.
Business
ന്യൂഡൽഹി: രാജ്യത്തു പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് ആവർത്തിച്ചു കേന്ദ്രം. ഊർജവിതരണ സാഹചര്യം പൂർണമായും സുരക്ഷിതവും നിയന്ത്രണവിധേയവുമാണെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ റീട്ടെയിൽ ഇന്ധന ഔട്ട്ലെറ്റുകളിലും ആവശ്യത്തിനു സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി മനഃപൂർവം നടത്തുന്ന പ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രാലയം അറിയിച്ചു.
“ലോകത്തിലെ നാലാമത്തെ വലിയ റിഫൈനറും അഞ്ചാമത്തെ വലിയ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ശുദ്ധീകരിച്ച ഇന്ധനം കയറ്റുമതി ചെയ്യുന്നു.
ലോകത്തിന് ഇന്ത്യ ഒരു നെറ്റ് എക്സ്പോർട്ടറായതിനാൽ (വിദേശവ്യാപാരത്തിൽനിന്നു വാങ്ങുന്നതിനെക്കാൾ അവയ്ക്കു വിൽക്കുന്ന രാജ്യം) ആഭ്യന്തര പെട്രോൾ, ഡീസൽ ലഭ്യത ഘടനാപരമായി ഉറപ്പാക്കപ്പെട്ടിരിക്കുന്നു. വിതരണം റേഷൻ ചെയ്യാൻ ഒരൊറ്റ ഔട്ട്ലെറ്റിനോടും ആവശ്യപ്പെട്ടിട്ടില്ല.
ചില പന്പുകളിൽ ആശങ്കപ്പെട്ട് ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്ന ചില തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ മൂലമാണ്. ആഗോളതലത്തിൽ എന്തൊക്കെ സംഭവിച്ചാലും എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഏകദേശം രണ്ടു മാസത്തെ സ്ഥിരമായ വിതരണം ലഭ്യമാണ്.
അടുത്ത രണ്ടു മാസത്തെ ക്രൂഡ് സംഭരണവും ഉറപ്പാക്കിയിട്ടുണ്ട്.”-മന്ത്രാലയം വ്യക്തമാക്കി. അവശ്യസാധന ലഭ്യതയെ സംബന്ധിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ വിമുഖത കാട്ടില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
Kerala
കൊല്ലം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് എൽപിജിക്ഷാമം രൂക്ഷമായതോടെ, ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ റെയിൽവേ പ്രത്യേക അനുമതി നൽകി. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം ഗ്യാസ് വിതരണത്തിലുണ്ടായ തടസം ഐആർസിടിസി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി.
സാധാരണയായി പാൻട്രി കാറുകൾക്കുള്ളിൽ പാചകം ചെയ്യാൻ അനുവാദമില്ലെങ്കിലും, യാത്രക്കാർക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ "പ്രത്യേക കേസ്' ആയി ഇത് അനുവദിക്കുകയായിരുന്നു. എന്നാൽ പാൻട്രി കാറുകളിൽ തീ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്.
പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് ചായ, ലഘുഭക്ഷണം, ലളിതമായ ഭക്ഷണങ്ങൾ എന്നിവ തയാറാക്കാം. മുംബൈയിൽ നിന്ന് ഡൽഹി, ഹൗറ, ചെന്നൈ, ബഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന 24 മണിക്കൂറിലധികം യാത്രാ ദൈർഘ്യമുള്ള ട്രെയിനുകൾക്കാണ് ഈ അനുമതി ബാധകമാകുക.
നിലവിൽ പുറത്തെ അടുക്കളകളിൽ നിന്ന് പാകം ചെയ്ത് എത്തിക്കുന്ന ഭക്ഷണം വീണ്ടും ചൂടാക്കി നൽകുന്നതിനെതിരേ വ്യാപക പരാതി ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ അസംസ്കൃത വസ്തുക്കൾ വാങ്ങി ട്രെയിനിൽ വച്ച് തന്നെ ഭക്ഷണം തയാറാക്കാൻ കരാറുകാർക്ക് നിർദേശം നൽകി.
