തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ ഇന്നലെയുണ്ടായ ബഹളത്തിനിടെ ചെയർപേഴ്സൺ എസ്. ലേഖയെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവച്ചപ്പോൾ.
തിരുവല്ല: മുനിസിപ്പൽ പാർക്കിന്റെ നവീകരണവും നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദം തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധത്തിനും സംഘർഷത്തിനും വഴിവച്ചു. മൂന്ന് മണിക്കൂറിലേറെ നീണ്ട കൗൺസിൽ യോഗത്തിൽ പാർക്ക് കരാർ വിഷയത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടർന്ന് യോഗത്തിൽനിന്ന് പുറത്തിറങ്ങിയ ചെയർപേഴ്സൺ എസ്. ലേഖയെ പ്രതിപക്ഷാംഗങ്ങൾ ഓഫീസിനു സമീപം തടഞ്ഞ് പ്രതിഷേധിച്ചു.
വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. നഗരസഭാ സെക്രട്ടറി ചട്ടലംഘനം നടന്നതായി റിപ്പോർട്ട് നൽകിയ ചിൽഡ്രൻസ് പാർക്കിന്റെ കരാർ വീണ്ടും അതേ സ്വകാര്യ സ്ഥാപനത്തിന് തുടരാൻ ഭരണസമിതി തീരുമാനിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്.
പാർക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ പരിശോധിക്കാൻ കൗൺസിൽ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിൽ, 2018ലെ പ്രളയവും കോവിഡ് മഹാമാരിയും മൂലം പാർക്ക് നശിച്ചതിനേത്തുടർന്ന് ഏകദേശം രണ്ട് കോടി രൂപ ചെലവിൽ പുനരുദ്ധാരണം നടത്താൻ കഴിഞ്ഞ ഭരണസമിതി 2020ൽ ബിഒടി വ്യവസ്ഥയിൽ കരാർ ദീർഘിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.
നിലവിലെ കരാർ റദ്ദാക്കുകയോ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയോ ചെയ്താൽ കരാറുകാരൻ നിയമനടപടി സ്വീകരിക്കാനും നഗരസഭയ്ക്ക് വൻ നഷ്ടപരിഹാര ബാധ്യത ഉണ്ടാകാനുമിടയുണ്ടെന്നാണ് ഉപസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ നിലപാട്. എന്നാൽ ഉപസമിതിയിലെ രണ്ട് അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
പ്രതിപക്ഷത്തിന്റെ വാദമനുസരിച്ച്, 2017ൽ പ്രതിമാസം 2,000 രൂപ വാടക, 25,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്, 10 രൂപ പ്രവേശന ടിക്കറ്റ് നിരക്ക് എന്നിവ നിശ്ചയിച്ച് അഞ്ച് വർഷത്തേക്കാണ് പാർക്ക് സ്വകാര്യ സ്ഥാപനത്തിന് കൈമാറിയത്. തുടർന്ന് 2018ൽ കരാർ ദീർഘിപ്പിക്കുകയും 2020 ഒക്ടോബർ 15ന് വീണ്ടും 20 വർഷത്തേക്ക് പുതുക്കുകയും ചെയ്തു. വാടകയിൽ 100 ശതമാനം വർധനയും തുടർന്ന് പ്രതിവർഷം അഞ്ച് ശതമാനം വർധനയും, ഡെപ്പോസിറ്റ് 50,000 രൂപയാക്കിയും കരാർ പുതുക്കിയിരുന്നു.
നടപടികളിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ കരാർ റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Tags : Local News Nattuvishesham Pathanamthitta