പോത്തൻകോട്: തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി ആവിഷ്കരിച്ച അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പോത്തൻകോട് പഞ്ചായത്തിൽ പ്രഖ്യാപനത്തിലൊതുങ്ങി.
പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനം ഉണ്ടായതല്ലാതെ പദ്ധതി എങ്ങുമെത്തിയില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്നാണ് ഭരണസമിതിയുടെ വാദം. വന്ധ്യംകരണം നിലച്ചതോടെ തെരുവു നായ്ക്കളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. അടിസ്ഥാ സൗകര്യങ്ങളുടെ കുറവ്, ഫണ്ട് വകയിരുത്തുന്നതിലെ വീഴ്ച എന്നിവ കാരണം സമീപത്തെ തദ്ദേശസ്ഥാപനങ്ങളിലും തെരുവുനായ വന്ധ്യംകരണ പദ്ധതി നിലച്ചിരിക്കുകയാണ്. എബിസി പദ്ധതിക്കായി പല സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തുന്നില്ല.
അനധികൃതമായി ശേഖരിക്കുന്ന ഇറച്ചി മാലിന്യം കൂട്ടത്തോടെ പൊതുസ്ഥലങ്ങളിൽ തള്ളുന്നതു പതിവായതിനാൽ നായ്ക്കൾക്കു ഭക്ഷണത്തിനു കുറവില്ല. ഇവ കൂടാതെ സന്നദ്ധ പ്രവർത്തകരും കൃത്യമായി എല്ലാ ദിവസവും ഇവയ്ക്കു ഭക്ഷണമെത്തിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി പഞ്ചായത്ത് പ്രഖ്യാപിച്ച നടപടികളെല്ലാം പാളിയതോടെ ജംഗ്ഷൻ കൈയടക്കിയിരിക്കുകയാണു തെരുവു നായ്ക്കൾ.
പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിനു പുറമേ തെരുവുനായ ശല്യം കുറയ്ക്കുന്നതിനു കൂടുതൽ നടപടികൾ പ്രഖ്യാപിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, തിരക്കുള്ള മറ്റു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പായില്ല.
തെരുവു നായ്ക്കളുടെ കുട്ടികളെ ദത്തെടുക്കാൻ അഡോപ്ഷൻ ക്യാംപ് പോലുള്ളവ സംഘടിപ്പിച്ചും തെരുവുനായശല്യം കുറയ്ക്കാനാകും. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ നാടൻ നായക്കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സംവിധാനമാണ് ഇതുവഴി ഒരുക്കാനാകുക. വന്ധ്യംകരണ ശസ്ത്രക്രിയ കൊണ്ടുമാത്രം തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു കോർപറേഷനിൽ അടക്കം ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram