സംക്രാന്തി വാണിഭത്തില്നിന്ന്.
ഗാന്ധിനഗർ: പഴയ കാലത്തെ ഓർമപ്പെടുത്തി സംക്രാന്തി വാണിഭം ശ്രദ്ധേയമായി. വീട്ടമ്മമാർക്ക് ഏറെ പ്രിയങ്കരമായ ഗൃഹോപകരണങ്ങളുമായി വിവിധ സ്ഥലങ്ങളിൽനിന്നായി നിരവധി കച്ചവടക്കാരെത്തി.
തഴപ്പായ, ഈറ്റയിൽ തീർത്ത കുട്ട, മുറം, തവി, തൂമ്പാക്കൈ, ചെറുതും വലതുമായ മൺചട്ടികൾ തുടങ്ങിയവയുമായി വൈക്കത്തുനിന്ന് ദന്പതികൾ കച്ചവടത്തിനെത്തിയിരുന്നു. തഴപ്പായയ്ക്ക് 500 രൂപ വരെ വിലവരും. കരിച്ചെടുത്തതും കരിക്കാത്തതുമായ മൺചട്ടികൾ പല വലുപ്പത്തിലുള്ളതാണ്. 250 രൂപ വരെയാണ് ചട്ടിയുടെ വില.
മുമ്പ് വൈക്കത്ത് ഉണ്ടാക്കിയിരുന്നെങ്കിലും കളിമണ്ണിന്റെ ലഭ്യതക്കുറവിനെത്തുടർന്ന് ഇവിടെ മൺചട്ടി നിർമാണം നിലച്ചിരിക്കുകയാണ്. ഷൊർണൂർ, തൃശൂർ എന്നിവിടങ്ങിൽനിന്നെടുത്ത ചട്ടികളുമായാണ് വൈക്കത്തുനിന്നുള്ളവർ സംക്രാന്തി വാണിഭത്തിനെത്തിയത്. ഇതിനു പുറമേ കത്തി, വെട്ടുകത്തി, തൂമ്പ തുടങ്ങിയ പണിയായുധങ്ങളും വിൽപ്പനയ്ക്കുണ്ടായിരുന്നു.
വച്ചുവാണിഭ സാധനങ്ങൾക്കു പുറമേ ഉഴുന്നാട, ഈന്തപ്പഴം തുടങ്ങിയ ഭക്ഷണവിഭവങ്ങളും വിവിധങ്ങളായ ഐസ്ക്രീമുകളുമായും കച്ചവടക്കാരുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങാൻ വൈകുന്നേരത്തോടെ ആളുകൾ തടിച്ചുകൂടി. കുമാരനല്ലൂർ ഊരാണ്മ ദേവസ്വത്തിന്റെയും സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് സംക്രാന്തി വാണിഭം നടന്നത്. വൈകുന്നേരം കർഷക സമ്മേളനവും പൊതുസമ്മേളനവും നടന്നു.
Tags : Local News Nattuvishesham Kottayam