കൊച്ചി: വായ്പയായി വാങ്ങിയ തുകയ്ക്ക് ഈടായി വാങ്ങിയ ആധാരങ്ങള്‍ ഉടമയറിയാതെ പണയം വച്ച് കോടികള്‍ തട്ടിയ ആറു കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസിലും പുത്തൻകുരിശ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിലുമാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. 49.14 കോടിയുടെ വായ്പാകുടിശിഖയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ ജൂണിലാണ് പാലാരിവട്ടം പോലീസ് ആറാമത്തെ കേസെടുത്തത്.
പാലാരിവട്ടം കാഞ്ഞിരവെല്ലി ട്രേഡേഴ്സ് ഉടമകളായ ജെന്നി വർഗീസ്, ജിനു വർഗീസ്, ജീബ ജെന്നി, മെറീന ജിനു, ഇടപ്പള്ളി സൗത്ത് ജെനുവിൻ അഗ്രോ സ്പൈസസ് ഉടമ കെ. വി ജിനു എന്നിവരെ ഒന്നു മുതൽ അഞ്ചു വരെ പ്രതികളാക്കിയാണ് ഇൗ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
1.7 കോടിയുടെ ബാങ്ക് വായ്പ അടച്ചു തീര്‍ക്കാന്‍ 2017-ല്‍ പണം നല്കിയ സംഘം ഇടപ്പള്ളി സ്വദേശിയുടെ കൈവശമുള്ള രണ്ട് ആധാരങ്ങള്‍ പ്രതികൾ പണമായി വാങ്ങിയിരുന്നു. തുടര്‍ന്ന് 2021 ഏപ്രിലില്‍ കമ്പനി പൊതുമേഖലാ ബാങ്കിന്റെ പനമ്പള്ളിനഗര്‍ ശാഖയില്‍നിന്ന് വായ്പയെടുക്കുന്നതിന് സാക്ഷി എന്ന രീതിയില്‍ പരാതിക്കാരനെക്കൊണ്ട് ഒപ്പിടുവിച്ചു. ഇതുപയോഗിച്ച് സംഘം വായ്പയെടുക്കുകയും 13.17 കോടി രൂപയുടെ ബാധ്യത വരുത്തുകയും ചെയ്തു.
2024-ല്‍ പരാതിക്കാരന്റെ മറ്റ് മൂന്ന് ആധാരങ്ങള്‍ രണ്ട് സ്ഥാപനത്തിന്റെ പേരിൽ സംഘം പാലാരിവട്ടത്തെ പുതുതലമുറ ബാങ്കില്‍ ഈടുവച്ച് വായ്പയെടുത്തു. ഈ വായ്പയില്‍ 35.97 കോടി രൂപ കുടിശിക പരാതിക്കാരനുണ്ട്. രണ്ട് വായ്പകളിലുമായി മൊത്തം 49.14 കോടി രൂപയുടെ കുടിശിഖയാണ് പരാതിക്കാരനുള്ളത്. കോലഞ്ചേരി സ്വദേശിയുടെ പരാതിയിൽ പുത്തൻകുരിശ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 30 കോടിയാണ് പ്രതികൾ തട്ടിയെടുത്തത്.
Tags : Local News Nattuvishesham Ernakulam