ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ വാർത്തകൾ അടങ്ങിയ വിവിധ പത്രങ്ങങ്ങളുടെ ശേഖരവുമായി കരീം.
നിലന്പൂർ: ലോകകപ്പ് ഫുട്ബോളിൽ ആര് ജേതാക്കളായാലും കരീം ഹാപ്പിയാണ്. ടീമേതായാലും ലോകകപ്പ് വിശേഷങ്ങൾ പല പത്രത്താളുകളിലൂടെ ഇവിടെ അറിയാം. പതിനൊന്ന് ലോകപ്പ് വിശേഷങ്ങൾ ഉൾകൊള്ളുന്ന വിവിധ ഭാഷകളിലെ പത്രങ്ങളുടെ വൻ ശേഖരമാണ് നിലന്പൂർ വെളിയന്തോട് സ്വദേശി പുലിവെട്ടി കരീമിന്റെ കൈവശമുള്ളത്.
1986-ലെ മെക്സിക്കോ ലോകകപ്പിൽ തുടങ്ങിയ ഈ ലോകകപ്പ് വാർത്താശേഖരണം ഇപ്പോൾ മെക്സിക്കോ സഹ ആതിഥേയരായ 2026ലെ ലോകകപ്പ് വേളയിലും കരീം തുടരുകയാണ്. 1986 മുതൽ ഇതേവരെ നടന്ന എല്ലാ ലോകകപ്പ് മത്സരങ്ങളുടെയും പ്രധാനവാർത്തകൾ അടങ്ങിയ ഇംഗ്ലീഷ്, മലയാളം, അറബി പത്രങ്ങളുടെ വിപുലമായ ശേഖരമാണ് കരീമിന് സ്വന്തമായുള്ളത്.
വിവിധ ലോകകപ്പുകളിലെ സുവനീറുകളും ഇവിടെ ഉണ്ട്. ലോകകപ്പ് പ്രമാണിച്ച് രാജ്യങ്ങൾ പ്രത്യേകമായി ഇറക്കുന്ന തപാൽ സ്റ്റാന്പുകൾ, ആദ്യദിന കവറുകൾ, കറൻസികൾ, നാണയങ്ങൾ, വിഐപി പാസ് എന്നിവയുമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഖത്തർ ഇറക്കിയ പ്രത്യേക കറൻസി, സ്റ്റാന്പ്, കീച്ചെയിൻ, ടാഗ്, ടോക്കണ്, ബാഗ്, 2018ലെ ലോകകപ്പിൽ റഷ്യ പ്രത്യേകമായി ഇറക്കിയ റൂബിൾ തുടങ്ങിയവും കരീം നിധിയായി സൂക്ഷിക്കുന്നു.
മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയായ കരീമിന്റെ പക്കൽ പുരാവസ്തുക്കളുടെ വിപുലമായ ശേഖരവുമുണ്ട്. 16-ാം വയസിൽ സ്റ്റാന്പ്, കറൻസി ശേഖരണം ഹോബിയായി തുടങ്ങിയത് അറുപത്തി ആറാം വയസിലും തുടരുകയാണെന്ന് ടൈലറിംഗ് തൊഴിലാളി കൂടിയായ കരീം പറയുന്നു.
കരീമിന്റെ ഹോബിക്ക് മക്കളുടെയും ഭാര്യയുടെയും കൊച്ചുമക്കളുടെയും കൈയൊപ്പു കൂടിയുണ്ട്. വിദേശത്തുള്ള മക്കളായ മുഹമ്മദ് റഫീഖ്, റമീഫ്, നാട്ടിലുള്ള റിയ ജാസ്മിൻ എന്നിവർ പുരാവസ്തു ശേഖരണത്തിൽ സഹായികളാണ്. വീട്ടിലെ സ്വീകരണമുറിയിൽ ഇവയെല്ലാം ഒരുക്കുന്നത് ഭാര്യ സക്കീനയാണ്.കൊച്ചുമകൾ സെൻഹക്കും പുരാവസ്തു ശേഖരണം ഹോബിയായതോടെ വല്യുപ്പ കൂടുതൽ ഹാപ്പിയാണ്.
Tags : Nattuvishesham LocalNews