കടുത്തുരുത്തി ബൈപാസ് റോഡില്‍ വലിയതോടിന് മുകളിലൂടെ നിര്‍മിച്ചിരിക്കുന്ന പാലം.
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായ കടുത്തുരുത്തി ബൈപാസിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍നിന്നും ആരംഭിച്ച് ഐടിസി ജംഗ്ഷനു സമീപത്തായി പ്രവേശിക്കുന്ന വിധത്തില്‍ നിര്‍മിച്ചിട്ടുള്ള കടുത്തുരുത്തി ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് 1.5 കിലോമീറ്റര്‍ ദൂരത്തില്‍ ബൈപാസ് റോഡ് പൂര്‍ത്തിയാക്കിയത്.
ഇന്ന് വൈകുന്നേരം അഞ്ചിന് ഐടിസി ജംഗ്ഷന് സമീപത്തുള്ള ബൈപാസ് റോഡിന്റെ പ്രവേശനകവാടത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ഘോഷയാത്രയോടെ ആരംഭിക്കുന്ന റോഡ് ഷോ ബൈപാസ് റോഡിലൂടെ സഞ്ചരിച്ച് ബ്ലോക്ക് ജംഗ്ഷനില്‍ എത്തും. മാര്‍ക്കറ്റ് ജംഗ്ഷന് വഴി കടുത്തുരുത്തി ടൗണിലൂടെ വന്ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ആരംഭിക്കും.
മന്ത്രി മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനിയര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Tags : Local News Nattuvishesham Chief Minister inaugurate Kaduthurithy bypass