National
ബംഗളൂരൂ: ബംഗളൂരുവിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ പ്രമുഖ പബ് പൂട്ടിക്കുകയും നിരവധി പ്രമുഖ ഹോട്ടലുകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. നഗരത്തിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിൽ അടക്കം വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ഗുരുതര ലംഘനങ്ങൾ കണ്ടെത്തിയത്. പൂപ്പൽ ബാധിച്ച ഇറച്ചി, കാലാവധി കഴിഞ്ഞ പാൽ ഉത്പന്നങ്ങൾ, കൂൺ, പഴകിയ സോസുകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു.
ബംഗളൂരുവിലെ പ്രമുഖ മാളായ യൂബി സിറ്റിയിൽ പ്രവർത്തിക്കുന്ന സ്കൈ ലോഞ്ച് പബ്ബിന്റെ അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷം അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിച്ചു. ഇവിടെ സൂക്ഷിച്ചിരുന്ന 45 കിലോയോളം പൂപ്പൽ ബാധിച്ച കോഴിയിറച്ചി, ബീഫ്, ആറ് കിലോ വെജിറ്റബിൾ കട്ട്ലറ്റുകൾ ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്തത്. കൂടാതെ പത്ത് ദിവസത്തോളം കാലാവധി കഴിഞ്ഞ പാൽ ഉത്പന്നങ്ങളും 15 ലിറ്റർ പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തു.
റോയൽ ചെയിൻ ഹോട്ടൽ, മദ്രാസ് കിച്ചൻ, ടെസ്കോൺ ഹോട്ടൽ, സെൻചെസ് ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നായി മീൻ, താറാവിച്ചി, കൂൺ, ഗ്രീൻ പീസ് എന്നിവയും കാലാവധി കഴിഞ്ഞ മറ്റ് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലുകളിലേക്ക് ആവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന വലിയ ഗോഡൗണുകളിൽ നിന്നും കാലാവധി കഴിഞ്ഞ സോസുകളും പാനീയങ്ങളും കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
National
ദിസ്പൂർ: ആസാമിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 100 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.37 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ വെള്ളപ്പൊക്കത്താൽ ദുരിതം അനുഭവിക്കുന്നത്. ഗോലാഘട്ട്, കാർബി ആംഗ്ലോംഗ് ജില്ലകളിലാണ് പുതിയതായി രണ്ടു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്.
ചരായിഡിയോ, ദാരംഗ്, ഗോലാഘട്ട്, ജോർഹട്ട്, കാർബി ആംഗ്ലോംഗ്, നാഗോൺ, ശിവസാഗ എന്നീ ഏഴ് ജില്ലകളിലാണ് ദുരിതം ബാധിച്ചത്. 456 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആറ് ജില്ലകളിലായി 125 ദുരിതാശ്വാസ കാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ 49,061 ആളുകളാണ് കാമ്പുകളിൽ കഴിയുന്നത്. മനുഷ്യർക്ക് പുറമെ 43,000-ത്തിലധികം വളർത്തുമൃഗങ്ങളെയും പ്രളയം പ്രതികൂലമായി ബാധിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് മൃതദേഹം കൊണ്ടുപോയത് മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ. ചത്തർപൂർ സ്വദേശിനി റുക്സാനയുടെ മൃതദേഹത്തോടാണ് സർക്കാർ ആശുപത്രി അധികൃതർ ആനാദരവ് കാട്ടിയത്.
ജൂലൈ നാല് മുതൽ റുക്സാനയെ കാണാതായിരുന്നു. പിന്നീട് ഓഗസ്റ്റ് അഞ്ചിന് സൂരജ്പൂരിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്ന സംഭവത്തിൽ, പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ബഡാ മലേര സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം വീട്ടിലെത്തിക്കാൻ ബന്ധുക്കൾ ഏറെ നേരം കാത്തുനിന്നെങ്കിലും വാഹനം ലഭിച്ചില്ല. ഒടുവിൽ അധികൃതർ മാലിന്യം കയറ്റിപോകുന്ന വാഹനമാണ് ഏർപ്പെടുത്തി നൽകുകയായിരുന്നുവെന്ന് റുക്സാനയുടെ ഭർത്താവ് ബാബലേഷ് അഹിർവാർ പറഞ്ഞു.
സംഭവത്തിൽ മധ്യപ്രദേശ് ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വസ്തുതകൾ പരിശോധിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
National
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ. പ്രിയങ്ക (29) ആണ് മരിച്ചത്. സംഭവത്തിൽ സുരാവരപു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് മൂന്നിന് രാത്രി മാളിന് മുന്നിൽവച്ച് പ്രിയങ്കയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാളിലെ സിനിമാ തിയേറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവരെ മദ്യപിച്ചെത്തിയെന്ന കാരണത്താൽ സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു. ഇതിലുണ്ടായ വാക്കുതർക്കത്തിനു ശേഷമാണ് ഇവർ മാളിൽ നിന്ന് കാറിൽ മടങ്ങിയത്.
തുടർന്ന് പ്രിയങ്കയുടെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയും, റോഡിൽ വീണ പ്രിയങ്കയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയുമായിരുന്നു. അപകടത്തിൽ പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റിരുന്നു.
ഗുരുതരമായ തലച്ചോറിന് പരിക്കേറ്റ പ്രിയങ്കയെ ആദ്യം രാജമുണ്ട്രിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തീവ്രപരിചരണത്തിലായിരുന്ന പ്രിയങ്കയുടെ നില വഷളാവുകയും, ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് സുരാവരപു, ആൻഡ്രൂ എന്നിവർ രക്ഷപ്പെട്ടിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ആന്ധ്രയിലെ മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്കയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
National
മുംബൈ: യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ ഷക്കീൽ നൂറാനി(73) ആണ് കേസിൽ പിടിയിലായത്. യുവനടി നൽകിയ പരാതിയിലാണ് നടപടി. സിനിമ ചർച്ചയ്ക്കെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
NRI
നിറ്റൻഡോർഫ് (ബവേറിയ): ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് എ3 ഓട്ടോബാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ റേഗൻസ്ബുർഗ് ജില്ലയിലെ നിറ്റൻഡോർഫിന് സമീപമായിരുന്നു അപകടം.
ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് തെന്നിമാറി ഓട്ടോബാൻ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു.
കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ചെങ്കിലും ട്രെയിനുമായി കൂട്ടിയിടിച്ചിരുന്നില്ല. വാഹനത്തിന്റെ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല.
അപകടത്തെ തുടർന്ന് റേഗൻസ്ബുർഗിനും ന്യൂറംബർഗിനും ഇടയിലുള്ള പ്രധാന റെയിൽവേ പാതയും എ3 ഓട്ടോബാനും പൂർണമായി അടച്ചു. കാർ നിയന്ത്രണം വിട്ടതിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Viral
മധ്യപ്രദേശിലെ ജബൽപൂരിൽ സഹതൊഴിലാളിയായ യുവതിയുടെ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് വലയിലാക്കി.
