കണ്ണൻ
ചെറുപുഴ: എട്ടുവർഷം ഒളിവിലായിരുന്ന പോക്സോ കേസിലെ പ്രതിയെ പോലീസ് പിടികൂടി. 2018-ൽ ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽപ്പെട്ട പുളിങ്ങോം പാലന്തടത്തെ ശരത്തിനെ (കണ്ണൻ-27) ആണ് ചെറുപുഴ പോലീസ് സമർഥമായി പിടികൂടിയത്. ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ശരത്ത് ഒളിവിൽ പോവുകയായിരുന്നു. ചെന്നൈയിലേക്ക് കടന്ന ശരത്ത് അവിടെ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് കോഴിക്കോട് ഈങ്ങാപ്പുഴയ്ക്കടുത്ത് ചമൽ എന്ന സ്ഥലത്തെത്തി. അവിടെ വിവാഹം കഴിച്ചു താമസിച്ചു വരികയായിരുന്നു. ശരത്തും ഭാര്യയും മൂന്നുവർഷമായി മൊബൈൽഫോൺ സ്വന്തമായി ഉപയോഗിച്ചിട്ടില്ല.
ഫോണോ സോഷ്യൽ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാത്തതും ബന്ധുക്കളെ ബന്ധപ്പെടാത്തതും പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. രണ്ടുവർഷം നടത്തിയ നിരന്തര ശ്രമത്തിനൊടുവിലാണ് ശരത്ത് താമസിച്ച സ്ഥലം പോലീസ് മനസിലാക്കിയത്. അവിടെ ക്യാമ്പ് ചെയ്ത് വ്യാഴാഴ്ച രാത്രിയിലാണു ശരത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എസ്എച്ച്ഒ കെ.ജെ. ജോബി, എസ്ഐ ക്ലിന്റ് മാത്യു, സിപിഒ മാരായ അഭിലാഷ്, അഷ്റഫ്, ഗിരീഷ്, ഉമേഷ്, ഹോം ഗാർഡ് മജീദ് എന്നിവരടങ്ങിയ സംഘമാണു ശരത്തിനെ പിടികൂടിയത്.
Tags : Local News Nattuvishesham POCSO