ആഷിക് വിജയൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി ചർമം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. മെഡിക്കൽ കോളജിൽ സ്കിൻ ബാങ്കും സ്കിൻ ട്രാൻസ്പ്ലാന്റും ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ അവയവദാനമാണിത്. പത്തനംതിട്ട ടൗണിൽ കഴിഞ്ഞ മാസം 28 നുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട അങ്ങാടിക്കൽ നോർത്ത് സ്വദേശി ആഷിക് വിജയന്റെ (17) ചർമമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിയത്.
അവയവദാനത്തിനുള്ള ബന്ധുക്കളുടെ താത്പര്യത്തെ തുടർന്ന് ചർമവും നേത്രപടലവും ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നുവെങ്കിലും കണ്ണിലെ കോർണിയ എടുക്കുന്നതിന് സാങ്കേതിക തടസങ്ങൾ വന്നതിനാൽ ചർമദാനം മാത്രമാണ് നടന്നത്.
ആശുപത്രി പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ശസ്ത്രക്രിയയ്ക്ക് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി എം, ഡോ. തോമസ് ഡേവിഡ് (പ്ലാസ്റ്റിക് സർജൻ, ബേൺസ് യൂണിറ്റ്), ഡോ. ജിബിൻ ലിയോൺസ്, ഡോ. സുമി രാജപ്പൻ (സീനിയർ റെസിഡന്റ്സ്) ഡോ. നന്ദ (മെഡിക്കൽ ഓഫീസർ ബേൺസ് യൂണിറ്റ്), ജിമ്മി ജോർജ്, നീതു തോമസ് (ട്രാൻപ്ലാന്റ് കോ ഓർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham First skin transplant surgery Med. College