ഫാ. എം.ജെ. ജോൺ
റാന്നി : മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ, മലബാർ, സുൽത്താൻ ബത്തേരി, നിലയ്ക്കൽ ഭദ്രാസനങ്ങളിലായി 40 വർഷത്തിലധികം വൈദിക ശുശ്രൂഷ നിർവഹിച്ച അയിരൂർ, മലയാറ്റ് ഫാ.എം.ജെ. ജോണിന് കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകും.
മാതൃ ഇടവകയായ അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പളളിയിൽ നാളെ രാവിലെ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന ശുശ്രൂഷയ്ക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
രാവിലെ 6.30ന് പ്രഭാത നമസ്കാരവും 7.15ന് വിശുദ്ധ കുർബാനയും ആരംഭിക്കും.
നിലയ്ക്കൽ ഭദ്രാസനത്തിൽ കുരിശുമുട്ടം സെന്റ് സ്റ്റീഫൻസ്, ചെത്തോങ്കര സെന്റ് തോമസ് ശാലേം, ചെമ്പന്മുഖം സെന്റ് ജോൺസ്, വയലത്തല മാർ സേവേറിയോസ് സ്ലീബാ വലിയപള്ളി, കൊറ്റനാട് സെന്റ് ജോർജ്, അയിരൂർ സെന്റ് ജോൺസ് ശാലേം എന്നീ ദേവാലയങ്ങളിൽ ഫാ.ജോൺ വികാരിയായിരുന്നു.
കണ്ടനാട് മെത്രാസനാധിപനായിരുന്ന ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായിൽനിന്ന് 1982ൽ ശെമ്മാശ പട്ടവും 1983ൽ വൈദികപട്ടവും സ്വീകരിച്ചു. ഭാര്യ: ആനിയമ്മ ജോർജ് (റിട്ട. അധ്യാപിക). മക്കൾ: ജോസഫ് ജോൺ, ജോർജ് എം. ജോൺ.