സംഭവത്തിൽ കുഞ്ഞിനെ അപായമൊന്നും കൂടാതെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു. ഗൗരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്.
മണ്ഡ്ല സ്വദേശിയായ പ്രതി തൊഴിൽ ആവശ്യങ്ങൾക്കായി ജബൽപൂരിൽ എത്തിയതായിരുന്നു. അവിടെ വെച്ച് കൂലിപ്പണി ചെയ്തിരുന്ന മറ്റൊരു യുവതിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് ഈ പരിചയം മുതലെടുത്ത് അവരുടെ പെൺകുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
മുഖം മറച്ച ശേഷം കുഞ്ഞുമായി ഓടിപ്പോകുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പ്രദേശത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇത് സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ പ്രചരിച്ചു.
കുട്ടിയെ കാണാതായതോടെ വീട്ടുകാർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ശേഖരിച്ചു.
ഇതിനിടയിലാണ് പ്രതി കുട്ടിയുമായി ജന്മനാടായ മണ്ഡ്ലയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതായി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തിയ പൊലീസ് സംഘം പ്രതിയെ തടഞ്ഞുനിർത്തി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
കൃത്യസമയത്ത് പൊലീസ് നടത്തിയ ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജബൽപൂർ സിറ്റി സൂപ്രണ്ട് ഓഫ് പൊലീസ് എം.ഡി. നാഗോതിയ വ്യക്തമാക്കി.
Viral
മധ്യപ്രദേശിലെ മൊറേനയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിക്കേണ്ട ആംബുലൻസുകൾ പച്ചക്കറി വിപണിയിലേക്ക് ചരക്കുനീക്കത്തിനായി ദുരുപയോഗം ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു.
പോർസ ധാന്യ മാർക്കറ്റ് വളപ്പിലെ പച്ചക്കറി വിപണിയിൽ നിർത്തിയിട്ടിരുന്ന രണ്ട് ആംബുലൻസുകളിൽ നിന്ന് വ്യാപാരികൾ ഉള്ളിച്ചാക്കുകൾ ഇറക്കി ഉള്ളിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രദേശത്തുണ്ടായിരുന്ന വ്യക്തി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഭരണകൂടത്തിന്റെ മേൽനോട്ടക്കുറവിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
അടിയന്തര വൈദ്യസഹായത്തിനും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിട്ടുള്ള വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പ്രാദേശികവാസികൾ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ച് വാഹനങ്ങളുടെ ഉടമകളെയും ഇതിന് അനുമതി നൽകിയവരെയും കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ദൃശ്യങ്ങൾ ചിത്രീകരിച്ച സമയവും സ്ഥലവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശം.
National
ന്യൂഡൽഹി: ഡൽഹിയിലെ നരേലയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മമൂർപൂർ സ്വദേശിനി ഊർമിള (70) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിനാണ് അപകടമുണ്ടായത്.
പ്രാഥമിക അന്വേഷണത്തിൽ, ഇരു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് പിന്നിലേക്ക് തെറിച്ച കാർ സമീപത്ത് നിർത്തിയിട്ടിരുന്ന വാനിൽ ഇടിക്കുകയായിരുന്നു. ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഊർമിള വാഹനങ്ങൾക്കിടയിൽപ്പെട്ട് സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.
അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഊർമിളയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭുവനേശ്വർ: ഒഡീഷയിലെ റായഗഡ ജില്ലയിൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് തെറ്റായ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് രോഗി മരിച്ചു. ഗെതിപാഡ സ്വദേശിനി ബൈദേഹി കുമാർ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ എ.കെ. ഭദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലായിരുന്നു ബൈദേഹി. മരുന്നുകൾ കഴിച്ചിട്ടും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ബൈദേഹി ജെ.കെ. പൂരിലെ മെഡിക്കൽ സ്റ്റോറിലെത്തുകയും ഭദ്ര ബൈദേഹിക്ക് കുത്തിവയ്പ്പ് നൽകുകയും ചെയ്തു.
കുത്തിവയ്പ്പ് എടുത്ത ഉടൻ തന്നെ ബൈദേഹിയ്ക്ക് കടുത്ത അസ്വസ്ഥതകളുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. തുടർന്ന് കുടുംബാംഗങ്ങൾ ബൈദേഹിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ബൈദേഹിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭദ്രയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
National
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ബെറാഗഡിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചമ്പ ജില്ലയിലെ ചലുഞ്ച് മോറിന് സമീപത്തുവച്ചാണ് ബസ് കീഴ്മേൽ മറിഞ്ഞ് താഴെയുള്ള റോഡിലേക്ക് വീണത്.
അപകടം നടക്കുമ്പോൾ ബസിൽ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിനടിയിൽ നിരവധി യാത്രക്കാർ കുടുങ്ങിപ്പോയിരുന്നു. യാത്രക്കാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പോലീസും ഫയർഫോഴ്സും ചേർന്നാണ് ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ 11 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ ബാഗലഗുണ്ടെയിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. ദാക്ഷായണി (52) എന്ന സ്ത്രീയുടെ അസ്ഥികൂടമാണ് വീടിനുള്ളില്‍ നിന്നു കണ്ടെത്തിയത്. ഇവർ മരിച്ചിട്ട് ഏകദേശം ഒരു വര്‍ഷത്തോളം കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഭര്‍ത്താവിന്റെയും മകന്റെയും മരണത്തെ തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിലായിരുന്നു ദാക്ഷായണിയെന്ന് പോലീസ് പറയുന്നു. ഇവരുടെ ഭര്‍ത്താവ് ഉമേഷ് പത്ത് വര്‍ഷം മുമ്പാണ് മരിച്ചത്. പിന്നീട് അർബുദം ബാധിച്ച് ഇവരുടെ മകനും മരച്ചു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ദാക്ഷായണിക്ക് ഒരു മകളുണ്ടെങ്കിലും, കഴിഞ്ഞ ഒരു വര്‍ഷമായി മകളും മരുമകനും വീട് സന്ദര്ശിച്ചിരുന്നില്ലെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മരണകാരണവും മറ്റ് സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: ബംഗളൂരുവിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു. പഴകിയ ഇറച്ചിയും പൂപ്പൽ ബാധിച്ച പച്ചക്കറിയും കാലാവധി കഴിഞ്ഞ പാൽ ഉത്പന്നങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടൽ ഉടമകൾക്കെതിരെ കർശന നിയമനടപടികൾ ആരംഭിച്ചു.
താജ് യെശവന്ത്പുർ, ഷാംഗ്ഗ്രി-ല, ലളിത് അശോക് തുടങ്ങിയ ഹോട്ടലുകളുടെ അടുക്കളകളിൽ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തത്. കോഴിയിറച്ചി, ആട്ടിറച്ചി, പാൽ, തുടങ്ങി 35-ഓളം ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
വലിയ ഹോട്ടലുകൾ പരിശോധിച്ചാൽ മറ്റുള്ളവരും ജാഗ്രത പാലിക്കുമെന്ന് കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ അറിയിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ഒരു ഹോട്ടലും പരിശോധനയിൽ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
National
മുംബൈ: മുംബൈ-പൂന എക്സ്പ്രസ് വേയിലെ തുരങ്കത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗത്തിലെത്തിയ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന തുഷാർ ഭുംകർ (35) എന്ന യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.20 ഓടെയാണ് സംഭവം നടന്നത്.