അതേസമയം, പാൻട്രി കാറുകൾ ഇല്ലാത്ത വന്ദേ ഭാരത് ട്രെയിനുകളിൽ പഴയ രീതിയിൽ തന്നെ തുടരും. ഭാവിയിൽ 60 ലക്ഷം രൂപ ചെലവ് വരുന്ന തീയില്ലാത്ത ആധുനിക പാൻട്രി കാറുകൾ വ്യാപകമാക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ തയാറെടുപ്പുകളും പ്രാരംഭ പ്രവർത്തനങ്ങളും അധികൃതർ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
Kerala
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് വിപണയില്‍ വന്‍ ഡിമാന്റ്. ഹോം അപ്ലയന്‍സ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വീടുകളിലേക്കു മാത്രമല്ല, ഹോട്ടലുകളിലേക്കും കുക്കറുകള്‍ വാങ്ങുന്നുണ്ട്. ആവശ്യക്കാര്‍ പൊതുവേ കുറവായിരുന്നതിനാല്‍ ഈ ഉപകരണത്തിന്റെ സ്റ്റോക്ക് കടകളില്‍ കുറവായിരുന്നു. 1,200 രൂപ മുതലുള്ള ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിപണിയില്‍ ലഭ്യമാണ്. 1,800 മുതല്‍ 2,500 രൂപ വരെയുള്ള മോഡലുകളാണ് കൂടുതലായി വിറ്റുപോകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നഗര പ്രദേശങ്ങളിലാണ് കൂടുതല്‍ ആവശ്യക്കാര്‍. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ വില്പന കുതിച്ചുയരുകയാണ്.
ഒപ്പം വിറക് വിപണിയും സജീവമാണ്. വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ വിറകിന്റെ വില ടണ്ണിന് 1000 മുതല്‍ 1500 വരെ വര്‍ധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. വന്‍കിട ഹോട്ടലുകള്‍ വിറക് വാങ്ങാന്‍ തുടങ്ങിയതോടെ പ്രാദേശിക വിപണിയില്‍ ലഭ്യത കുറഞ്ഞിട്ടുണ്ട്. പുളിമരത്തിന്റെ വിറക് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 6000 രൂപയായി. പടുവിറകിന്റെ വില ടണ്ണിന് 3200 രൂപയില്‍നിന്ന് 4200 രൂപയായും റബര്‍ വിറകിന്റെ വില 4000 രൂപയില്‍ നിന്ന് 5000 രൂപയായും ഉയര്‍ന്നു. വിറക് ചുള്ളിയുടെ വിലയിലും വര്‍ധനവുണ്ട്.
National
ലക്നൗ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എൽപിജി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബിലെ ബർണാല ജില്ലയിൽ ഏജൻസിക്കു മുന്നിൽ ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരൻ കുഴഞ്ഞുവീണു മരിച്ചു. ഭൂഷന് കുമാർ മിത്തലാണ് ഹൃദയാഘാതം മൂലം മരിച്ചത്.
അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ 66 കാരൻ എട്ടു മുതൽ ക്യൂവിൽ നിൽക്കുകയായിരുന്നു. രാവിലെ 10 ഓടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ ഭൂഷന് മരിച്ചു.
Kerala
കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമംമൂലം സംസ്ഥാനത്തെ ടൂറിസം-ഹോട്ടല്‍ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി. ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി നോക്കുന്നത്. നിലവില്‍ പലതും പൂട്ടിയിടേണ്ട അവസ്ഥയിലാണ്.
