കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോള്‍ കനത്ത നഷ്ടത്തിന്റെ കണക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകള്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം സ്വകാര്യബസുകള്‍ക്ക് 8.4 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റീവ് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന് പറയുന്നു. ഒരു ബസിന് ഒരു ദിവസം ഏകദേശം 3000 രൂപ മുതല്‍ 5000 രൂപവരെയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്ന കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്-മുക്കം, കോഴിക്കോട്-അടിവാരം, കോഴിക്കോട്-മാവൂര്‍-എടവണ്ണപ്പാറ, കോഴിക്കോട്-ഫറോക്ക് തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യ ബസുകള്‍ക്ക് കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന നിരവധി ബസുകള്‍ ജി ഫോം കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ സ്വകാര്യബസ് മേഖല തകര്‍ന്നടിയുമെന്നും കെ. രാധാകൃഷ്ണന് പറഞ്ഞു.
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുമ്പോള്‍ സര്‍ക്കാരിന് തന്നെയാണ് നഷ്ടം സംഭവിക്കുന്നത്. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ അതില്‍ 50 രൂപയിലധികം ടാക്സ് ഇനത്തിലാണ് ചെലവാക്കുന്നത്. ഒരു ദിവസം ശരാശരി 100 ലിറ്റര്‍ ഡീസല്‍ ഒരു ബസിന് അടിക്കുന്നുണ്ട്. അതുപ്രകാരം, ഒരു ദിവസം ഏകദേശം 5000 രൂപ ഒരു ബസ് ഡീസല്‍ ഇനത്തില്‍ നികുതി അടയ്ക്കുന്നുണ്ട്.
ത്രൈമാസ നികുതി കൂടാതെയാണിത്. ഇതെല്ലാം സര്‍ക്കാരിന് നഷ്ടമാകുമെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീ യാത്രക്കാരുടെ കൂടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ പുരുഷന്മാരും കുട്ടികളും ഉണ്ടാവും. ഇവരെല്ലാം സ്ത്രീകള്‍ക്കൊപ്പം പ്രിയദര്‍ശിനി ബസില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. അതുവഴി കെഎസ്ആര്‍ടിസിയ്ക്ക് വരുമാനം വര്‍ധിച്ചു. സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
പരസ്യത്തിലൂടെ അധിക വരുമാനം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും അവര്‍ പറയുന്നു. പരസ്യം വയ്ക്കണമെങ്കില്‍ ആര്‍ടി ഓഫീസില്‍ പോയി പ്രത്യേക അനുമതി വാങ്ങണം. ഓരോ പരസ്യത്തിനും ഇങ്ങനെ അനുമതി വാങ്ങുന്നത് പ്രായോഗികമായ കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
Tags : Local News Nattuvishesham Kozhikode