പൂനയിൽ നിന്ന് മുംബൈയിലേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന കാറും പച്ചക്കറികളുമായി വരികയായിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും മറിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കുടുംബവഴക്ക് തടയാൻ ശ്രമിച്ച പതിനേഴുകാരിയെ പിതാവ് അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ രാജേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചാണക വറട്ടികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷ് യാദവും സഹോദരന്റെ ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതർക്കം പിന്നീട് പരസ്യമായ കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.
സ്ഥിതിഗതികൾ വഷളായപ്പോൾ വഴക്ക് അവസാനിപ്പിക്കാനായി രാജേഷിന്റെ മകൾ ഇടപെട്ടു. പ്രകോപിതനായ പ്രതി മകളെ തള്ളിയിടുകയും, തുടർന്ന് കന്നുകാലികളെ കെട്ടാൻ ഉപയോഗിക്കുന്ന തടിക്കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നുവീണ പെൺകുട്ടിയെ ബന്ധുക്കൾ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ സീതാപൂരിലുള്ള യുപി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയും പാചകക്കാരനെ പുറത്താക്കുകയും ചെയ്തു. സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളത്തിന് മുകളില്‍ ഉരുളക്കിഴങ്ങ് മാത്രം കിടക്കുന്ന കറിയാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.
പച്ചക്കറികളൊന്നുമില്ലാതെ തീർത്തും വെള്ളം പോലെയുള്ള കറിയും കരിഞ്ഞ റൊട്ടികളുമാണ് കുട്ടികൾക്ക് നൽകിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരംഭിച്ച അന്വേഷണത്തില്‍ സ്ഥിരമായി ഇതാണ് അവസ്ഥയെന്നാണ് മാതാപിതാക്കൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കാലങ്ങളായി സ്കൂളില്‍ ഇതേ രീതിയാണ് തുടരുന്നതെന്ന് അവര്‍ ആരോപിച്ചു.
ഭക്ഷണ വിതരണം ഇത്തരത്തില്‍ തുടര്‍ന്നാല്‍ അത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയും മാതാപിതാക്കള്‍ക്കുണ്ട്. അതേസമയം കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരം ഭക്ഷണമാണ് നല്‍കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്ഥിരം ലഭിക്കുന്ന പരിപ്പ് കറിയിലും പച്ചക്കറിയിലും വെള്ളം മാത്രമേ ഉണ്ടാകാറുള്ളുവെന്നും കുട്ടികള്‍ വെളിപ്പെടുത്തിയതോടെയാണ് അധികൃതര്‍ ഉടൻ തന്നെ നടപടി സ്വീകരിച്ചത്.
National
പുതുച്ചേരി: പുതുച്ചേരിയിൽ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മേട്ടുപ്പാളായം ഹെവി വെഹിക്കിൾ ലോറി ടെർമിനലിന് സമീപമായിരുന്നു സംഭവം.
സമീപത്തെ കടയ്ക്കു മുകളിലേയ്ക്കാണ് മതിൽ ഇടിഞ്ഞുവീണത്. കടയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിംഗിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സാന്റാ ബാർബറയിലെ കെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഗവേഷക വിദ്യാർഥി വിക്രം മുബായിയാണ് മരിച്ചത്.
വിക്രം ഒറ്റയ്ക്കായിരുന്നു ട്രെക്കിംഗിന് പോയത്. ആഗസ്റ്റ് ഒന്നിന് രാത്രി കുടുംബവുമായി അവസാനമായി ബന്ധപ്പെട്ട വിക്രം, ട്രെക്കിംഗ് പാതയിലെ ജിപിഎസ് സ്ഥാനം പങ്കുവച്ചിരുന്നു. പിന്നീട് ബന്ധപ്പെടാതിരുന്നതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ശേഷം ഇൻയോ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും കാലിഫോർണിയ ഹൈവേ പട്രോളും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇൻയോ നാഷണൽ ഫോറസ്റ്റിൽ നിന്ന് വിക്രമിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോങ്കോംഗിലാണ് വിക്രം ജനിച്ചതും വളർന്നതും. 2022-ൽ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നടത്തുകയായിരുന്നു.
National
ന്യൂഡല്‍ഹി: വാഹന രൂപമാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വാഹന രൂപമാറ്റത്തിന് കര്‍ശന വ്യവസ്ഥകളുണ്ടെന്ന് ഗഡ്കരി രാജ്യസഭയില്‍ മറുപടി നൽകുകയായിരുന്നു.
സെക്ഷന്‍ 112(2) പ്രകാരം പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ചുമതലപ്പെടുത്തുന്ന അതോറിറ്റിക്കോ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
1988-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹന നിര്‍മാതാക്കള്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ല. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് മുന്‍പായി ഫോം 22 c വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് രേഖപ്പെടുത്തുന്നതിനായി അപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിൽ ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ഉൾപ്പെടെ 12 പേർക്കാണ് പരിക്കേറ്റത്. ശക്തമായ കുലുക്കത്തിൽ വിമാനത്തിനും ചില കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങി.
ആകെ 134 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരുക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൾ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
മണർകാട്: വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര പാലൂപറമ്പിൽ പി.എസ്. ശരണി (36)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴയിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട ശരൺ ഇത് പിടിക്കാൻ വേണ്ടിയാണ് വെള്ളത്തിലിറങ്ങിയത്. നീന്തൽ അറിയാവുന്ന ശരൺ ടാങ്കിന് പിന്നാലെ പോയെങ്കിലും മുങ്ങി താഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയിടുന്ന അയയിൽ നിന്നു ഷോക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് (42) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചെവ്വാഴ്ച രാവിലെ ആറുമണിയോടെ മരണത്തിന് കീഴടങ്ങിയത്.
ജൂലൈ 24ന് രാധികയുടെ ഭർതൃമാതാവ് ശാരദ തുണി കഴുകി ഉണക്കാനിടാൻ അയയിൽ തൊട്ടപ്പോഴാണ് അപകടമുണ്ടായത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്നു കെട്ടിവലിച്ച ഇരുമ്പ് കമ്പിയിലായിരുന്നു അയ നിർമിച്ചിരുന്നത്. ഷോക്കേറ്റ് താഴെ വീണ ശാരദയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാധികയ്ക്കും ഷോക്കേറ്റത്. ഇത് കണ്ട് ഓടിയെത്തിയ അനുജന്റെ ഭാര്യ രേഷ്മ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെ അവർക്കും വൈദ്യുതാഘാതമേൽക്കുകയുണ്ടായി.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ശാരദയും രാധികയും പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുകയായിരുന്നു. ഇതിൽ ശാരദ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരണമടഞ്ഞിരുന്നു. രേഷ്മയുടെ പരിക്കുകൾ നിസാരമായതിനാൽ അന്ന് തന്നെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.
