പ്രതീകാത്മക ചിത്രം
കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ തണ്ണീർത്തടങ്ങൾ ഉൾപ്പെടെയുള്ള ഭൂമി നികത്തിയ രാസമാലിന്യംകലർന്ന മണ്ണ് സർക്കാർ വകുപ്പുകൾ സംയുക്തമായി ഉടൻ നീക്കംചെയ്യണമെന്ന് എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി പഞ്ചായത്ത് എല്ലാ രീതിയിലും സഹകരിക്കും. ഈ വിഷയത്തിൽ പഞ്ചായത്തിനെതിരേ നടത്തുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.
എടയാറിൽനിന്നുള്ള രാസമാലിന്യംകലർന്ന മണ്ണുപയോഗിച്ച് എറിയാട് പഞ്ചായത്ത് പരിധിയിലെ തണ്ണീർത്തടവും ഭൂമിയും നികത്തിയ പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് നിരവധി നടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ മേയ് മാസത്തിലാണ് എടയാറിൽനിന്ന് ബിനാനി സിങ്കിലെ രാസമാലിന്യംകലർന്ന മണ്ണുപയോഗിച്ച് സ്വകാര്യ വ്യക്തികൾ ഭൂമി നികത്തിയത്. ജില്ലാ കളക്ടർ, ആർഡിഒ, പോലീസ്, മലിനീകരണനിയന്ത്രണ ബോർഡ് തഹസിൽദാർ എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയറെ കണ്ട് മണ്ണ് നീക്കംചെയ്യേണ്ടതിന്റെ അടിയന്തരപ്രാധാന്യം ബോധ്യപ്പെടുത്തി. ഭൂവുടമകളുടെയും വിൽപ്പനക്കാരുടെയും യോഗം പഞ്ചായത്തിൽ വിളിച്ചുചേർത്തു. ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കണമെന്ന് കളക്ടർ ഉത്തരവിറക്കിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്ഥിരംസമിതി അധ്യക്ഷരായ സി.കെ. ഹാരിസ്, വി.ആർ. റെനീഡ്, സരിത പുരുഷൻ, പഞ്ചായത്ത് സെക്രട്ടറി സെറീന അലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Local News Nattuvishesham chemical waste