മാര്‍ച്ചില്‍ പരീക്ഷകള്‍ കഴിഞ്ഞ് ടൂറിസം സീസണ് വീണ്ടും സജീവമാകുമ്പോള്‍ ഈ മേഖലയ്ക്കു വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പ്രസ്താവനയിൽ പറഞ്ഞു. പുകയടുപ്പുകളുടെ ഉപയോഗം കഴിവതും നിയന്ത്രിക്കണമെന്ന സർക്കാർ ആഹ്വാനം നടപ്പാക്കിവരുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധിയുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ റെസ്റ്റോറന്റ് മേഖലയ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം ഗാർഹിക എൽപിജിയുടെ കാര്യത്തിൽ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകൾ ലഭിക്കാൻ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ നടപടികൾ ഊർജിതമാക്കുകയാണ് കേന്ദ്രം.
സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്.
തിരുവനന്തപുരത്ത് ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്ത സിലിണ്ടറുകള്‍ പോലും ഇതുവരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്‍സിയില്‍നിന്നു ലഭിക്കുന്ന മറുപടി. നിലവില്‍ പല ഏജന്‍സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എല്‍പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്‍സികളിലും ബുക്കിംഗിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പരുകൾ പ്രവര്‍ത്തന രഹിതമായി.
തിരുവനന്തപുരം നഗരത്തില്‍ വാണിജ്യ-ഗാര്‍ഹിക എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ പല ഹോട്ടലുകളും അടച്ചുകഴിഞ്ഞു. റസ്റ്റോറന്റുകളുടെ പുറത്ത് ‘ഗ്യാസ് ഇല്ലാത്തതിനാല്‍ താത്കാലികമായി അടച്ചിരിക്കുകയാണെ'ന്ന നോട്ടീസുകളും പതിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഊണ് തയാറാക്കുന്നതിന് കൂടുതല്‍ ഇന്ധനം വേണമെന്നതിനാല്‍ ചില റസ്റ്ററന്റുകള്‍ ഊണ് കൊടുക്കുന്നില്ല.
ഒറ്റപ്പാത്രത്തില്‍ തയാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനാണ് കടയുടമകള്‍ ശ്രമിക്കുന്നത്. പലയിടത്തും ലൈവ് കൗണ്ടറുകളും പ്രവര്‍ത്തനം നിര്‍ത്തി. ബേക്കറികളും പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രാത്രികാല തട്ടുകടകളും വരുംദിവസങ്ങളില്‍ പ്രതിസന്ധിയിലായേക്കും.
► വിറകുശേഖരണം തുടങ്ങി ◄
നഗരങ്ങളില്‍ പോലും ചെറുകിട ഹോട്ടലുകള്‍ ലോഡ് കണക്കിനു വിറകുശേഖരിക്കുന്നതും കാണാം. ഇതുവരെ വിറകടുപ്പില്‍ പാചകം ചെയ്യാതിരിക്കുന്ന ഹോട്ടലുകള്‍ പോലും ലോഡ് കണക്കിനു വിറകു ശേഖരിക്കുന്നുണ്ട്. മിക്ക ഹോട്ടലുകളിലും സ്റ്റോക്ക് ഉണ്ടായിരുന്ന സിലിണ്ടറുകള്‍ കാലിയായിട്ട് ദിവസങ്ങളായി. പുതിയ സിലിണ്ടര്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല, എന്നു കിട്ടുമെന്ന് അറിയാത്ത സാഹചര്യവുമുണ്ട്. സിലിണ്ടര്‍ വിതരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും അത്യാവശ്യത്തിനു മാത്രമായി നല്‍കുമെന്നുമാണ് ഏജന്‍സികളില്‍നിന്നു ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടല്‍, റസ്റ്ററന്റ്, കേറ്ററിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകിടം മറിഞ്ഞു. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളുടെ ജോലി നഷ്ടമാകുന്നതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും. പഴം, പച്ചക്കറി, പലചരക്ക്, ഇറച്ചി, മത്സ്യം തുടങ്ങിയ വ്യാപാരമേഖലകളെ ഇത് നേരിട്ടു ബാധിക്കുന്നു. ഫുഡ് ഡെലിവറി വഴി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാകും.
► ടൂറിസം മേഖലയിലും തിരിച്ചടി ◄
വാണിജ്യമേഖലാ സ്തംഭിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഒട്ടേറെ വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തങ്ങുന്നത്.
