നെടുമങ്ങാട്: അരുവിക്കര ഡാമിനു സമീപം ജില്ലാ പഞ്ചായത്ത് 22.5 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആധുനിക വഴിയമ്പലം വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. 2019-ൽ ഉദ്ഘാടനം ചെയ്ത കെട്ടിടം കൃത്യമായ പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലാണിപ്പോൾ.
2016-ൽ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി പ്രകാരം വെള്ളനാടായിരുന്നു വഴിയമ്പലം സ്ഥാപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ, സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നിരവധി ആളുകൾ എത്തുന്ന അരുവിക്കര ഡാം പരിസരത്ത് നിർമിച്ചാൽ കൂടുതൽ പ്രയോജനകരമാകുമെന്ന വിലയിരുത്തലിലാണ് സ്ഥലം അരുവിക്കരയിലേക്ക് മാറ്റിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശൗചാലയങ്ങൾ, കുളിമുറികൾ, സ്ത്രീകൾക്ക് മുലയൂട്ടാനും വസ്ത്രം മാറാനുമായി പ്രത്യേക സൗകര്യമുള്ള വിശ്രമമുറി, കഫറ്റീരിയ, റിസപ്ഷൻ കൗണ്ടർ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്.
എന്നാൽ ഉദ്ഘാടനശേഷം പഞ്ചായത്തിനുകൈമാറിയ കെട്ടിടത്തിന്റെ പ്രവർത്തനം തുടക്കം മുതൽ താളംതെറ്റി. നടത്തിപ്പുകാർ യഥാസമയം സ്ഥാപനം തുറക്കാതെ വന്നതും കുടുംബശ്രീ മുഖേന നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും തിരിച്ചടിയായി. ടൂറിസം ഭൂപടത്തിൽ അരുവിക്കര വളരുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഞ്ചാരികളെ ദുരിതത്തിലാക്കുകയാണ്.
സൗകര്യങ്ങളുടെ അഭാവംമൂലം സഞ്ചാരികൾ കുറച്ചുസമയം മാത്രം ചെലവഴിച്ച് മടങ്ങുന്നതും പ്രദേശത്തെ ടൂറിസം വരുമാനത്തെ ബാധിക്കുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്കും ഭക്ഷണത്തിനുമായി സഞ്ചാരികൾ അമിതവില ഈടാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിന്റെ ചുവരുകളും മേൽക്കൂരയും കാടുകയറി നശിച്ചു തുടങ്ങിയിട്ടുണ്ട്.
പൊതുമുതൽ ഇത്തരത്തിൽ നശിപ്പിക്കുന്നത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തിന്റെ പരിധിയിൽ ഒതുങ്ങിനിൽക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെക്കുറിച്ച് അന്വേഷണം വേണമെന്നും അടിയന്തര അറ്റകുറ്റപ്പണി നടത്തി കെട്ടിടം പൂർണതോതിൽ തുറന്നുപ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.