കൊട്ടാരക്കര ഫയർ സ്റ്റേഷൻ
കൊട്ടാരക്കര: കൊട്ടാരക്കര ഫയര്‍ സ്റ്റേഷന്റെ ദുരിതകാലം അവസാനിക്കുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ ഫയര്‍ സ്റ്റേഷന് അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിരുന്ന തുക ഒഴിവാക്കിയതോടെ കാത്തിരിപ്പു നീളുമെന്നുറപ്പായി. നേരത്തെ കെ.എൻ. ബാലഗോപാല്‍ മന്ത്രിയായിരിക്കെ സംസ്ഥാന ബജറ്റില്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടുന്ന കൊട്ടാരക്കര ഫയര്‍ സ്റ്റേഷന് ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്, 2010ല്‍ ആണ് കൊട്ടാരക്കരയില്‍ ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങിയത്. നഗരസഭയുടെ ഉടമസ്ഥതയിലെ പുലമണ്‍ പാലത്തിന് സമീപത്തെ സസ്യമാര്‍ക്കറ്റ് ഫയര്‍ സ്റ്റേഷനായി മാറ്റുകയായിരുന്നു.
ചന്തയുടെ ഭാഗമായിരുന്ന കടമുറികളും അന്നുണ്ടാക്കിയ താത്കാലിക സംവിധാനങ്ങളും മാത്രമാണ് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ല. ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്.
പുതിയ ഓഫീസ് കെട്ടിടം, ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം, ഫ്രണ്ട് ഓഫീസ്, ടോയ്ലറ്റ് സംവിധാനങ്ങള്‍, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഷെഡ്, അറ്റകുറ്റപ്പണികള്‍ക്കുള്ള സ്ഥലം തുടങ്ങിയവ യാണ് അനുവദിച്ച പദ്ധതി വഴി പ്രതീക്ഷിച്ചത്. തുക റദ്ദ് ചെയ്തതോടെ പ്രതീക്ഷ അസ്ഥാനത്തായി.
Tags : Local News Nattuvishesham Kollam