വിവാഹങ്ങള്‍ പോലുള്ള ചടുങ്ങുകള്‍ക്ക് ഹാളുകളും ഹോട്ടലുകളും ബുക്ക് ചെയ്തവരും ആശങ്കയിലാണ്. മിക്ക കേറ്ററിംഗ് യൂണിറ്റുകളും ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാകുക.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിലിണ്ടറുകള്‍ അധികമായി സ്റ്റോക്ക് ചെയ്തു സൂക്ഷിക്കുന്നുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
അതേസമയം ആശുപത്രി കാന്റീനുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യുമെന്നാണ് ഗ്യാസ് ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന വിവരം.
Kerala
കൊച്ചി: ‘ഹോട്ടലൊന്നുമല്ലല്ലോ... അങ്ങനെയങ്ങ് അടച്ചിടാനൊന്നും പറ്റില്ലല്ലോ....! ഞങ്ങളുടെ ബുദ്ധിമുട്ട് അധികാരികൾ കാണണം, പരിഹാരമുണ്ടാക്കണം’- മധ്യകേരളത്തിൽ നൂറിലധികം അന്തേവാസികളുള്ള അഗതിമന്ദിരത്തിന്റെ ഡയറക്ടർ, സ്ഥാപനത്തിലെ കാലിയായ എൽപിജി സിലിണ്ടറുകൾ ചൂണ്ടിക്കാട്ടിയാണ് ഇതു പറഞ്ഞത്. പാചകവാതക ക്ഷാമം രൂക്ഷമാകുമ്പോൾ പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ നൂറുകണക്കിന് അഗതിമന്ദിരങ്ങൾക്കൂടിയാണ്.
ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1700 അഗതിമന്ദിര, ക്ഷേമ സ്ഥാപനങ്ങളാണു കേരളത്തിലുള്ളത്. ഭിന്നശേഷിക്കാർ, അനാഥർ, നിരാലംബരായ വയോധികർ, മാറാരോഗികൾ എന്നിവരെയെല്ലാം ഈ സ്ഥാപനങ്ങളിൽ പരിചരിക്കുന്നുണ്ട്. ശരാശരി 30മുതൽ 100 വരെ അന്തേവാസികളുള്ള സ്ഥാപനങ്ങളാണ് ഏറെയും.
പാചക ആവശ്യങ്ങൾക്കു പ്രധാനമായും എൽപിജിയാണ് ഇവിടെയെല്ലാം ഉപയോഗിക്കുന്നത്. 50 പേരുള്ള സ്ഥാപനത്തിൽ പ്രതിമാസം ശരാശരി അഞ്ചു സിലിണ്ടറുകൾ ആവശ്യമായി വരുമെന്നാണു കണക്ക്.
ഭൂരിഭാഗം അഗതിമന്ദിരങ്ങളിലും നിലവിലുള്ള എൽപിജി സിലിണ്ടറുകൾ തീരുന്ന സ്ഥിതിയിലാണെന്നു സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഓർഫനേജ് അസോസിയേഷൻ അധ്യക്ഷനുമായ ഫാ. റോയ് മാത്യു വടക്കേൽ ചൂണ്ടിക്കാട്ടി. വിവിധ സ്ഥാപനങ്ങളുടെ അധികൃതർ പരിഹാരമാർഗം തേടി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാചകവാതക ക്ഷാമം നീളുന്ന സ്ഥിതിയിൽ അഗതിമന്ദിരങ്ങളെല്ലാം ആശങ്കയിലാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പാചകവാതകത്തിനൊപ്പം വിറകടുപ്പും ബയോഗ്യാസും ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ തത്കാലം പ്രതിസന്ധിയില്ല. പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിൽ അഗതിമന്ദിരങ്ങൾക്ക് ഗ്യാസ് ഏജൻസികൾ ഒരു പരിഗണനയും നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Kerala
കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിരവധി വിമാന സർവീസുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു റദ്ദാക്കിയിട്ടുണ്ടെങ്കലും പാചകവാതക ക്ഷാമം വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ അറിയിച്ചു.
