പാരീസ്: അഫ്ഗാനിസ്ഥാനിൽ ഏതാനും വർഷങ്ങളായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും യൂണിസെഫ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ തൊഴിലിനും മേലുള്ള നിരന്തരമായ നിയന്ത്രണങ്ങൾ കാരണം 2030 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാന് 20,000 വനിതാ അധ്യാപകരെയും 5,400 ആരോഗ്യ പ്രവർത്തകരെയും നഷ്ടപ്പെടുമെന്നും യൂണിസെഫിന്റെ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
2021നുശേഷം പത്തു ലക്ഷം പെൺകുട്ടികൾക്കാണു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. 2030 ആകുന്പോഴേയ്ക്കും ഇതു 20 ലക്ഷമായി ഉയരും. 2023 നും 2025 നും ഇടയിൽ പൊതുഭരണത്തിലെ സ്ത്രീകളുടെ പങ്കാളിത്തം 21% ൽനിന്ന് 17.7% ആയി കുറഞ്ഞുവെന്നും സംഘടന കണ്ടെത്തി.
സ്കൂളുകളിലും ആശുപത്രികളിലും യോഗ്യതയുള്ള വനിതാ പ്രൊഫഷണലുകളുടെ എണ്ണത്തിലെ കുറവ് ഭാവി അവസരങ്ങൾക്കു വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിച്ചിട്ടുള്ളതും അവർക്ക് ഒഴിച്ചുകൂടാനാകാത്തതുമായ രണ്ടു മേഖലകളായ അധ്യാപന, ആരോഗ്യ സേവനങ്ങളിൽനിന്ന് ഒഴിവാക്കുന്നത് കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
പ്രത്യേകമായ സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലെ കുറവ് മാതൃ, നവജാതശിശു, ശിശു ആരോഗ്യ സേവനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
2021 സെപ്റ്റംബറിൽ പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസം വിലക്കിയതുമുതൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ സ്ത്രീ സാക്ഷരതാ നിരക്കുള്ള രാജ്യമായി അഫ്ഗാനിസ്ഥാൻ മാറുകയാണ്.