വീടിന്റെ പണി നടക്കുന്നതിനാൽ തൊട്ടടുത്ത താത്കാലിക ഷെഡ്ഡിൽ നിന്നു ഇലക്ട്രിക് വയർ ഉപയോഗിച്ച് വീടിനുള്ളിലേക്ക് കണക്ഷൻ എടുത്തിരുന്നു. ഈ വയറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് പിന്നീട് അധികൃതർ കണ്ടെത്തിയിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ. റഹീമാബാദ് സ്വദേശി ഉമേന്ദ്ര പ്രതാപ് സിംഗ് (31), കാമുകി ആരതി വർമ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉമേന്ദ്രയുടെ ഭാര്യ അഞ്ജലി സിംഗ് (30) ആണ് കൊല്ലപ്പെട്ടത്.
അഞ്ജലിയെ കാണാനില്ലെന്ന് ഉമേന്ദ്ര തന്നെയാണു പോലീസിൽ പരാതി നൽകിയിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗോമതി നദിയിൽനിന്ന് അഞ്ജലിയുടെ മൃതദേഹം കണ്ടെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഞ്ജലിയുടെ സഹോദരൻ പരാതി നൽകിയതോടെയാണു കൊലപാതക വിവരം പുറത്തറിയുന്നത്.
ഉമേന്ദ്രയ്ക്ക് ആരതിയുമായുള്ള അവിഹിത ബന്ധം അഞ്ജലി ചോദ്യം ചെയ്തതാണു കൊലപാതകത്തിനു കാരണമായത്. ഇരുവരും ചേർന്ന് അഞ്ജലിയെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിൽ കൊണ്ടുപോയി ഗോമതി നദിയിൽ തള്ളുകയായിരുന്നു.
അഞ്ജലി പിണങ്ങിപ്പോയതാണെന്നു വരുത്തിതീർക്കാനായി വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഉമേന്ദ്ര ആരതിക്കു കൈമാറുകയും ചെയ്തു. ഉമേന്ദ്രയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു കൊല്ലപ്പെട്ട അഞ്ജലിയുടെ സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Kerala
മൂവാറ്റുപുഴ: ജാതിക്കയോടൊപ്പം അബദ്ധത്തിൽ കൈക്കലാക്കിയ സ്കൂട്ടറിന്റെ താക്കോൽ മോഷ്ടാവ് തിരികെ എത്തിച്ചു. മൂവാറ്റുപുഴ കോളാപ്പറമ്പിൽ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ജോയിയുടെ വീട്ടിൽ എത്തിയ മോഷ്ടാവ് രണ്ട് കിലോയോളം ജാതിക്കയും അത് ഇട്ടിരുന്ന സിമന്റ് ചട്ടിയും മോഷ്ടിക്കുകയായിരുന്നു. എന്നാൽ ജാതിക്കയോടൊപ്പം ചട്ടിയിലുണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോലും കള്ളന്റെ കൈയിലായി.
തുടർന്ന് രണ്ട് ദിവസത്തിന് ശേഷം രാവിലെ വീട്ടുകാർ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് വള്ളി മാറ്റുന്നതിനിടെ അതിന്റെ അറ്റത്ത് കള്ളൻ സ്കൂട്ടറിന്റെ താക്കോൽ കെട്ടിവച്ചിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബസിനുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്.
നിർത്തിയിട്ട ബസിനുള്ളിൽ ഹരീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
Kerala
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തു. ഇതിന് പുറമെ, വിദ്യാർഥികൾ നിർബന്ധമായും മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കുസാറ്റിലെ വിദ്യാർഥികളാണ് ഇടപ്പള്ളി ഭാഗത്തെ റോഡിലൂടെ യാതൊരുവിധ സുരക്ഷാ മുൻകരുതലുമില്ലാതെ അഭ്യാസപ്രകടനം നടത്തിയത്. ബൈക്കിന് പിന്നിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതിന് പുറമെ, ഹെൽമെറ്റ് ധരിക്കാതെ മൂന്ന് പേരെ കയറ്റി ബൈക്ക് ഓടിച്ച മറ്റൊരു വിദ്യാർഥിക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസും സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കും അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Kerala
പത്തനംതിട്ട: തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും വലയുന്ന പത്തനംതിട്ട ജില്ലയിലെ നിലവിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി. സി. വിഷ്ണുനാഥ്. നിലവിൽ മഴയ്ക്ക് ശമനമുള്ളത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചില ദുരിതാശ്വാസ കാമ്പുകളിൽ പോലും വെള്ളം കയറുന്ന സാഹചര്യമുണ്ടായി. നിലവിൽ 4,600-ലധികം ആളുകളെ ജില്ലയിലെ വിവിധ കാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം കൂടുതൽ ജാഗ്രത വേണമെന്നും മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന നിർദേശം ആളുകൾ അനുസരിക്കണം. മാറിത്താമസിക്കേണ്ട ഇടങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അവ ലഭ്യമാക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായതുക വൈകാതെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Viral
തലസ്ഥാന നഗരിയിൽ വീണ്ടും സ്ത്രീസുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സംഭവം. ഡൽഹിയിൽ സർവീസ് നടത്തുന്ന റാപ്പിഡോ ഓട്ടോ ഡ്രൈവർ യാത്രയ്ക്കിടയിൽ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണുകയും മോശമായി പെരുമാറുകയും ചെയ്തതായി സവാരി ചെയ്യുകയായിരുന്ന യുവതി ആരോപിച്ചു.
തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെ യുവതി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഞായറാഴ്ച രാത്രി 8:48-ഓടെ സഫ്ദർജംഗിൽ നിന്ന് യുവതി ടൗണിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.
ഒരു ട്രാഫിക് സിഗ്നലിൽ വെച്ച് ഡ്രൈവർ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് സമാന്തരമായി സഞ്ചരിച്ചിരുന്ന മറ്റൊരു ഇരുചക്രവാഹന യാത്രക്കാരിയുടെ ശ്രദ്ധയിൽപ്പെടുകയും അവർ യുവതിയെ വിവരമറിയിക്കുകയുമായിരുന്നു.
അപരിചിതയായ ആ യാത്രക്കാരി തനിക്ക് നൽകിയ സമയബന്ധിതമായ മുന്നറിയിപ്പ് വലിയൊരു അപകടത്തിൽ നിന്നാണ് തന്നെ രക്ഷിച്ചതെന്ന് യുവതി പിന്നീട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡ്രൈവറുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രയ്ക്കിടയിൽ തന്നെ യുവതി റാപ്പിഡോയുടെ സേഫ്റ്റി ടീമിനെ വിവരമറിയിച്ചിരുന്നെങ്കിലും കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു.
