പ്രതീകാത്മക ചിത്രം
തലശേരി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിൽ നടന്നിട്ടുള്ളത് അഞ്ചുകോടി രൂപയുടെ തട്ടിപ്പ്. നിലവിൽ ഒന്നരക്കോടി നഷ്ടപ്പെട്ട അഞ്ചുപേരുടെ പരാതികളിലാണ് പോലീസ് കേസെടുത്തത്. നിരവധി പരാതികളാണ് പോലീസിൽ ദിവസവും എത്തുന്നത്. ആറു വർഷമായി സംഘത്തിൽ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നു. ഇതോടെ തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകൾ ഏറുകയാണ്.
ആറു വർഷം ഒരു സഹകരണ സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നത് ഏറെ ഗൗരവത്തോടെയാണ് സഹകരണ വകുപ്പ് ഉദ്യാഗസ്ഥരും പോലീസും കാണുന്നത്. സ്ഥിരനിക്ഷേപത്തിന് ഒന്നു മുതൽ ഇരുനൂറ് വരെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് മാത്രമേ സംഘം ഔദ്യാഗികമായി പ്രിന്റ് ചെയ്തിട്ടുള്ളുവെന്നും സർട്ടിഫിക്കറ്റ് പ്രകാരമുള്ള തുകയ്ക്ക് മാത്രമേ സംഘത്തിന് ഉത്തരവാദിത്തമുള്ളൂവെന്നും പ്രമുഖ വ്യാപാരി നേതാവ് പറഞ്ഞു. 200 ന് ശേഷം നമ്പറുള്ള ലക്ഷങ്ങളുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുമായാണ് ഇപ്പോൾ പണം നഷ്ടപ്പെട്ടവർ എത്തുന്നത്. ആദ്യഘട്ടങ്ങളിൽ ഭാരവാഹികൾ ബാധ്യതകളെല്ലാം മുങ്ങിയ സെക്രട്ടറിയുടെ തലയിലിട്ട് തടിയൂരാൻ ശ്രമിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയിട്ടുണ്ട്.
വെൽഫെയർ സംഘത്തിന്റെ ഓഫീസിൽ നേരിട്ടെത്തി പണം നൽകിയവർ രേഖ ഹാജരാക്കിയാൽ പരിഗണിക്കാമെന്ന് സംഘടന ഭാരവാഹികൾ ഉറപ്പുനൽകിയതായി പണം നഷ്ടപ്പെട്ടവർ പറയുന്നു. സഹകരണസംഘം പൂട്ടി സ്ഥലംവിട്ട സെക്രട്ടറി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷ് ഇപ്പോഴും ഒളിവിലാണ്. ഇതുവരെ അഞ്ചുകോടിയുടെ തട്ടിപ്പ് വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അമിത പലിശ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ യഥാർഥവിവരം സഹകരണ വകുപ്പിന്റെ വിശദമായ ഓഡിറ്റിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ.
സ്ഥിരനിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റ് പലതും വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. കാലാവധി കഴിഞ്ഞ് നിക്ഷേപം പിൻവലിക്കാനെത്തിയപ്പോഴാണ് പലരും ചതിക്കെണിയിലാണ് അകപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. സ്ഥാപനം പൂട്ടി സെക്രട്ടറി മുങ്ങിയതോടെ സംഘത്തിന്റെ ഓഫീസ് പിന്നീട് തുറന്നിട്ടില്ല. ഓഫീസ് തുറക്കാൻ നടപടി ആവശ്യപ്പെട്ട് സംഘടന പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags : Local News Nattuvishesham Fraud in the traders' and industrialists' association