ഓവോ ഇൻഡോർ സ്റ്റേഡിയം
ഗ്ലാസ്ഗോ: ട്വന്റി20 ക്രിക്കറ്റ് പുരുഷ- വനിതാ ഫൈറ്റ്. ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശം. ഇടവേളകളില്ലാതെ കായിക പ്രേമികൾക്ക് ആവേശവും ആസ്വാദനവും തുടരുന്നു. ഇന്നു മുതൽ 2026 കോമണ്‍വെൽത്ത് ഗെയിംസ് (‘ഗ്ലാസ്ഗോ 2026’) പുതു ആവേശം നൽകി തുടങ്ങും.
സ്കോട്ലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്ഗോയിൽ ഇന്നുമുതൽ ഓഗസ്റ്റ് രണ്ട് വരെയാണ് ഗെയിംസിന്റെ 23-ാം എഡിഷൻ നടക്കുക. ഓവോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ മത്സരങ്ങൾക്ക് തുടക്കമാകും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. 24 മുതൽ മത്സരങ്ങൾ തുടങ്ങും. 27ന് ട്രാക്ക് ആൻഡ് ഫീൽഡ് പോരാട്ടത്തിന് തുടക്കം. ഓഗസ്റ്റ് രണ്ടിനു സമാപനം.
നഗരത്തിലെ പ്രധാനപ്പെട്ട നാല് വേദികളിലായി 10 കായിക ഇനങ്ങളും ആറ് പാരാ-സ്പോർട്സ് ഇനങ്ങളുമാണ് ഉൾപ്പെടുന്നത്. 74 രാജ്യങ്ങളിൽ നിന്നുള്ള 3,000 കായികതാരങ്ങൾ ഭാഗമാകും. നേരത്തേ ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നടത്താൻ നിശ്ചയിച്ച ഗെയിംസ് ഗ്ലാസ്ഗോയിലേക്ക് മാറ്റുകയായിരുന്നു.
കോമണ്‍വെൽത്ത് ഗെയിംസിന് സ്കോട് ലന്‍ഡ് ആതിഥേയത്വം വഹിക്കുന്നത് നാലാം തവണയാണ് (1970, 1986, 2014). മത്സരങ്ങൾ കേന്ദ്രീകൃതവും യാത്രാ സൗഹൃദവുമാക്കാൻ എല്ലാ വേദികളെയും എട്ട് മൈൽ ചുറ്റളവിലുള്ള ഒരു മേഖലയ്ക്കുള്ളിൽ ക്രമീകരിച്ചുകൊണ്ട് മത്സരവേദികളുടെ വിന്യാസം ഏകീകരിച്ചു.
വേദിയും മത്സരവും
സ്കോട്ട്സ്റ്റണ് സ്റ്റേഡിയം: അത്ലറ്റിക്സ്, പാരാ അത്ലറ്റിക്സ്.
ടോൾക്രോസ് ഇന്റർനാഷണൽ സ്വിമ്മിംഗ് സെന്റർ: നീന്തൽ, പാരാ നീന്തൽ.
സ്കോട്ടിഷ് ഇവന്റ് കാന്പസ് (SEC): ദ ഹൈഡ്രോ (ജിംനാസ്റ്റിക്സ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഉദ്ഘാടന ചടങ്ങ്), ആർമഡില്ലോ സെന്റർ എന്നിവ ഉൾപ്പെടുന്നു.
ഗ്ലാസ്ഗോ ഇന്റർനാഷണൽ അരീന: 3x3 ബാസ്കറ്റ്ബോൾ, നെറ്റ്ബോൾ, ജൂഡോ.
കായിക ഇനങ്ങൾ
പത്ത് കായിക ഇനങ്ങൾ മാത്രമാണ് 2026ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അത്ലറ്റിസക്സ് & പാരാ അത്ലറ്റിക്സ്, നീന്തൽ & പാരാ നീന്തൽ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ട്രാക്ക് സൈക്ലിംഗ് & പാരാ സൈക്ലിംഗ് ട്രാക്ക്, ഭാരോദ്വഹനം & പാരാ പവർലിഫ്റ്റിംഗ്, ബോൾസ് & പാരാ ബോൾസ്, ബോക്സിംഗ്, ജൂഡോ, നെറ്റ്ബോൾ, 3x3 ബാസ്കറ്റ്ബോൾ & 3x3 വീൽചെയർ ബാസ്കറ്റ്ബോൾ.
