ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര മേഖലകളെയും കര്‍ഷകരെയും തകര്‍ക്കുമെന്ന് കര്‍ഷകരുടെ സംയുക്ത സമരസമിതി.
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി രൂപീകരിച്ച ദേശ് ബചാവോ (രാജ്യത്തെ രക്ഷിക്കുക) മോര്‍ച്ചയുടെ നേതൃത്വത്തിലാണു കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചത്.
സോയാബീന്‍, ചോളം, പരുത്തി, എഥനോള്‍, ആപ്പിള്‍, ബദാം, ക്ഷീരോത്പന്നങ്ങള്‍, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറച്ചതും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികളെ തകര്‍ക്കുമെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിര്‍ദിഷ്ട കരാറിന്റെ പ്രധാന വിവരങ്ങള്‍ പരസ്യമാക്കാത്തതിലും ചര്‍ച്ചകളിലെ സുതാര്യതയില്ലായ്മയിലും കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു.
വ്യാപാരക്കരാറിന്റെ രേഖകളെല്ലാം കേന്ദ്രം ഉടന്‍ പരസ്യപ്പെടുത്തണം. കര്‍ഷകര്‍, തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി സമഗ്രമായ ചര്‍ച്ചകള്‍ നടത്താതെ ഒരു കരാറിലും ഒപ്പുവയ്ക്കരുതെന്നും ദേശ് ബചാവോ മോര്‍ച്ച ആവശ്യപ്പെട്ടു.
സബ്സിഡി ലഭിക്കുന്ന അമേരിക്കന്‍ കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നതു ദുരന്തമാകും. അമേരിക്കയിലെ വന്‍കിട കര്‍ഷകരോട് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ചെറുകിട-നാമമാത്ര കര്‍ഷകരെ തള്ളിവിടുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പു നല്കി.
ഇന്ത്യയിലെ ക്ഷീരമേഖല മാത്രം ഏകദേശം 80 ദശലക്ഷം ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടി. ക്ഷീരകര്ഷര്ക്കുണ്ടാകുന്ന ഏതൊരു പ്രതികൂല സാഹചര്യവും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുടനീളം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ക്ഷീരകര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയെ ബാധിക്കുമെന്നും കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്കി.
ന്യൂഡൽഹി: ഡല്‍ഹിയില്‍നിന്നു ഹരിയാനയിലേക്കുള്ള പ്രവേശനകവാടമായ ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ വന്‍ മാര്‍ച്ചിനെ ഹരിയാന പോലീസ് തടഞ്ഞത്. 2024ലെ ഡല്‍ഹി ചലോ-2 സമരത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണു ശംഭു അതിര്‍ത്തിയില്‍ കൂറ്റന്‍ മതിലും ബാരിക്കേഡുകളും സ്ഥാപിച്ചത്. ദേശീയ തലസ്ഥാനത്തേക്കു കര്‍ഷകര്‍ പ്രവേശിക്കുന്നതു തടയാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകളും ഇരുമ്പ് ആണിക്കൂടുകളും പല നിരകളായുള്ള ബാരിക്കേഡുകളും ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ കോട്ട കെട്ടിയത്.
പോലീസ് തടഞ്ഞതോട കര്‍ഷകര്‍ അതിര്‍ത്തിയെ സമരവേദിയാക്കി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച (പഞ്ചാബ് ഘടകം), ആസാദ് കിസാന്‍ മോര്‍ച്ച, ബികെയു ഏകതാ സംഘര്‍ഷ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ വാഹനവ്യൂഹങ്ങള്‍ എത്തിയെന്ന് കര്‍ഷക നേതാവ് സര്വാന് സിംഗ് പന്ധേര് പറഞ്ഞു. ഡല്‍ഹിയില്‍ ഒത്തുചേരാനുള്ള ജനാധിപത്യ അവകാശം ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുകയാണെന്നു കര്‍ഷക നേതാക്കള്‍ പറഞ്ഞു.
Tags : DeshBachaoMorcha business contracts farmers knowledge India US Trade Deal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash