പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും. ജി20 ഉച്ചകോടിക്ക് ശേഷം മൂന്ന് വർഷത്തിനിടെ മറ്റൊരു വലിയ ആഗോള ഉച്ചകോടിക്ക് കൂടി വിജയകരമായി ആതിഥേയത്വം വഹിക്കാൻ സാധിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ വലിയ നയതന്ത്ര നേട്ടമായി ബിജെപി ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്തുണ്ടായ രാഷ്ട്രീയ തിരിച്ചടികളെ മറികടക്കാൻ ഇത് സഹായിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
നീറ്റ് പരീക്ഷാ വിവാദവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും സൃഷ്ടിച്ച രാഷ്ട്രീയ സമ്മർദങ്ങൾക്ക് ശേഷം കൈവന്ന ഈ അന്താരാഷ്ട്ര വിജയം സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചു. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യയുടെയും ചൈനയുടെയും പിന്തുണ ഉറപ്പാക്കാനായത് വലിയ നേട്ടമാണ്.
ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കരുതപ്പെടുന്നു. കൂടാതെ, റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളും ഇന്ത്യയുടെ ആഗോള തലത്തിലുള്ള പ്രാധാന്യം ഉയർത്തിക്കാട്ടി.
സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം മുതൽ ആരംഭിക്കുന്ന ഒരു മാസം നീളുന്ന 'സേവാ സങ്കൽപ്പ് അഭിയാനിൽ' ബ്രിക്സ് ഉച്ചകോടിയുടെ വിജയവും വിദേശനയ നേട്ടങ്ങളും രാജ്യവ്യാപകമായി പ്രചരിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.
ഉച്ചകോടിയെ വിമർശിച്ച കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ശക്തമായ മറുപടി നൽകാൻ ബിജെപി തീരുമാനിച്ചു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ നേട്ടം സജീവ ചർച്ചയാക്കും.
Tags : BRICS SummitSuccess Political LatestNews