ദേശീയ വനിതാ കമ്മിഷൻ
ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച എംഎൽഎമാരുടെ ദേശീയ പരിശീലന പരിപാടിയിൽ ഭാഷാതർക്കത്തെത്തുടർന്ന് കേരളത്തിൽനിന്നുള്ള വനിതാ പ്രതിനിധികൾ ഇറങ്ങിപ്പോയി. ഫരീദാബാദിൽ നടന്ന രണ്ടു ദിവസത്തെ ശില്പശാലയിൽ ആശയവിനിമയത്തിന് ഹിന്ദി മാത്രം ഉപയോഗിച്ചതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വനിതാ എംഎൽഎമാർ ചടങ്ങ് ബഹിഷ്കരിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 390ലേറെ എംഎൽഎമാർ പങ്കെടുത്ത പരിപാടിയിലാണ് ഹിന്ദി മാത്രം ഉപയോഗിച്ചത്. ഇതു ചോദ്യംചെയ്ത കേരളത്തിലെ അംഗങ്ങളോട്, ‘ഹിന്ദി അറിയില്ലെങ്കിൽ പഠിപ്പിച്ചു തരാം’എന്ന് ഉത്തർപ്രദേശിൽനിന്നുള്ള എംഎൽഎ വെല്ലുവിളിച്ചതായി പ്രതിനിധികൾ പറഞ്ഞു. ഇതിനു പിന്നാലെ മറ്റ് ഉത്തരേന്ത്യൻ പ്രതിനിധികൾ സഭയിൽ ‘ജയ്ശ്രീ റാം’, ‘ഭാരത് മാതാ കീ ജയ്’തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നുവെന്നും ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എംഎൽഎമാർ ആരോപിച്ചു.
പ്രതിഷേധം കടുത്തിട്ടും ദേശീയ വനിതാ കമ്മി ഷൻ ചെയർപേഴ്സൺ വിജയ രഹത്കർ ഇടപെടാനോ മറുപടി നൽകാനോ തയാറായില്ല. എല്ലാ സംസ്ഥാനക്കാരെയും ഉൾക്കൊള്ളുന്ന രീതിയിൽ ഒരു മൊഡ്യൂൾ തയാറാക്കാൻ കമ്മി ഷനു കഴിയാതെപോയത് നിരാശാജനകമാണെന്ന് എംഎൽഎമാർ കുറ്റപ്പെടുത്തി.
ഭാഷയല്ല പ്രശ്നമെന്നും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനപ്രതിനിധികളെ ഒരുപോലെ ഉൾക്കൊള്ളാൻ സംഘാടകർക്കു സാധിക്കാത്തതാണ് പ്രതിഷേധത്തിനു കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു. എംഎൽഎമാരായ കെ.കെ. രമ, ഉമ തോമസ്, വിദ്യ ബാലകൃഷ്ണൻ, ഫാത്തിമ തഹ്ലിയ, ഉഷ വിജയൻ തുടങ്ങിയവരും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരടങ്ങുന്ന സംഘവുമാണ് കേരളത്തിൽനിന്ന് പരിപാടിയിൽ പങ്കെടുത്തത്.
മുന്പും വാർത്താസമ്മേളനങ്ങളിൽ ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി മാത്രം സംസാരിച്ചതിന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ വിമർശനം നേരിട്ടിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Hindi only at Women's Commission