കല്‍പ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണിടിച്ചിലില്‍ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം അപകടമേഖലയില്‍ പരിശോധന നടത്താന്‍ വിദഗ്ധ സമിതി ഇന്ന് ജില്ലയിലെത്തും. വിദഗ്ധ സമിതി എത്തിയ ശേഷം മേഖലയിലെ മണ്ണ് പരിശോധിച്ച് ഏത് രീതിയില്‍, ഏത് സമയത്ത്, എവിടെ നിന്നും മണ്ണ് നീക്കം ചെയ്യണം, സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്ക് കമ്പനി അധിക തുക നല്‍കും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കാന് കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനകം തുക അക്കൗണ്ടുകളിലേക്ക് നല്കാന് നിര്‍ദേശം നല്കി.
ചൂരല്‍മലയില്‍ നിന്നും മേപ്പാടി ഭാഗങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ എത്തിക്കുന്നതിന് സ്കൂള്‍ ബസ്, കെഎസ്ആര്‍ടിസി സൗകര്യം ഉറപ്പാക്കും. ഇതിനുപുറമേ ചൂരല്‍മല ഭാഗത്ത് നിന്ന് ജീപ്പ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപുഴയുടെ ഇരു വശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ആളുകളെ സുരക്ഷിതമായി കടത്തിവിടുന്നതിന് അഗ്നിരക്ഷാസേന പോലീസ് ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികളെ ചുമതലപ്പെടുത്തി.
മണ്ണിടിച്ചിലില്‍ മീനാക്ഷി പാലത്തിനു താഴെ ഭാഗത്തുള്ള വീട് ഭാഗികമായി തകര്‍ന്നതിനാല്‍ ഉടമസ്ഥര്‍ക്ക് പകരം വീട് കണ്ടെത്താന്‍ മേപ്പാടി പഞ്ചായത്ത് പ്രതിനിധികളെ ചുമതലപ്പെടുത്തി. മഴ ശക്തമാവുന്ന സാഹചര്യങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിര്‍ദേശം നല്കി. ദുരന്തത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഒരാഴ്ചത്തേക്ക് സൗജന്യ റേഷന്‍ നല്‍കും.
അപകടത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം തടസപ്പെട്ട സാഹചര്യത്തില്‍ ഭൂജല വകുപ്പിനോട് പ്രദേശത്ത് ആവശ്യമായ പരിശോധന നടത്താനും കുഴല്‍ കിണര്‍, അനുബന്ധ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതുവരെ വാട്ടര്‍ അഥോറിറ്റി മുഖേന പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കുന്നതിന് ഏകോപനം നടത്താന്‍ പഞ്ചായത്തിനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്കി.
മീനാക്ഷി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് കൈവരികള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. പുഴയുടെ നവീകരണ പ്രവൃത്തികള്‍ നടത്താന്‍ ജലസേചന വകുപ്പിന് ചുമതല നല്കി.
കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, എഡിഎം കെ. അജീഷ്, സബ്കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Wayanad