13 ഇനങ്ങളിലായി അഞ്ച് മലയാളികൾ ഉൾപ്പെടെ 126 കായികതാരങ്ങൾ ഇന്ത്യക്കായി മാറ്റുരയ്ക്കും (77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളും). ഒളിന്പിക് മെഡൽ ജേതാക്കളായ നീരജ് ചോപ്ര (ജാവലിൻ ത്രോ), മീരാഭായ് ചാനു (ഭാരോദ്വഹനം), ലവ്ലിന ബോർഗോഹെയ്ൻ (ബോക്സിംഗ്) എന്നിവർ ഉറച്ച മെഡൽ പ്രതീക്ഷകളാണ്.
വിശാൽ ടി.കെ., ഗുൽവീർ സിംഗ്, രശ്ദീപ് കൗർ, പരുൾ ചൗധരി, സന്തോഷ് കുമാർ തമിളരശൻ, രാജേഷ് രമേഷ് എന്നിവർ ട്രാക്ക് ഇനങ്ങളിൽ മെഡൽ പ്രതീക്ഷ കാക്കും. ഉദ്ഘാടനച്ചടങ്ങിൽ മീരാഭായിയും ലവ്ലിനയും ഇന്ത്യൻ പതാക വഹിക്കും.
2022ൽ ബെർമിംഗ്ഹാമിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആകെ 61 മെഡലുകൾ.
ബെർമിംഗ്ഹാമിൽ 19 കായിക ഇനങ്ങളുണ്ടായിരുന്നെങ്കിൽ ഇത്തവണ 10 ഇനങ്ങളേയുള്ളൂ. ഒപ്പം, ആറ് പാരാ സ്പോർട്സ് ഇനങ്ങളും. പാരാ അത്ലറ്റിക്സിൽ 11 പേര് ഉൾപ്പെടെ 28 കായിക താരങ്ങളാണു പാരാ സ്പോർട്സ് ഇനങ്ങളിൽ ഇന്ത്യക്കുവേണ്ടി ഇറങ്ങുക.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ...
കോമണ്‍വെൽത്ത് ഗെയിംസിലെ ട്രാക്ക് ഇനങ്ങളിൽ ഇന്ത്യ എന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾ ചിറകുവിടര്‍ത്താന്‍ പോന്ന ആറ് അത്ലറ്റുകൾ...
ഗുൽവീർ സിംഗ്
ഗ്ലാസ്ഗോയിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ. 3000 മീറ്റർ, 5000 മീറ്റർ, 10,000 മീറ്റർ ദീർഘദൂര ഇനങ്ങളിൽ പുതിയ ദേശീയ റിക്കാർഡുകൾ കുറിച്ച ഗുൽവീർ ഒരു മണിക്കൂറിൽ താഴെ സമയത്തിൽ ഹാഫ് മാരത്തണ്‍ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
പരുൾ ചൗധരി
3000 മീറ്റർ സ്റ്റീപ്പിൾചേസിലും 5000 മീറ്ററിലും ദേശീയ റിക്കാർഡിന് ഉടമയായ പരുൾ ചൗധരി ഏഷ്യൻ ഗെയിംസ് ചാന്പ്യനും ഒളിന്പ്യനുമാണ്.
വിശാൽ ടി.കെ.
400 മീറ്റർ ഓട്ടത്തിൽ 45 സെക്കൻഡ് ബാരിയർ മറികടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം കുറിച്ച 22കാരനാണ് വിശാൽ ടി.കെ. 44.98 സെക്കൻഡിൽ ഫിനീഷ് ചെയ്ത് പുതിയ ദേശീയ റിക്കാർഡ് കുറിച്ചു.
രശ്ദീപ് കൗർ
ഇന്ത്യൻ വനിതാ 400 മീറ്റർ റിലേ ടീമിന്റെ കരുത്താണ് രശ്ദീപ് കൗർ. റിലേ ഇനങ്ങളിൽ ഇന്ത്യയെ മെഡൽ നേട്ടത്തിലേക്ക് നയിക്കാൻ രശ്ദീപിന് സാധിക്കുമെന്നാണ് വിശ്വാസം.
