പിഎം റോഡിലെ കുന്പഴ ജംഗ്ഷൻ. ട്രാഫിക് സിഗ്നലിന്റെ അഭാവത്തിൽ ജംഗ്ഷൻ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്.
കോന്നി: അത്യാധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചോരയൊഴുകുന്നത് പതിവാകുന്നു. റാന്നി മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ ദിവസേനയെന്നോണം ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്.
അശാസ്ത്രീയമായ റോഡ് നിർമാണവും ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുമാണ് ഈ റൂട്ടിലെ പ്രധാന പ്രശ്നം. പ്രധാന ജംഗ്ഷനുകളിൽപോലും അപകട സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതും ട്രാഫിക് ലൈറ്റുകൾ പ്രവർത്തിപ്പിക്കാത്തതും അപകടങ്ങൾക്കു കാരണമാകുന്നു. ഇന്നലെയും ഇത്തരത്തിൽ ഒരു ജീവൻ കുന്പഴ ജംഗ്ഷനിൽ ബലകഴിക്കേണ്ടിവന്നു.
കലഞ്ഞൂരിൽ ഒരു മാസത്തിനിടെ മൂന്ന് അപകടങ്ങൾ; മൂന്ന് മരണം
പിഎം റോഡിലെ ഏറ്റവും വലിയ അപകടമേഖലയായി കുന്പഴ മുതൽ കലഞ്ഞൂർ വരെ മാറിയിരിക്കുകയാണ്. കലഞ്ഞൂർ വലിയപള്ളി ഭാഗത്തെ അപകടവളവിലാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്. ഒരു മാസത്തിനിടെ ഈ ഒരു സ്ഥലത്തു മാത്രം മൂന്ന് വാഹനാപകടങ്ങളിലായി മൂന്നു പേർ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളിക്ക് സമീപമുള്ള ഇടറോഡിൽനിന്നു പ്രധാന പാതയായ പുനലൂർ - മൂവാറ്റുപുഴ റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്കൂട്ടറിൽ ടെമ്പോ ട്രാവലർ ഇടിച്ച് റബർ ടാപ്പിംഗ് തൊഴിലാളിയായ അജി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം.
ഒരു മാസം മുമ്പ് ഇതേസ്ഥലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
റാന്നി മുതൽ കലഞ്ഞൂർ വരെ നിരന്തര അപകടമേഖലകൾ
റോഡ് അതിവേഗ പാതയായി വികസിപ്പിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് പായുന്നത്. വേഗ നിയന്ത്രണത്തിനോ സുരക്ഷാ മുൻകരുതലുകളോ ഇല്ല. കാമറകൾപോലും റോഡിൽ സ്ഥാപിച്ചിട്ടില്ലെന്നതു ശ്രദ്ധേയം.
പുനലൂർ - മൂവാറ്റുപുഴ റോഡിലെ കലഞ്ഞൂർ മുതൽ റാന്നി വരെയുള്ള ഭാഗത്ത് മാത്രം റോഡ് നവീകരണത്തിനുശേഷം പതിനഞ്ചിലധികം ആളുകൾ മരിച്ചിട്ടുണ്ട്. റോഡ് നിർമാണഘട്ടത്തിലെ അശാസ്ത്രീയത പലയിടത്തും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. അപകട സാധ്യതയുള്ള വളവുകൾ പഴയതുപോലെ നിലനിർത്തിയിരിക്കുകയാണ്. മണ്ണാറക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേ തർക്കത്തിൽപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളും അപകടക്കെണികളായി മാറിയിരിക്കുകയാണ്.
മഴക്കാലംകൂടി ആരംഭിച്ചതോടെ റോഡിന്റെ സ്ഥിതി മനസിലാക്കാതെ ഡ്രൈവ് ചെയ്ത് എത്തുന്നവർ അപകടത്തിലേക്ക് ചെന്നുചാടുകയാണ്. കലഞ്ഞൂർ വലിയപള്ളിക്കു സമീപമുള്ള ഓടകളുടെ നിർമാണം തികച്ചും അശാസ്ത്രീയമാണ്. പരസ്പരം കൂട്ടിമുട്ടാത്ത രീതിയിലാണ് റോഡരികിലെ ഓടകൾ പണിതിരിക്കുന്നത്. ഇത് റോഡ് വീതി കുറയാൻ ഇടയാക്കുകയും വലിയ വാഹനങ്ങൾ വരുമ്പോൾ ചെറിയ വാഹനങ്ങൾക്ക് സൈഡില്ലാക്കുകയും ചെയ്യുന്നു.
വേഗനിയന്ത്രണ സംവിധാനങ്ങൾ
കലഞ്ഞൂർ ഭാഗത്തുനിന്ന് അതിവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അപകടസാധ്യത മുന്നിൽക്കണ്ട് സ്പീഡ് ബ്രേക്കറുകളോ, ഡെലിനിയേറ്ററുകളോ (റിഫ്ലക്റ്റീവ് ലൈറ്റുകൾ), വേഗം നിയന്ത്രിക്കാനുള്ള മറ്റ് ശാസ്ത്രീയ സംവിധാനങ്ങളോ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം ഇതേവരെയും അധികൃതർ പരിഗണിച്ചിട്ടില്ല. കോന്നി മാമ്മൂട് ചിറ്റൂർമുക്ക് ഭാഗങ്ങളിലും മല്ലശേരി ഭാഗങ്ങളിലും അപകടങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ട്. കോന്നി റിപ്പബ്ലിക്കൻ ഹയർസെക്കൻൻഡറി സ്കൂൾ മുതൽ മാരൂർപ്പാലം വരെ റോഡിന് വീതി തീർത്തും കുറവാണ്. കോന്നി സെൻട്രൽ ടൗണിലും വീതി ഇല്ല.
ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റ്
ജംഗ്ഷനുകളിലും വളവുകളിലും മുന്നറിയിപ്പ് ലൈറ്റുകളുണ്ടാകണമെന്നും തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നും റോഡ് നിർമാണവുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥയായിരുന്നു. നിർമാണ കന്പനി പണികൾ പൂർത്തിയാക്കി പണവും വാങ്ങിപ്പോയെങ്കിലും കരാർ വ്യവസ്ഥകൾ പലതും പാലിക്കപ്പെട്ടിട്ടില്ല.
പിഎം റോഡിലെ പ്രധാന ജംഗ്ഷനുകൾ അപകടക്കെണിയായി മാറിയിരിക്കുകയാണ്. റാന്നി മാമുക്ക്, ബ്ലോക്ക് പടി, മൈലപ്ര പള്ളിപ്പടി, കുന്പഴ ജംഗ്ഷൻ, കലഞ്ഞൂർ എന്നിവിടങ്ങളിലും സിഗ്നൽ ലൈറ്റുകൾ അനിവാര്യമാണ്. മാമുക്കിലും കുന്പഴയിലും നേരത്തേ ലൈറ്റുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പോലീസ് സേവനവും ലഭ്യമല്ല.
Tags : Local News Nattuvishesham Pathanamthitta