പ്രതീകാത്മക ചിത്രം
തൃശൂർ: കോർപറേഷൻ വൈദ്യുതിവിഭാഗത്തിൽനിന്നു 11.5 ടണ്‍ ചെന്പുകന്പി കാണാതായ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ തീരുമാനം. മുൻഭരണസമിതിയുടെ ഒത്താശയോടെയാണു മോഷണം നടന്നതെന്നു ഡെപ്യൂട്ടി മേയർ എ. പ്രസാദും കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലർമാരും ആരോപിച്ചു. കേസിൽ അസിസ്റ്റന്റ് സെക്രട്ടറിയടക്കം ആറുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തുവർഷമായി അന്വേഷണം ഇഴയുകയാണ്. ഇത്രയുംകാലം മുൻഭരണസമിതി പോലീസുകാരെ കെട്ടിയിട്ടതാണെന്നും നിലവിൽ പുനരന്വേഷണത്തിനു തടസം നീങ്ങിയതിനാൽ അഴിമതി പുറത്തുകൊണ്ടുവരുമെന്നും ഭരണസമിതി വെല്ലുവിളിച്ചു. കള്ളൻ കപ്പലിൽതന്നെയാണെന്നും കണ്ടെത്താൻ ഭരണസമിതിക്കൊപ്പം നിൽക്കുമെന്നും ബിജെപി പ്രസ്താവിച്ചു. ചെന്പുകന്പി മോഷണംപോയ കേസ് ക്രൈംബ്രാഞ്ചിനെയും ബന്ധപ്പെട്ട രേഖകൾ അടങ്ങിയ ഫയലുകളുടെ അന്വേഷണം വിജിലൻസിനെയും ഏൽപിക്കണമെന്നു കൗണ്‍സിലിൽ ആവശ്യമുയർന്നു.
തങ്ങളുടെ കൈകൾ ശുദ്ധമാണെന്നു കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍ മറുപടിനൽകി. മോഷണം പുറത്തുവന്നപ്പോൾ തന്നെ പോലീസിൽ അറിയിച്ചതും പ്രതികളെന്നു കരുതുന്നവർക്കെതിരേയുള്ള നടപടിയും സ്വീകരിച്ചത് എൽഡിഎഫാണ്. പ്രതിപക്ഷമെന്ന നിലയിൽ എൽഡിഎഫിനു ഭയമില്ല. സിബിഐ അന്വേഷണം വന്നാലും സ്വാഗതം. അഴിമതിക്കാരുണ്ടെങ്കിൽ അവരെ തുറുങ്കിലടക്കണമെന്നും ടി.ആർ. ഹിരണ്‍ പറഞ്ഞു. ആർക്കും എതിരഭിപ്രായമില്ലാത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയാണെന്നു മേയർ ഡോ. നിജി ജസ്റ്റിൻ അറിയിച്ചു.
കോടികളുടെ മൂല്യം കണക്കാക്കുന്ന 11.5 ടണ്‍ ചെന്പുകന്പി കോർപറേഷന്റെ പറവട്ടാനിയിലെ സ്റ്റോറിൽനിന്നു മോഷണം പോയെന്നാണ് ആരോപണം. വാർഷിക പരിശോധന നടത്തിയപ്പോൾ സ്റ്റോക്ക് രേഖകളുമായി പൊരുത്തപ്പെടാതെ വന്നതോടെയാണു മോഷണം നടന്നുവെന്നു സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരും മുകൾതട്ടിലുള്ള ഉദ്യോഗസ്ഥരുമറിയാതെ സ്റ്റോറിൽനിന്ന് ഇത്രയും വലിയൊരു മോഷണം നടക്കില്ല. കുറ്റക്കാരെ കണ്ടെത്താൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Tags : Local News Nattuvishesham 11.5 tonnes of missing copper wire Crime Branch