ഇന്ധനക്ഷാമവും പാചകവാതക ക്ഷാമവും വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ പിആർഒ ജയൻ ‘ദീപിക ഓൺലൈനി’നോട് വ്യക്തമാക്കി. എന്നാൽ കൊച്ചിയിലെ മിക്ക ഹോട്ടലുകളും അടിച്ചുപൂട്ടലിന്റെ വക്കിലാണ്.
അതേസമയം, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 61 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഷാർജ, ദുബായ്, അബുദാബി, മസ്കറ്റ്, റാസൽഖൈമ, ഷാർജ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്നും സർവീസ് നടത്തും. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തുന്നുണ്ട്. ദോഹയിൽ നിന്നുള്ള എട്ടു വിമാനങ്ങളും ദോഹയിലേക്കുള്ള ഏഴ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ദോഹയിലേക്ക് സർവീസ് നടക്കുന്നില്ല.
കുവൈറ്റിൽ നിന്നുള്ള നാലു വിമാനങ്ങളും റദ്ദു ചെയ്തുവെങ്കിലും കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് ഒരു വിമാനം യാത്ര തിരിച്ചിട്ടുണ്ട്.
Kerala
തൊടുപുഴ: സംസ്ഥാനത്ത് പാചകവാതകത്തിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് ജനങ്ങള്‍.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇന്നലെ തൊടുപുഴ ടൗണില്‍ മാത്രം 100 ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഓര്‍ഡറാണ് ഡീലര്‍മാര്‍ക്ക് ലഭിച്ചത്.
പലവീടുകളിലും പാചകം ഇന്‍ഡക്ഷന്‍ കുക്കറിലേക്കു മാറ്റികഴിഞ്ഞു. അതേസമയം വ്യാപാരസ്ഥാപനങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ വില്പനയില് കാര്യമായ വര്‍ധനവില്ലെന്നും ഓഫ് സീസണായതിനാല്‍ വില്പന വര്‍ധിപ്പിക്കാന്‍ കമ്പനികളുടെ വില്പന വിഭാഗം തന്ത്രം മെനയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ ഉത്പാദനത്തിന് കാലതാമസമുണ്ടാകുമെന്നും അതിനാല്‍ ആവശ്യത്തിനുള്ളത് നേരത്തേ എടുത്ത് സൂക്ഷിക്കണമെന്നും നിര്‍ദേശിച്ച് ഡീലര്‍മാര്‍ക്ക് കമ്പനികള്‍ സന്ദേശം നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പല വ്യാപാരസ്ഥാപനങ്ങളും ഐറ്റം കൂടുതലായി സ്റ്റോക്ക് ചെയ്യാന്‍ താത്പര്യം കാണിച്ചതാണ് ഡിമാൻഡ് വര്‍ധിക്കാന്‍ കാരണമെന്നും പറയപ്പെടുന്നു.
