സിയ സമൂഹമാധമങ്ങളിലൂടെ പങ്കുവച്ച അപകടത്തിന്റെ ദൃശ്യങ്ങളിൽ
ചണ്ഡിഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് യാത്രിയെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവത്തിൽ പ്രതിയുടെ വാദങ്ങൾ തള്ളി യുവതി. മനപൂർവമല്ല ഇടിച്ചതെന്നുമുള്ള പ്രതി കല്യാൺ ബെയ്ൻസ്ലയുടെ വാദങ്ങൾ നുണയാണെന്ന് സിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഇപ്പോൾ സഹതാപം പിടിച്ചുപറ്റാൻ ശ്രമക്കുകയാണെന്ന് സിയ പറഞ്ഞു.
ബൈക്ക് ഓടിക്കുന്നത് ഒരു സ്ത്രീയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന പ്രതിയുടെ വാദം വ്യാജമാണ്. പ്രതിയുടെ വാദം സത്യമാണെങ്കിൽ അപകടം ഉണ്ടാക്കിയ ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കാതെ തനിക്ക് പ്രഥമശുശ്രൂഷ നൽകാനോ സഹായിക്കാനോ അയാൾ എന്തുകൊണ്ട് തയാറായില്ലെന്ന് സിയ ചോദിക്കുന്നു. തന്നെ അപായപ്പെടുത്താൻ ശ്രമിച്ച പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്നാണ് സിയയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആവശ്യം.
കഴിഞ്ഞ ദിവസമാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിയയെ കാർ ഇടിച്ച് വീഴ്ത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിയയെ കാർ ഡ്രൈവർ പിന്തുടർന്ന് ഇടിക്കുകയായിരുന്നു. അകലം പാലിച്ച് വാഹനം ഓടിക്കാൻ ആവശ്യപ്പെട്ടിട്ടും പ്രകോപിതനായ ഡ്രൈവർ വാഹനം ഇടിച്ചുകയറ്റുകയും നിർത്താതെ പോവുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സിയയുടെ ബൈക്ക് കാറിനൊപ്പം കുറച്ചു ദൂരം വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika Breakingnews Family Murder