രാജേഷ് രമേഷ്
ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവും ഏഷ്യൻ റിക്കാർഡ് തകർത്ത ഇന്ത്യയുടെ 4x400 മീറ്റർ റിലേ ടീമിലെ പ്രധാന അംഗവുമാണ് രാജേഷ് രമേഷ്.
സന്തോഷ് കുമാർ തമിളരശൻ
400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ചാന്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവും ഇന്ത്യയുടെ സ്വർണം നേടിയ മിക്സഡ് റിലേ ടീമിലെ അംഗവുമാണ് സന്തോഷ് കുമാർ. 400 മീറ്റർ ഹർഡിൽസിലും റിലേയിലും താരം പ്രതീക്ഷയാണ്.
ചാടിക്കടക്കാൻ ശ്രീശങ്കറും കുശാരെയും
അത്ലറ്റിക്സിൽ മലയാളി ലോംഗ്ജന്പ് താരം എം. ശ്രീശങ്കറിൽ ഇന്ത്യ മെഡൽ സ്വപ്നം കാണുന്നു. കാലിലെ പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രീശങ്കർ മികച്ച ഫോമിലാണ്.
ചരിത്രംകുറിച്ച് ഡയമണ്ട് മീറ്റ് അത്ലറ്റിക്സിൽ മൂന്നാം സ്ഥാനം നേടിയ ഹൈജന്പ്് താരം സർവേശ് കുശാരെയും പ്രതീക്ഷയാണ്. സീസണിൽ 2.31 മീറ്റർ മറികടന്ന് കുശാരെ ദേശീയ റിക്കാർഡ് തിരുത്തിയിരുന്നു.
നീരജ് ചോപ്ര
ജാവലിൻ ത്രോയിൽ മുൻ ലോക ചാന്പ്യനും ഒളിന്പിക് സ്വർണമെഡൽ ജേതാവുമായ നീരജ് ചോപ്രയും ഇന്ത്യൻ സ്വപ്നമാണ്. സീസണിൽ 92.62 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ രുമേഷ് തരംഗ 2018ലെ ജേതാവായ നീരജിന് വലിയവെല്ലുവിളി ഉയർത്തുന്നു. സീസണിൽ 87.05 മീറ്റർ കണ്ടെത്തിയ രോഹിത് യാദവും ഇന്ത്യക്കായി ഇറങ്ങും.
ഇടിച്ചിടാൻ ജാസ്മിനും സംഘവും
ബോക്സിംഗിൽ പുരുഷ, വനിതാ താരങ്ങൾ മെഡൽ ലക്ഷ്യമിട്ടിറങ്ങും. വനിതകളിൽ 57 കിലോ വിഭാഗത്തിൽ ലോകചാന്പ്യനായ ജാസ്മിൻ ലംബോറിയയിലാണ് ഇന്ത്യയുടെ ഉറച്ച പ്രതീക്ഷ. ഒളിന്പിക് വെങ്കലമെഡൽ ജേതാവായ ലൗലിന ബൊർഗൊഹിൻ 75 കിലോ വിഭാഗത്തിൽ മത്സരിക്കും. പുരുഷ വിഭാഗത്തിൽ സച്ചിൻ സിവാച് മറ്റൊരു പ്രതീക്ഷയാണ്.
ഹാട്രിക് നോട്ടമിട്ട് ചാനു
ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു ഒരിക്കൽകൂടി ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം താങ്ങും. ഹാട്രിക് സ്വർണമാണ് 48 കിലോ വിഭാഗത്തിൽ ചാനു ലക്ഷ്യംവയ്ക്കുന്നത്. പുതുതലമുറയിലെ ബിന്ദ്യാറാണി ദേവി (58), നിരുപമ ദേവി (63), ജ്ഞാനേശ്വരി യാദവ് (53) എന്നിവരും പോരാട്ടത്തിനിറങ്ങും.
Tags : CommonwealthGames begin Sports Ovo IndoorStadium