ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം പരാധീനതകളിലേക്ക് നീങ്ങുന്നു. എല്ലാ നിലയിലും ശ്രീപാദം സ്റ്റേഡിയം നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിനടുത്തുള്ള വാട്ടർ അഥോറിറ്റിയുടെ മാലിന്യം മുഴുവനും സ്റ്റേഡിയത്തിൽ ഒഴുകിയെത്തുകയാണ്.
അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ട് സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫും നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്റ്റേഡിയത്തിലെ പിറ്റ് സംരക്ഷിക്കാനും നടപടിയില്ലാത്ത സ്ഥിതിയാണ്. സ്റ്റേഡിയത്തിലെ ഫുട്ബോൾ പോസ്റ്റുകളും നെറ്റുകളും കാണാനേയില്ല. സ്റ്റേഡിയവുമായി ബന്ധപ്പെട്ട കായിക മേഖലയിലെ കുട്ടികൾക്കുള്ള ഹോസ്റ്റലും അറ്റകുറ്റപ്പണികൾ നടത്താതെ നാശത്തിന്റെ വക്കിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.
ഹോസ്റ്റലിൽ കുടിവെള്ള ദൗർലഭ്യവും നേരിടുന്നുണ്ട്. വെള്ളം ലഭിച്ചുകൊണ്ടിരുന്ന ഇവിടുത്തെ കിണർ ശുദ്ധീകരിക്കാതെയിട്ടിരിക്കുകയാണ്. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മെനു അനുസരിച്ചുള്ള ഭക്ഷണം നിന്നിട്ടും മാസങ്ങളായി.
സ്റ്റേഡിയത്തിന്റെ ഭാഗമായ ഇൻഡോർ സ്റ്റേഡിയത്തി വലിയ ചോർച്ചയാണ് അനുഭവപ്പെടുന്നത്. സ്റ്റേഡിയം ജിംനേഷ്യത്തിലെ എസി പ്രവർത്തിത്തതിനാൽ അടച്ചുകെട്ടിയ മുറിക്കുള്ളിൽ കായിക പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റേഡിയത്തിലെ കോച്ചുമാർക്ക് നാലുമാസത്തെ ശന്പളം കുടിശികയുണ്ട്.
സെക്യൂരിറ്റി ജീവനക്കാർക്കും സ്വീപ്പർമാർക്കും മെസ് ജീവനക്കാർക്കുമെല്ലാം വലിയ ശമ്പളക്കുടിശികയുണ്ട്. സർക്കാർ സ്റ്റേഡിയത്തിനും ഹോസ്റ്റലിനും മറ്റും മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കാത്ത സ്ഥിതിയാണുണ്ടായിട്ടുള്ളത്. അന്തർദേശീയ നിലവാരത്തിലുള്ള ഈ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ ഉൾപ്പെടെ ഒന്നിനു പിറകെ ഒന്നായി നശിക്കുകയാണ്.
Tags : Local News Nattuvishesham Thiruvananthapuram