കഞ്ചാവുമായി പിടിയിലായ മുഹമ്മദ് ഹാഷിം
മലപ്പുറം: തിരൂർ കല്പകഞ്ചേരിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്കപ്പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) ആണ് പിടിയിലായത്.
ആൾട്ടോ കാറിൽ സൂക്ഷിച്ച കഞ്ചാവുമായായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡാൻസാഫ് ടീമും താനൂർ ഡാൻസാഫ് ടീമും കൽപകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രദേശത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച് വില്പന നടത്താനുള്ളതാണ് കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വൻതോതിൽ എംഡിഎംഎ കൈവശം വെച്ചതിന് ഇയാൾക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. വിൽപ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വെച്ചതിന് പാലക്കാട് എക്സൈസും ഇയാൾക്കെതിരെ മുൻപ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡിഎംഎയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഹാഷിമിന്റെ കൂട്ടുപ്രതിയായിരുന്നു. നിരന്തരം പ്രദേശത്ത് ലഹരി വില്പന നടത്തുന്നതായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിൽ മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞദിവസം ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.
സമീപകാലത്ത് പ്രദേശത്തുനിന്ന് പിടികൂടിയ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവാണ് കല്പകഞ്ചേരിയിൽ കഴിഞ്ഞദിവസം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : youth caught cannabis tirur police dansaf