കേരളപുരം ഇഎസ്ഐ ആശുപത്രി.
കുണ്ടറ: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇഎസ്ഐ ആശുപത്രി ഏതു സമയവും തകര്‍ന്നു വീഴാവുന്ന നിലയില്‍. ഏഴാംകുറ്റിയില്‍ സ്ഥിതിചെയ്യുന്ന കേരളപുരം ഇഎസ്ഐക്കാണ് ഈ ദുര്‍ഗതി. 1968ല്‍ സ്ഥാപിതമായ ഈ ആതുരാലയത്തില്‍ അറ്റകുറ്റപണികളൊന്നും നടക്കാത്തതിനെ തുടര്‍ന്ന് ഗ്രില്‍ ഡോറുകള്‍ തുരുമ്പിച്ചു കഴിഞ്ഞ ഫാര്‍മസിയുടെയും മറ്റും ബോര്‍ഡുകള്‍ പലതും തെര്‍മോഫോം ഷീറ്റില്‍ സ്കെച്ച് പേന ഉപയോഗിച്ച് എഴുതിവച്ചിരിക്കുകയാണ്.
വീല്‍ ചെയറുകളും തുരുമ്പെടുത്തു കഴിഞ്ഞു. വയറിംഗും പ്ലംബിംഗും നശിച്ചു തുടങ്ങി. മേല്‍ക്കൂരകളും തകര്‍ന്നു തുടങ്ങി. അങ്ങിങ്ങായി വട്ടത്തില്‍ അറ്റകു റ്റപണികൾ ചെയ്തപോലെ ഡിസൈനുകള്‍ കാണാം. വാട്ടര്‍ ടാങ്കും തകര്‍ന്നു വീഴാറായ അവസ്ഥയിലാണ്. തുരുമ്പു പിടിച്ച ഹാന്‍ഡ് റെയിലുകളില്‍ പിടിച്ചാല്‍ കൈമുറിയുമെന്നുറപ്പ്. ഗേറ്റുകളും ദ്രവിച്ച് വീഴാറായി. പരിസരം എല്ലാം കാടു മൂടിയ അവസ്ഥയിലാണ്.
ആയിരത്തിലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന ആതുരാലയമാണ് അറ്റകുറ്റപ്പണികളൊന്നും നടത്താത്തതിനെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലായിരിക്കുന്നത്. മരുന്നുകളുടെ അഭാവവും വലിയ പരാതിയാണ്. മുമ്പ് ഒന്നിലേറെത്തവണ ഇവിടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായിട്ടുമുണ്ട്.
കൂടാതെ മഴക്കാലത്ത് കേട്ടിടെ ചോരുന്നതും രോഗികളെ വലയ്ക്കുന്നു. കാലങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഈ ആതുരാലയം പഴയ അവസ്ഥയില്‍ തുടരുകയാണ്,
നിര്‍ധനരായ രോഗികള്‍ ആശ്രയിക്കുന്ന ഈ സ്ഥാപനം എത്രയും അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗപ്രദമാക്കണമെന്ന് പ്രദേശവാസികളും രോഗികളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
Tags : Nattuvishesham LocalNews Hospital