ഇരിട്ടി മേഖലയിൽ വ്യാപകമായി കാണുന്ന ആഫ്രിക്കൻ ഒച്ചുകൾ.
ഇരിട്ടി: ടൗണിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷമായിട്ടും നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തം. കൃഷിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളുടെ എണ്ണം മൂന്നു വർഷത്തിനിടെ ഗണ്യമായി വർധിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇരിട്ടി ടൗണിനോട് ചേർന്നുള്ള പഴശി പദ്ധതി പ്രദേശമാണ് ആഫ്രിക്കൻ ഒച്ചുകളുടെ പ്രധാന ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തുനിന്ന് സമീപത്തെ വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കും ഒച്ചുകൾ വ്യാപിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
പച്ചക്കറികൾ, വാഴ, കപ്പ, അലങ്കാര സസ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ കാർഷികവിളകളുടെ ഇലകളും തണ്ടുകളും ഭക്ഷിക്കുന്നതിനാൽ കർഷകർ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഒരു ഒച്ച് നൂറുകണക്കിന് മുട്ടകൾ ഇടുന്നതിനാൽ വളരെ വേഗത്തിൽ പെരുകുന്ന സ്വഭാവമാണ് ഇവയ്ക്കുള്ളത്.
തുടക്കത്തിൽ നിയന്ത്രണ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നിലവിലെ സ്ഥിതി ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ആരോഗ്യപരമായ ആശങ്കകളും ഉയരുന്നുണ്ട്.
ആഫ്രിക്കൻ ഒച്ചുകളെ കൈകൊണ്ട് നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഒച്ചുകളുടെ ദേഹസ്രവങ്ങളിലൂടെ ചില പരാദജീവികളും രോഗാണുക്കളും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം തടയാൻ തദ്ദേശസ്ഥാപനങ്ങൾ, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham African snails Iritty