Kerala
കൊച്ചി: പാചകവാതകം ലഭ്യമാകാതെ വന്നാല്‍ സംസ്ഥാനത്തെ ചെറുകിട ബേക്കറികള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, പാക്കേജ് ഫുഡ് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടേണ്ടിവരുമെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള. നിരവധിപേര്‍ ദിവസേന ആശ്രയിക്കുന്ന ചെറുകിട ബേക്കറി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പാചകവാതക സിലിണ്ടറുകളുടെ കുറവു മൂലം ഉത്പാദനം കുറയ്ക്കേണ്ടിവന്നിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സംസ്ഥാനസര്‍ക്കാര്‍, എണ്ണക്കമ്പനികള്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ടു ഭക്ഷ്യോത്പാദന മേഖലയ്ക്ക് ആവശ്യമായ പാചകവാതക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ റേഷനിംഗ് സംവിധാനം നടപ്പിലാക്കി ബേക്കറികള്‍ക്കും ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാക്കണമെന്നും ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Kerala
ചെറായി: മത്സ്യബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കി പാചകവാതക ഗ്യാസ് ക്ഷാമം. എറണാകുളം മുനമ്പം-മുരുക്കുംപാടം മേഖലയിൽ യന്ത്രവൽകൃത ബോട്ടുകളിലേക്ക് പാചകത്തിന് ആവശ്യമായ ഗ്യാസ് കിട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാചകവാതകം കിട്ടാതെ നിരവധി യാനങ്ങൾ മത്സ്യബന്ധനത്തിന് പോകുവാൻ കഴിയാത്ത സാഹചര്യത്തിലാണെന്ന് മുനമ്പം ഫിഷിംഗ് ബോട്ട് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഈ സ്ഥിതി തുടർന്നാൽ മത്സ്യബന്ധന മേഖലയ്ക്കൊപ്പം തന്നെ അനുബന്ധ മേഖലയും സ്തംഭിക്കുമെന്നും ഇവർ ആശങ്ക അറിയിച്ചു. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഗ്യാസ് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, മുൻകാലങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിൽ ഭക്ഷണം പാകം ചെയ്യാൻ മണ്ണെണ്ണ സ്റ്റൗവ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് പാചകവാതകം വ്യാപകമായതും മണ്ണെണ്ണ ലഭിക്കാതെയും വന്നതോടെയാണ് ബോട്ടുകൾ ഗ്യാസ് സ്റ്റൗവിലേക്ക് തിരിഞ്ഞത്.
District News
വരാപ്പുഴ : കടുത്ത കുടിവെള്ളക്ഷാമം മൂലം തത്തപ്പിള്ളി മേഖലയിലെ ജനം ദുരിതത്തിൽ. ഇവിടെ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്ന ആളുകളാണു കൂടുതലും ദുരിതമനുഭവിക്കുന്നത്.
ടാപ്പിലൂടെ വെള്ളം ലഭിക്കാതായതോടെ നാട്ടുകാർ ജല അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ജനങ്ങളുടെ അവസ്ഥ പരിതാപകരമായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രളയത്തിനു ശേഷം മറ്റു ജല സ്രോതസുകളിലെ വെള്ളം കുടിക്കാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. കൂടാതെ പലയിടത്തും കിണറുകളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണ്.
അതിനാൽ ഏക ആശ്രയം പൈപ്പിലൂടെ വരുന്ന വെള്ളം മാത്രമാണ്. നൂലുപോലെ വെള്ളം വരാൻ തുടങ്ങിയതോടെ മറ്റു പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വാഹനങ്ങളിൽ വെള്ളമെത്തിച്ച് ഉപയോഗിക്കുകയാണു പലരും. കൂടാതെ പണം നൽകി ടാങ്കറിൽ വെള്ളമെത്തിച്ചു ഉപയോഗിക്കുന്നുണ്ട്.
മർദം കൂട്ടി പമ്പിംഗ് നടത്തിയാലും അടഞ്ഞു കിടക്കുന്ന വാൽവുകൾ പൂർണമായും തുറന്നാലും ഒരുപരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണു ജനങ്ങൾ പറയുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജല അഥോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നു നാട്ടുകാർ മുന്നറിയപ്പു നൽകി
District News
കൊച്ചി: പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ളം വെട്ടിക്കുറച്ചതുമൂലം പെരുമ്പടപ്പ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം മേഖലകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടൽ.
ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അടിയന്തരമായി പരാതി പരിശോധിച്ച് 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
പള്ളുരുത്തി മരുന്നുകട കുടിവെള്ള ടാങ്കില്‍ നിന്നും പൂര്‍ണസജ്ജമായ രീതിയില്‍ കുടിവെള്ളം പമ്പ് ചെയ്യണമെങ്കില്‍ 12 എംഎല്‍ഡി വെള്ളം ആവശ്യമാണ്. എന്നാല്‍ ഏഴ് എംഎല്‍ഡി വെള്ളം പോലും ഈ ടാങ്കിലേക്ക് ലഭിക്കുന്നില്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവര്ത്തകന് തമ്പി സുബ്രഹ്മണ്യന് പറഞ്ഞു.
