പാണ്ടി വനമേഖലയിൽ മലയോര ഹൈവേയായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന പള്ളഞ്ചി-പാണ്ടി-ഏവന്തൂർ റോഡ്.
മുള്ളേരിയ: വനഭൂമി വിട്ടുകിട്ടുന്ന കാര്യം സാങ്കേതികക്കുരുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന മലയോരഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാൽ റീച്ചിൽ പഴയ വനപാതയുടെ രേഖകൾ കണ്ടെത്താൻ ശ്രമം. പാണ്ടി വനമേഖലയിൽ മലയോരഹൈവേയായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന പള്ളഞ്ചി-പാണ്ടി-ഏവന്തൂർ റോഡിന്റെ പഴയ രേഖകൾ ആവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് ദേലംപാടി പഞ്ചായത്തിനും അഡൂർ വില്ലേജിനും കത്തുനൽകി.
1980ലെ വനസംരക്ഷണ നിയമപ്രകാരം 1980 ഒക്ടോബർ 25നു മുമ്പ് വനത്തിലൂടെ കടന്നുപോയിരുന്ന മൺറോഡുകൾ ടാർ ചെയ്യാനോ കോൺക്രീറ്റ് ചെയ്യാനോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ അധിക ഭൂമി വിട്ടുകിട്ടാൻ മാത്രമാണ് അനുമതി വേണ്ടത്.
പള്ളഞ്ചി-പാണ്ടി-ഏവന്തൂർ റോഡ് 1980 ഒക്ടോബർ 25ന് മുമ്പ് പഞ്ചായത്തിന്റെയോ വില്ലേജിന്റെയോ രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ ഭൂമി മാത്രമാണ് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടേണ്ടി വരിക. ഇതോടെ റോഡ് വികസനത്തിനുവേണ്ടി വിട്ടുകിട്ടാനുള്ള വനഭൂമിയുടെ അളവ് നിലവിൽ കണക്കാക്കിയ 4.33 ഹെക്ടറിൽ നിന്ന് അതിന്റെ പകുതിയിലും താഴെയായി കുറയും. പകരം വിട്ടുനൽകേണ്ട ഭൂമിയുടെ അളവും ഇത്രതന്നെയായി കുറയും. ഇതോടെ നിലവിലുള്ള സാങ്കേതിക തടസങ്ങൾ എളുപ്പത്തിൽ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
പള്ളഞ്ചി-പാണ്ടി വനപാതയ്ക്ക് കാലങ്ങളുടെ പഴക്കമുണ്ടെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. പഴയ കാലങ്ങളിൽ മംഗളൂരുവിലേക്കും തിരിച്ചും ചരക്കുകൾ കടത്തിയിരുന്നത് ഇതുവഴിയായിരുന്നു. തപാൽ ഉരുപ്പടികളുമായി അഞ്ചലോട്ടക്കാർ സഞ്ചരിച്ചിരുന്നതും ഇതിലൂടെയായിരുന്നു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഈ റോഡ് ഉൾപ്പെട്ടിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപണികൾക്കും ടാറിംഗിനും പലതവണ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചിട്ടുമുണ്ട്. 1980 നുമുമ്പ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഈ റോഡ് ഉൾപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞാൽതന്നെ ആശ്വാസമാകും.
റോഡിന്റെ രേഖകൾ കണ്ടെത്താനായാൽ നിലവിൽ റോഡുള്ള ഭാഗം ഒഴിവാക്കി ഇതു വീതി കൂട്ടാൻ ആവശ്യമായ വനഭൂമി മാത്രം വീണ്ടും അളന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് രേഖകൾ സമർപ്പിക്കാനാണ് തീരുമാനം. വിട്ടുകിട്ടേണ്ട വനഭൂമിയുടെ അളവ് ഗണ്യമായി കുറയുന്നതോടെ അനുമതി കിട്ടുന്നതിനുള്ള സാങ്കേതികക്കുരുക്കൾ അഴിയുമെന്നാണ് പ്രതീക്ഷ .
Tags : Local News Nattuvishesham forest road