ഹൈവേയിലൂടെ ഒറ്റയ്ക്കുള്ള യാത്രയായതിനാലും സുരക്ഷിതമായി വീട്ടിലെത്തുക എന്നതിനായിരുന്നു മുൻഗണന എന്നതിനാലും വഴിമധ്യേ ഇറങ്ങിപ്പോകാനോ ഡ്രൈവറോട് അപ്പോൾ തന്നെ തർക്കിക്കാനോ യുവതി തുനിഞ്ഞില്ല.
അപകടകരമായ സാഹചര്യങ്ങളിൽപ്പെട്ട് നിൽക്കുമ്പോൾ സ്ത്രീകൾ എന്തുകൊണ്ട് പെട്ടെന്ന് പ്രതികരിക്കുന്നില്ല അല്ലെങ്കിൽ വാഹനം ഉപേക്ഷിച്ച് പോകുന്നില്ല എന്ന് ചോദിക്കുന്നവർക്ക്, തത്സമയത്തെ ഭയവും സ്വന്തം ജീവന്റെ സുരക്ഷയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത് എന്ന് യുവതി വ്യക്തമാക്കുന്നു.
യാത്രയുടെ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം യുവതി ഡ്രൈവറോട് കാര്യം തിരക്കിയപ്പോൾ താൻ വിദേശ വനിതകളുടെ വീഡിയോ കാണുകയായിരുന്നുവെന്ന വിചിത്രമായ മറുപടിയാണ് ഇയാൾ നൽകിയത്.
സംഭവത്തിൽ ആരോപണവിധേയനായ ഡ്രൈവറുടെ പേര് ഛോട്ടൂലാൽ കുമാർ യാദവ് എന്നാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസോ റാപ്പിഡോ അധികൃതരോ ഔദ്യോഗികമായി പ്രതികരിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല.
National
ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്ഷേത്ര ദർശനത്തിനെത്തിയ റിട്ടയേർഡ് എൻജിനീയർ ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു. വിനായക് നഗറിലെ ക്ഷേത്രത്തിൽ പതിവായി എത്താറുള്ള കുമാരസ്വാമി (80) ആണ് മരിച്ചത്.
ലിഫ്റ്റ് ബട്ടൺ അമർത്തി അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അദ്ദേഹം ലിഫ്റ്റിന് അടിയിൽ കുടുങ്ങുകയായിരുന്നു.
അഗ്നിരക്ഷാ സേനയെത്തിയാണ് ലിഫ്റ്റിന് അടിയിൽ കുടുങ്ങിക്കിടന്ന കുമാരസ്വാമിയെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ലിഫ്റ്റ് ഇത്തരത്തിൽ താഴേയ്ക്ക് എത്തിയതിൽ സാങ്കേതിക പിഴവുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഫ്ലാറ്റിൽ നിന്ന് വീണ് ഡോക്ടർ മരിച്ചു. രാജ്നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന മനോരോഗ ചികിത്സാവിദഗ്ധ ഡോ. ഹേമിക അഗർവാൾ (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ ഡോ. ഹേമികയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നരവർഷം മുൻപാണ് ഡോ. ഹേമിക വിവാഹമോചിതയായതെന്നാണ് കുടുംബം പറയുന്നത്. ഇതിനുശേഷം മകൾ കടുത്ത മാനസികപ്രയാസങ്ങൾ നേരിട്ടിരുന്നതായാണ് പിതാവും മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആർ. ചന്ദ്ര പറഞ്ഞത്.
സംഭവത്തിൽ കേസെടുത്ത പോലീസ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കോട്ടയം: ജില്ലയിൽ രാത്രി മുതൽ പെയ്ത കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം-കുമരകം-വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി തുടങ്ങിയ ഭാഗങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Kerala
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മഞ്ചേരി സ്വദേശി ശ്രീഹരിയാണ് (19) ആണ് മരിച്ചത്. കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകനാണ്.
ബിരുദ വിദ്യാർഥിയാണ് ശ്രീഹരി. രാവിലെ 11 ഓടെയാണ് സംഭവം. മുങ്ങിപ്പോയപ്പോൾ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ ശ്രീഹരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാർക്കും രക്ഷിക്കാനായില്ല.
മഴയെ തുടർന്ന് കുളം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. അഗ്നിശമനസേന എത്തി ശ്രീഹരിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഭോപ്പാൽ: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ ടാങ്കർ മറിഞ്ഞു. അപകടത്തെ തുടർന്ന് ടാങ്കറിലുണ്ടായിരുന്ന ഡീസൽ റോഡിലേക്ക് ചോർന്നൊഴുകി. ഡീസൽ ശേഖരിക്കാൻ സമീപവാസികൾ എത്തി.
അപകടവിവരമറിഞ്ഞ് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നു ആളുകൾ പാത്രങ്ങൾ, കാനുകൾ, ജഗ്ഗുകൾ എന്നിവയുമായി സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും എക്സ്പ്രസ് വേ മാനേജ്മെന്റ് ടീമും ചേർന്ന് തടിച്ചുകൂടിയ ജനങ്ങളെ മാറ്റി. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കർ റോഡിൽ നിന്ന് നീക്കം ചെയ്തത്.
അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഗാർഹിക പീഡനത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി. ഡെറാഡൂൺ സ്വദേശിനി സൃഷ്ടി ഭണ്ഡാരി (26) ആണ് മരിച്ചത്. സംഭവത്തിൽ സൃഷ്ടിയുടെ ഭർത്താവ് സൗരഭ്, ഭർതൃമാതാവ് പർവീണ, സൗരഭിന്റെ സഹോദരി ചാരു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുൻപ് യുവതി ചിത്രീകരിച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു സൃഷ്ടിയുടെയും സൗരഭിന്റെയും വിവാഹം. വിവാഹ ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് സൃഷ്ടി വീഡിയോയിൽ പറയുന്നു. ദീർഘകാലമായി കിടപ്പിലായിരുന്ന സൗരഭിന്റെ പിതാവ് മരിക്കാൻ കാരണം സൃഷ്ടിയുടെ ശകുനപ്പിഴയാണെന്ന് ആരോപിച്ചു.
സംഭവത്തിൽ സൃഷ്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ സെലക്ഷൻ ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ ക്രിക്കറ്റ് താരം ജീവനൊടുക്കി. അകോല സ്വദേശിനി അദിതി (17) ആണ് മരിച്ചത്.
വിദർഭ ക്രിക്കറ്റ് അസോസിയേഷന്റെ ടീമിൽ ഇടംനേടാൻ, കഴിഞ്ഞ രണ്ട് വർഷമായി അദിതി പരിശീലനം നടത്തിവരികയായിരുന്നു. എന്നാൽ ടീമിൽ സെലക്ഷൻ ലഭിക്കാത്തതിനെത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷിണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിലെ രാജനുകുണ്ഡെയിൽ കോളേജിൽ വച്ച് അസിസ്റ്റന്റ് പ്രൊഫസറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ടാക്സി ഡ്രൈവർ നാഗേന്ദ്ര (54) ആണ് മകൾ ലക്ഷ്മി ദുർഗയെ കുത്തി പരിക്കേല്‍പ്പിച്ചത്.
