ധന്യന്‍ ആര്‍ച്ച്ബിഷപ് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിന്റെ ജന്മഗൃഹമായ മേടയില്‍ പണിക്കരുവീട്.
മാവേലിക്കര: ധന്യന്‍ മാര്‍ ഇവാനിയോസിന്റെ സ്മരണയിൽ ജന്മഗൃഹം. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ ഒന്നരനൂറ്റാണ്ടിന്റെ പഴക്കമുള്ള മാവേലിക്കരയിലെ മെത്രാപ്പോലീത്തയുടെ ജന്മഗൃഹമായ മേടയില്‍ പണിക്കരുവീട്ടിലേക്കും വിശ്വാസികളുടെ പ്രവാഹം. പുതിയകാവ്-കല്ലുമല റോഡരികില്‍ പഴയ എംകെവി തിയറ്ററിനു സമീപമാണ് ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന വീടുള്ളത്. കേരളീയ വാസ്തുശില്പ ഭംഗിയില്‍ ഇരുനിലകളായാണ് വീടിന്റെ രൂപകല്‍പ്പന.
ഇരുപതോളം മുറികളുള്ള വീടിന്റെ മുകള്‍നിലയിലെ തെക്കു കിഴക്കേയറ്റത്തെ മുറിയില്‍ മാര്‍ ഇവാനിയോസ് ഉപയോഗിച്ചിരുന്ന കട്ടിലും ചാരുകസേരയുമെല്ലാം ഇന്നും പവിത്രമായി സൂക്ഷിച്ചിട്ടുണ്ട്. മുകള്‍ നിലയിലെ മുറികളിലെ തടിഭാഗങ്ങളില് പലയിടത്തും ചിതല് ശല്യമുണ്ടായിരുന്നു. അന്നത്തെ കാലത്ത് സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് പണികഴിപ്പിച്ച ഭിത്തികള്‍ക്കും ബലക്ഷയം സംശയിച്ചതോടെ നിലവില്‍ സിമന്റ് പ്ലാസ്റ്ററിംഗ് നടത്തിയും ചിതലിനെ അകറ്റാനുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും വീട് നവീകരിച്ചിട്ടുണ്ട്. പഴമയുടെ സൗന്ദര്യം ഒട്ടും ചോരാതെയാണ് ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്കെയും നടന്നിരിക്കുന്നത്.
എല്ലാവര്‍ഷവും തിരുവനന്തപുരം പട്ടം അതിഭദ്രാസന ദേവാലയത്തിലെ മാര്‍ ഇവാനിയോസ് കബറിങ്കലേക്കുളള മാവേലിക്കര രൂപതയുടെ തീര്‍ഥാടന പദയാത്ര മേടയില്‍ പണിക്കരുവീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. അന്ന് വിശ്വാസികള്‍ക്ക് വീടിനുള്ളില്‍ പ്രവേശിക്കാന്‍ അവസരമുണ്ട്.
മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ നാലാം തലമുറയാണ് മേടയില്‍ വീടിന്റെ ഇപ്പോഴത്തെ അവകാശികള്‍. പുനരൈക്യ പ്രസ്ഥാന ശില്പിയായ മാര്‍ ഇവാനിയോസ് 15 വര്‍ഷം മുമ്പ് ദൈവദാസനായും രണ്ടു വര്‍ഷം മുമ്പ് ധന്യനായും വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ വാഴ്ത്തപ്പെട്ടവന്‍, വിശുദ്ധന് പദവികളിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെടുമെന്ന പ്രാര്‍ഥനയിലാണ് വിശ്വാസിസമൂഹം. അദ്ദേഹം വിശുദ്ധന് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ മേടയില്‍ പണിക്കരുവീട് സഭാവിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമായി മാറും.
Tags : Local News Nattuvishesham