ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത മാന്തുരുത്തിയിലെ വഴിയിട വിശ്രമകേന്ദ്രം.
തുരുത്തി: ഉദ്ഘാടനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാതെ വഴിയിട വിശ്രമ കേന്ദ്രം. കറുകച്ചാൽ - വാഴൂർ റോഡിൽ മാന്തുരുത്തി ജംഗ്ഷനിൽ 30 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക രീതിയിൽ വഴിയിട വിശ്രമകേന്ദ്രം നിർമിച്ചിട്ട് ഒരു വർഷത്തിലേറെയായി.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല. മാന്തുരുത്തി തോടിന്റെ ഓരത്തു നിർമിച്ച ഈ കെട്ടിടത്തിൽ കടമുറി, ശൗചാലയങ്ങൾ എന്നിവയും ജനങ്ങൾക്ക് വിശ്രമമുറിയുമുണ്ട്.
കൂടാതെ വാഹന പാർക്കിംഗ് സൗകര്യം, കുട്ടികൾക്കുള്ള-ഹാപ്പിനസ് പാർക്ക് എന്നിവയുമുണ്ട്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ ആയിട്ടും പ്രവർത്തനം ആരംഭിക്കാത്തത് അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മ മൂലമാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. ശൗചാലയങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ജലത്തിന്റെ ദൗർലഭ്യമാണ് പ്രവർത്തനത്തിന് തടസമെന്ന് അധികൃതർ പറയുന്നു.
പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ ജലസ്രോതസ് കണ്ടെത്താതെ കെട്ടിട നിർമാണം തുടങ്ങുകയായിരുന്നു. കിണർ കുഴിക്കുന്നതിനുള്ള സ്ഥലസൗകര്യം ഈ ഭാഗത്തില്ല. ഭൂജലവകുപ്പിന്റെ സഹായത്തോടെ കുഴൽ കിണർ നിർമിച്ചെങ്കിലും പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ വെള്ളം ഇതിൽനിന്ന് ലഭ്യമല്ലെന്ന് മനസിലായതിനെത്തുടർന്ന് ഈകുഴൽ കിണർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പുതിയതായി കുഴൽക്കിണർ നിർമിച്ച് പദ്ധതി ഉടൻ പൂർത്തിയാക്കാനാണ് അധികൃതരുടെ ആലോചന.
Tags : Local News Nattuvishesham Kottayam