മകളെ കാണണമെന്ന് ആവശ്യപ്പെട്ട് കോളേജിലെത്തിയ നാഗേന്ദ്ര, ലക്ഷ്മി ദുർഗയെത്തിച്ചേർന്ന ഉടൻ കൈവശം കരുതിയിരുന്ന കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വയറിനും നെഞ്ചിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
ലക്ഷ്മിയുടെ വിവാഹത്തെയും സാമ്പത്തിക കാര്യങ്ങളെയും ചൊല്ലി കുടുംബത്തിൽ നിലനിന്നിരുന്ന തർക്കങ്ങളാണ് ക്രൂരകൃത്യത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ലക്ഷ്മി ദുർഗയുടെ വിവാഹത്തിനായി വരന്റെ കുടുംബം തയാറായെങ്കിലും, മകളുടെ പഠനച്ചെലവുകൾ ചൂണ്ടിക്കാട്ടി നാഗേന്ദ്ര 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വിവാഹശേഷവും മകളുടെ പ്രതിമാസ ശമ്പളം തനിക്ക് തന്നെ നൽകണമെന്ന് ഇയാൾ നിർബന്ധം പിടിച്ചു. ഈ ആവശ്യങ്ങളെ ലക്ഷ്മി ദുർഗയും അമ്മയും എതിർത്തിരുന്നു. ഇതേ തുടർന്ന് വീട്ടിൽ പതിവായി വഴക്കുകൾ നടന്നിരുന്നുവെന്നും ഇത് കുടുംബബന്ധത്തിൽ വിള്ളൽ വീഴ്ത്തിയെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. ഭീവണ്ടി-നിസാമ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ തന്നെ അപകടാവസ്ഥയിലായതായി പ്രഖ്യാപിച്ചിരുന്ന കെട്ടിടമാണിത്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിവരുന്നതിനിടയിലാണ് അപകടമുണ്ടായത്. ആകെ 48 മുറികളുള്ള ഈ കെട്ടിടത്തിന്റെ ഓരോ നിലയിലും 12 മുറികൾ വീതമാണ് ഉണ്ടായിരുന്നത്.
കെട്ടിടം തകരുന്നതിന് തൊട്ടുമുമ്പ് കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കി. എങ്കിലും, കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ ജീപ്പ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർക്ക് പരിക്ക്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ജൽഗാവ് സ്വദേശികളായ കുടുംബാംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്.
സൗദിയിലേക്ക് പോയ ബന്ധുക്കളെ മുംബൈ എയർപോർട്ടിൽ യാത്രയാക്കിട്ട് തിരികെ ജൽഗാവിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്ക്, ഡ്രൈവർക്ക് കാണാൻ സാധിക്കാത്തതാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായി തകർന്നു.
അപകടത്തെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ ജൽഗാവിലേക്ക് കൊണ്ടുപോയി. ചെറിയ പരിക്കുകളേറ്റ മറ്റുള്ളവർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
തഞ്ചാവൂർ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സി. മുരുകയ്യന്റെ ഓല മേഞ്ഞ വീട് കത്തി നശിച്ചു. മുരുകയ്യന്റെ ഭാര്യ സെൽവി (45), മകൾ അബി (18), അയൽവാസികളായ കലൈയരസി (38), കാശിവേൽ (45), വെമ്പയ്യൻ (45), രാജശേഖർ (45), പളനിയപ്പൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്.
വീടിനുള്ളിൽ ഘടിപ്പിച്ചിരുന്ന ബർൾബിൽ നിന്നുള്ള ചൂടും കഴിഞ്ഞ രണ്ട് ദിവസമായി ഗ്യാസ് സിലിണ്ടറിൽ ഉണ്ടായിരുന്ന വാതക ചോർച്ചയുമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബാഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ മേൽക്കൂരയിലേക്ക് തീ പടരുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിലണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചു. പരിക്കേറ്റവർക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ദിസ്പൂർ: ആസാമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിലായി മൂന്ന് പേർ കൂടി മരിച്ചു.
ശിവസാഗറിൽ രണ്ട് പേരുടെയും ഗോലാഘട്ടിൽ ഒരാളുടെയും മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 78 ആയതായി ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശിവസാഗർ, ചരായിഡിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ബിശ്വനാഥ്, കാംറുപ്പ് മെട്രോപോളിറ്റൻ എന്നീ ഏഴ് ജില്ലകളിലായി 3,00,031 ആളുകളാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. 551 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
ചരായിഡിയോ ജില്ലയാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ ഐഐടി അസിസ്റ്റന്റ് പ്രൊഫസറെ കാമ്പസിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശി ദീപക് റെഡ്ഡി പുള്ളഗുരം (36) ആണ് മരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരാണ് ദീപക് റെഡ്ഡിയെ ക്യാമ്പസിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഐഐടി കാമ്പസിലെ ബി.സി റോയ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2022-ലാണ് അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ഐഐടി ഖരഗ്പൂരിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനുമുമ്പ് എൻഐടി വരംഗലിലും യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആർലിംഗ്ടണിലും പ്രവർത്തിച്ചിട്ടുണ്ട്.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളോ ജോലിസംബന്ധമായ മറ്റ് സമ്മർദങ്ങളോ മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Kerala
തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻചിറ്റ്. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
വിജിലൻസ് അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സതീശൻ നേരിട്ട് ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ സതീശനെതിരേ തെളിവില്ലെന്ന വിജിലൻസിന്റെ നിഗമനം യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാറിലെ ജഹാനാബാദ് ജില്ലയിൽ സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ധർമ്മേന്ദ്ര കുമാറിന്റെ ഭാര്യ അൻഷു ദേവി (25) യെയാണ് കുനാൽ കുമാർ കൊലപ്പെടുത്തിയത്.
സംഭവം നടക്കുമ്പോൾ അൻഷു വീട്ടിൽ തനിച്ചായിരുന്നു. മറ്റ് കുടുംബാംഗങ്ങൾ പാടത്തേക്ക് പോയിരിക്കുകയായിരുന്നു. പാടത്തുനിന്നെത്തിയ കുനാൽ ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം വൈകിയതിൽ പ്രകോപിതനായ ഇയാൾ കോടാലിയെടുത്ത് അൻഷുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി അറുത്തെടുത്ത തല വീടിന് മുൻപിലെ മരത്തിൽ തൂക്കിയിട്ടു.
ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് കുനാലിനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: ശബരിമലയിലേക്ക് ആവശ്യമായ മിൽമ നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ ദേവസ്വം സെക്രട്ടറിക്ക് അന്വേഷണ ചുമതല നൽകി ഉത്തരവ് പുറത്തിറങ്ങി. സംഭവത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വിജിലൻസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിൽമ നൽകിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതിലാണ് ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിക്കുന്നത്.
നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി കെ. മുരളീധരൻ റിപ്പോർട്ട് തേടിയിരുന്നു. ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിലാണ് കെ. മുരളീധരൻ റിപ്പോർട്ട് തേടിയത്.
നെയ്യ് കൊടുത്ത മിൽമയെപ്പോലെ വാങ്ങിയ ദേവസ്വം ബോർഡിനും ഉത്തരവാദിത്തമുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വിറ്റവർ ഗുണമേന്മ ഇല്ലാത്ത സാധനം വിറ്റെങ്കിൽ എന്തിനത് വാങ്ങിയെന്നും അത് വലിയ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
National
ഷിംല: ഹിമാചലിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഗെഹ്റ സ്വദേശികളായ വചൻ സിംഗ് (60), റിപൻ സിംഗ് (30), റിമ്പി ദേവി, ഇരുവരുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, കീർത്തി (23) എന്നിവരാണ് മരിച്ചത്. കുടുംബം ചണ്ഡിഗഢിൽ നിന്ന് കുഞ്ഞിന്റെ ചികിത്സ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.
കനത്ത മഴ പെയ്യുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പോലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു നിർദേശം നൽകി. കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിൽ മണ്ണിടിച്ചിലും റോഡ് അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസ്.
ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.
ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറു’മെന്ന് മറ്റൊരു വീഡിയോയിൽ മോഹൻദാസ് പറഞ്ഞിരുന്നു. ഈ പരാമർശങ്ങളിലാണ് കേസെടുത്തത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ മരണാനന്തര ചടങ്ങിനിടയിൽ വിളമ്പിയ കറിയിൽ കീടനാശിനി കലർന്നതിനെ തുടർന്ന് 12 പേർക്ക് ദേഹാസ്വസ്ഥ്യം. മോഹിത്, ശൈലേന്ദ്ര, നേത്രാപാൽ, അഞ്ജനി, ശ്രീപാൽ, ആഷിഷ്, രവി, ഭുരെ, സച്ചിൻ, കമലേഷ്, ആനന്ദ്, അങ്കേഷ് എന്നിവരാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലുള്ളത്.
ഭക്ഷണം കഴിച്ചവരിൽ ചിലർക്ക് കറിയിൽ അസാധാരണമായ കയ്പ്പ് അനുഭവപ്പെട്ടിരുന്നു. പിന്നാലെ ഇവർക്ക് ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ഭക്ഷണം വിളമ്പുന്നത് നിർത്തിവയ്ക്കുകയും, അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
കറി പാകം ചെയ്യാൻ ഉപയോഗിച്ച വലിയ പാത്രം പരിശോധിച്ചപ്പോൾ, അതിന്റെ അടിഭാഗത്ത് തുറന്ന നിലയിൽ കീടനാശിനിയുടെ പാത്രം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. റഹ്തൗറ സ്വദേശി സന്ദീപിന്റെ മരണത്തിന് പിന്നാലെയുള്ള ചടങ്ങുകളുടെ ഭാഗമായാണ് വിരുന്ന് സംഘടിപ്പിച്ചത്.
കീടനാശിനി അബദ്ധത്തിൽ കറിയിൽ വീണതാണോ അതോ ഇതിനുപിന്നിൽ മറ്റേതെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Viral
സോഷ്യൽ മീഡിയയിലൂടെ പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രമുഖ ഇൻഫ്ലുവൻസറെ പിരിഞ്ഞു കഴിയുകയായിരുന്ന ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി.
അമേരിക്കയിലെ ഒക്ലഹോമയിൽ നടന്ന സംഭവത്തിൽ സാറ ഗിൽസൺ എന്ന 43-കാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം ഭർത്താവ് ജെറമിയ ഷോൺ ഡഫി സ്വയം വെടിവെച്ച് ജീവനൊടുക്കുകയും ചെയ്തു.
ബാസ്കറ്റ് ബോൾ പരിശീലകനായിരുന്ന ജെറമിയ പ്രായപൂർത്തിയാകാത്ത കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന വിവരം സാറ ടിക് ടോക് വീഡിയോയിലൂടെ തുറന്നുപറഞ്ഞത് വലിയ രീതിയിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ഇയാൾ സാറയുടെ വീട്ടിൽ അതിക്രമിച്ചു കയറി ദാരുണമായ കൃത്യം നടത്തിയത്. പോലീസിനെ വിവരമറിയിക്കുന്നതിനിടയിലാണ് വെടിയൊച്ച കേട്ടതെന്നും, തുടർന്ന് സാറയുടെ മകനാണ് അമ്മ കൊല്ലപ്പെട്ട വിവരം അധികൃതരെ അറിയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഇരകൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും, കോടതി ഉത്തരവുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
National
ബംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ അവിഹിത ബന്ധം സംശയിച്ചു ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഭാഗ്യശ്രീ ജിഗലൂറിനെ (23) ആണ് ഭർത്താവ് പ്രവീൺ ജിഗലൂർ കൊലപ്പെടുത്തിയത്.
ആദ്യം മരത്തടി ഉപയോഗിച്ച് ഭാര്യയെ മർദിച്ച ശേഷം ഇയാൾ വീടിനുള്ളിൽ തൂക്കിക്കൊല്ലുകയായിരുന്നു. ഭാഗ്യശ്രീ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് പ്രവീൺ ഫോണിൽ പകർത്തുകയും യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളിൽ വിളിച്ച് മകളുടെ ദയനീയവസ്ഥ നേരിട്ട് കാണാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇയാൾ മറ്റു ചിലർക്കും അയച്ചുകൊടുത്തിട്ടുണ്ട്.
കുടുംബവഴക്കിനെത്തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ, സമാധാനത്തോടെ ജീവിക്കാമെന്നു വാഗ്ദാനം ചെയ്ത് പ്രവീൺ ഭാഗ്യശ്രീയെ വീട്ടിലേക്കു തിരികെ വിളിച്ചുവരുത്തുകയായിരുന്നു. തിരികെ എത്തിയ അന്നുതന്നെയാണ് കൊലപാതകം നടന്നത്.
വിവരമറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
International
ബീജിംഗ്: ലാൻഡിംഗിന് പിന്നാലെ വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കാബിനിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചു. ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ എംയു2421 വിമാനത്തിലാണ് സംഭവം. ഉടൻ തന്നെ കാബിൻ ക്രൂ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ലാഞ്ചോവിൽ നിന്ന് ഗുയാംഗ് ലോങ്ഡോങ്ബാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ എയർബസ് എ320 വിമാനം റൺവേയിലൂടെ ടെർമിനലിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പവർ ബാങ്കാണ് തീപിടിച്ചത്.
യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിരുന്നു. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റില്ല. വിമാനത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
National
റാഞ്ചി: ജാർഖണ്ഡിലെ ഖുന്തിയിൽ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. സംഭവത്തിൽ മറ്റൊരു യുവാവിന് പരിക്കേറ്റു. സിസായ് സ്വദേശി ദിൽദാർ അൻസാരി (35) യെയാണ് നാട്ടുകാർ ചേർന്ന് കൊന്നത്.