പെരുമ്പടപ്പ്, പള്ളുരുത്തി മേഖലകളില്‍ ശുദ്ധജലം ലഭിക്കാത്തതിന്റെ കാരണം ഇതാണെന്നും പരാതിയില്‍ പറയുന്നു.
ജല അഥോറിറ്റി കുടിവെള്ളം നഗരത്തിലേക്ക് വഴി തിരിച്ചു വിടുന്നതു കാരണമാണ് ഈ സാഹചര്യം ഉടലെടുത്തതെന്നും പരാതിയില്‍ പറഞ്ഞ
District News
ചേര്‍ത്തല: ദേശീയപാതയില്‍ ഒറ്റപ്പുന്നയില്‍ പാതനിര്മാണത്തിനിടെ കുടിവെള്ളപൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കുഴിനിറഞ്ഞ് വെള്ളം പാതയിലും ഒഴുകിയത് അപകടകാരണവുമായി. വെള്ളിയാഴ്ച രാവിലെയാണ് ഇവിടെ കുടിവെള്ളക്കുഴല്‍ പൊട്ടിയത്. രാത്രിവരെ അറ്റകുറ്റപ്പണി നടക്കാതെ വന്നതോടെയാണ് വെള്ളം നിറഞ്ഞ് അപകടക്കെണിയായത്.
രണ്ട് ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണു. അറ്റകുറ്റപ്പണി നടത്താത്തിനെ ചൊല്ലി ജല അഥോറിട്ടിയും പാതനിര്‍മാണ കമ്പനിയുമായി തര്‍ക്കമുയര്‍ന്നു. അറ്റകുറ്റപ്പണി നടത്താതെ നിര്‍മാണ കമ്പനി തലയൂരിയെന്നായിരുന്നു വിമര്‍ശനം. തര്‍ക്കത്തിനൊടുവില്‍ മന്ത്രി പി. പ്രസാദ് ഇടപെട്ടാണ് ചര്‍ച്ച നടത്തി അറ്റകുറ്റപ്പണി നടത്തിയത്.
വെള്ളിയാഴ്ച രാവിലെ കുഴല്‍ പൊട്ടിയപ്പോള്‍ തന്നെ അറ്റകുറ്റപ്പണിക്കായി ക്രമീകരണം നടത്തിയെങ്കിലും നിര്‍മാണ കമ്പനി പ്രവൃത്തി നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.
വൈകിട്ട് മുടങ്ങിയ വെള്ളമെത്തിയതോടെ പാതനിറഞ്ഞു വെള്ളമൊഴുകിയത് ഗതാഗതത്തിനും തടസമായി. പോലീസും അഗ്നിശമന സേനയും ഏറെ പണിപ്പെട്ടാണ് രാത്രി സ്ഥിതി നിയന്ത്രിച്ചത്. ഇതോടെയാണ് മന്ത്രി പി. പ്രസാദും ഓഫീസും വിഷയത്തില്‍ ഇടപെട്ടത്. ഇതേത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ ജല അഥോറിറ്റി നേരിട്ടാണ് കുഴലിലെ തകരാറുകള്‍ പരിഹരിച്ചത്. വൈകിട്ടോടെ പരിഹാരമായെങ്കിലും നിര്‍മാണ കമ്പനിയുടെ നിസഹകരണത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതേസമയം, ചേര്‍ത്തല താലൂക്കില്‍ കുടിവെള്ളവിതരണം താളംതെറ്റിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. തുടര്‍ച്ചയായി ശുദ്ധജലവിതരണം മുടങ്ങുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. കുടിവെള്ള വിതരണ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല ജല അഥോറിറ്റി അസി. എന്‍ജിനിയറെ ഉപരോധിച്ചു. കെപിസിസി സെക്രട്ടറി എസ്. ശരത്, കോണ്‍ഗ്രസ് വയലാര്‍ ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. രഘുവരന്, നേതാക്കളായ ആര്. രവിപ്രസാദ്, ജോണ്‍കുട്ടി പടാക്കുളം, മോഹനന് മണ്ണാശേരി, എന്‍.ഡി. വാസവന്, ജേക്കബ്, ജയകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
കുണ്ടറ : കുടിവെള്ളം ജനങ്ങളിലെത്തിക്കുന്നതിൽ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവത്തിനെതിരെ പേരയം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ കുണ്ടറ ജല വിതരണ വകുപ്പ് ഓഫീസിൽ അസി. എൻജിനിയറെ നേരിൽകണ്ടു പ്രതിഷേധം അറിയിച്ചു.
കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നു ഭരണസമിതി ശക്തമായി ആവശ്യപ്പെട്ടു.പമ്പ് ഹൗസിൽ അപ്രതീക്ഷിതമായി ഉണ്ടായ തകരാർ മൂലമാണ് കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് തടസമുണ്ടായതെന്ന് അസി.എൻജിനിയർ വിശദീകരിച്ചു.
തകരാർ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചു തൊട്ടടുത്ത ദിവസം തന്നെ പമ്പിംഗ് പുനരാരംഭിച്ച് പൊതുജനങ്ങൾക്കു കുടിവെള്ളം എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്യാം, വൈസ് പ്രസിഡന്റ് ഷീജാ സുജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൈ. ഓസ്ബോൺ, പി. രമേശ്കുമാർ, ആലീസ് ഷാജി, അനു ആന്റണി, സൂസി രഞ്ജിത്ത്, ഷീലാകുമാരി അമ്മ, ബെൻസി ബെന്നി, സുഷമ്മ ജോസ് എന്നിവർ പ്രതിഷേധ ചർച്ചയ്ക്ക് നേതൃത്വം നൽകി.
District News
മഞ്ചേരി : നഗരസഭയിലും സമീപ പ്രദശങ്ങളിലും വർഷങ്ങളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതിൽ മഞ്ചേരി നഗരസഭാധ്യക്ഷൻ, ഉപാധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ മഞ്ചേരി ജല അഥോറിറ്റി കാര്യാലയത്തിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.
മഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളായ അരുകിഴായ, മുട്ടിപ്പാലം, ഉള്ളാടംകുന്ന്, വേട്ടേക്കോട്, 22ാം മൈൽസ്, വായ്പ്പാറപ്പടി, വെള്ളാരങ്ങൽ എന്നീ പ്രദേശങ്ങളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. ഇവിടങ്ങളിൽ വാട്ടർ അഥോറിറ്റിയെയാണ് നിർധനരായ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
നിരന്തരം കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പരാതികൾ നൽകുകയും തുടർന്ന് താൽക്കാലികമായി മാത്രം പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതാണ് പതിവ്. ജല അഥോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർക്ക് ജലക്ഷാമം തീരാദുഃഖമായി മാറുകയും വൻ വില നൽകി കുടിവെള്ളം സ്വകാര്യ ടാങ്കർ ലോറിയിൽ നിന്ന് വാങ്ങേണ്ടി വരികയും ചെയ്യുന്നതിനെ തുടർന്നാണ് മഞ്ചേരി നഗരസഭ ജനപ്രതിനിധികൾ ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കുടിവെള്ള പ്രശ്നം നിർബന്ധമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത്.
നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ് എന്നിവരുടെ നേതൃത്ത്വത്തിൽ കൗണ്‍സിലർമാർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യമുന്നയിച്ചത്. നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിൽ ജല അഥോറിറ്റി അധികൃതർ രാഷ്ട്രീയം കലർത്തി കുടിവെള്ളം നിഷേധിച്ചാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കൗണ്‍സിലർമാർ മുന്നറിയിപ്പ് നൽകി. നാല് ദിവസത്തിനകം കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം പിൻവാങ്ങിയത്.