നാല് പേർ ചേർന്ന് ആടുകളെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു. ഇതിൽ രണ്ടുപേരെയാണ് ക്രൂരമായി മർദിച്ചത്. ആക്രമണം തുടങ്ങിയതോടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ട് പേർ കാറുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പോലീസ് പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ദിൽദാർ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പരിക്കേറ്റയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
International
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും കുവൈറ്റ് അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.
ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയത്. വ്യാജ ഉത്പന്നങ്ങൾ സൂക്ഷിക്കുകയും യഥാർഥ ബ്രാൻഡഡ് സാധനങ്ങളെന്ന പേരിൽ വിൽക്കുന്നതായും അധികൃതർ കണ്ടെത്തി.
നിയമലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ കേസെടുത്ത് ഗോഡൗൺ ഉടൻ തന്നെ പൂട്ടിക്കുകയും ചെയ്തു. മറ്റൊരു പരിശോധനയിൽ ജഹ്റ, ഫർവാനിയ എമർജൻസി ടീമുകളും ആഭ്യന്തര മന്ത്രാലയവും ചേർന്ന് മന്ത്രാലയ ചട്ടങ്ങൾ ലംഘിച്ച ഒരു സലൂണും സ്പായും അടച്ചുപൂട്ടി. വരും ദിവസങ്ങളിൽ രാജ്യത്തുടന്നീളം ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
National
ശ്രീനഗർ: ജമ്മു കഷ്മീരിലെ ഗന്തർബാൽ ജില്ലയിൽ തീർഥടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 39 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
അമർനാഥ് ഗുഹാക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന തീർഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ ബസ് റോഡിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീടിനു മുകളിലേക്ക് മറിഞ്ഞു. അപകടസമയത്ത് വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
National
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിനൊപ്പം യാത്രക്കാരന് ലഭിച്ചത് പശയുടെ ട്യൂബ്. മൈസൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വടയ്ക്കുള്ളിൽ നിന്നാണ് ഒട്ടിക്കുന്ന പശയുടെ ട്യൂബ് കണ്ടെത്തിയത്. കതിർവേട് സ്വദേശി ഡി. ശേഖറിനാണ് പശ ട്യൂബുള്ള വട ലഭിച്ചത്.
ട്രെയിനിൽ വിതരണം ചെയ്ത ലഘു ഭക്ഷണത്തിനൊപ്പമുണ്ടായ വടയ്ക്കുള്ളിൽ നിന്നാണ് പശയുടെ ട്യൂബ് കണ്ടെത്തിയത്. വട കടിച്ചതോടെ പൊട്ടിയ ട്യൂബിൽ നിന്ന് ഒട്ടിക്കുന്ന ദ്രാവകം ശേഖറിന്റെ ചുണ്ടുകളിലേക്ക് പറ്റിപ്പിടിച്ചു. ഉടൻ തന്നെ പുറത്തെടുത്തതിനാൽ വലിയ അപകടം ഒഴിവായി.
തുടർന്ന് യാത്രക്കാർ ഐആർസിടിസിക്ക് നേരിട്ട് പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
National
ദിസ്പൂർ: അസാമിലെ ഗോഹട്ടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ പുരി സ്വദേശി റിതേഷ് രാജ് സിംഗാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കോളജിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് റിതേഷ് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥികളുടെയും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെയും മൊഴികൾ രേഖപ്പെടുത്തി വരുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗോഹട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്നു. ലക്നോ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ്വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് ജൂലൈ 13 -നാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ജൂലൈ 25 -ന് റോഡിന്റെ ഒരു വലിയ ഭാഗം തകർന്നുപോവുകയായിരുന്നു. 4,200 കോടി രൂപ ചെലവിലായിരുന്നു നിർമാണം.
കോരാരി ഗ്രാമത്തിന് സമീപം റോഡിന്റെ അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളത്തിലുള്ള ഭാഗം താഴ്ന്നുപോയതായി കാണിച്ച് സമാജ്വാദി പാർട്ടി നേതാവ് മധുസൂദന യാദവ് എക്സ്പ്രസ്വേയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഡാമിൽ വീണ സുഹൃത്തിനെ രക്ഷിക്കുത്തിനിടെ മൂന്ന് പേർ മുങ്ങി മരിച്ചു, ഒരാളെ കാണാതായി. ഓട്ടോനഗർ സ്വദേശികളായ കലീം (24), നജുവത്ത് (24), അസീം (24) എന്നിവരാണ് മരിച്ചത്. നാന്ദേഡ് സ്വദേശി അർഹാനെ (17) ആണ് കാണാതായത്.
വെള്ളത്തിൽ വീണ അർഹാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കലീം, നജുവത്ത്, അസീം എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അർഹാനായുള്ള തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National
ലക്നോ: ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിൽ അമിതവേഗത്തിലെത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വീടിനു പുറത്ത് കട്ടിലിൽ ഇരിക്കുകയായിരുന്ന ലാൽജി (62), ഭാര്യ ജ്ഞാൻമതി (60), കൊച്ചുമക്കളായ ആദർശ് (12), സത്യം (ആറ്) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം നടന്നത്.
ഖലീലാബാദിൽ നിന്ന് ബസ്തി ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന ട്രക്കിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. റോഡിൽ നിന്ന് തെന്നിമാറിയ ട്രക്ക് 30 മീറ്ററോളം നിയന്ത്രണമില്ലാതെ മുന്നോട്ട് നീങ്ങി ലാൽജിയെയും കുടുംബത്തെയും ഇടിച്ചുതെറിപ്പിച്ച് വീടിനുള്ളിലേക്ക് മറിയുകയായിരുന്നു.
റോഡരികിൽ സ്ഥിതിച്ചെയുന്ന വീടിന് മുന്നിലെ ഷെഡിൽ കട്ടിലിൽ ഇരിക്കുകയായിരുന്നു ലാൽജിയും ഭാര്യയും. ഉറക്കമുണർന്ന് ഇവരുടെ അടുത്തേക്ക് വരികയായിരുന്ന ആദർശും സത്യവും അപകടത്തിൽപ്പെടുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസും ഫയർഫോഴ്സും ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ ട്രക്ക് മാറ്റിയാണ് അടിയിൽപ്പെട്ട് കിടന്നവരെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും നാല് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറും സഹായിയും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
International
റിയാദ്: സൗദി അറേബ്യയിലെ റുമാഹിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി പൂഭരണിയിൽ രാജേഷ് കുമാർ (42) ആണ് മരിച്ചത്. മണിയൻ നായരുടെയും മണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപ. പ്രണവ്, പൗർണമി എന്നിവരാണ് മക്കൾ.
രാജേഷ് റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. റിയാദിൽ നിന്ന് അൽ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കമ്പനി അധികൃതർ രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വാഹനത്തിലെ ജിപിഎസ് സംവിധാനം പരിശോധിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.