കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പോലീസിന് വിട്ടുകൊടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് വാടക കിട്ടിയില്ല. ജില്ലയില്‍ ടൂറിസ്റ്റ് ബസും ട്രാവലറും ഉള്‍പ്പെടെ 98 കോണ്‍ട്രാക്ട് കാരിയേജുകളാണ് പോലീസ് വാടകയ്ക്ക് എടുത്തത്. ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 10 വരെ ഇത്രയും വാഹനങ്ങള്‍ പോലീസാണ് ഉപയോഗിച്ചത്. വാടക ഇനത്തില്‍ ഏകദേശം ഒരു കോടി രൂപയാണ് ഉടമകള്‍ക്ക് ലഭിക്കാനുള്ളത്.
തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും വാടക ലഭിക്കാത്തത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ, ഭാരവാഹികളായ സി. രാജീവന്, സനില്‍ ഐസക്, സി. അബ്ബാസ്, ഫാസില്‍, രാണിത്രാജ്, സി. അരുണ്‍, പി. അര്‍ഷാദ്, കെ.ഷമീര്‍, ഒ.വി. അഭിലാഷ്, പി.വി. ജിബിന്‍, പി.വി. വിനീഷ് എന്നിവര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ വാടക വൈകിയാലും ഡ്യൂട്ടി സമയം ഓടാനുള്ള ഇന്ധനം പോലീസ് ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഡീസലിനുള്ള തുക ഉടമകള്‍ സ്വന്തമായി കണ്ടത്തേണ്ടിവന്നു. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളാണ് ഉടമകള്‍ തെരഞ്ഞെടുപ്പ് ജോലിക്ക് വിട്ടുകൊടുത്തത്. വാടക കുടിശികയായതോടെ വാഹനങ്ങളുടെ മാസത്തവണ മുടങ്ങി.
വാടക ലഭിക്കാത്തത് തൊഴിലാളികളെയും ബാധിച്ചു. ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ശമ്പളവും ബാറ്റയും തീര്‍ത്തുകൊടുക്കാന്‍ ഉടമകളില്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. വാര്‍ഷിക ഇന്‍ഷ്വറന്‍സ് പ്രീമിയം, ആര്‍ടിഒ ടാക്സ്, ഫിറ്റ്നസ് പുതുക്കല്‍ എന്നിവയ്ക്കു പണം കണ്ടെത്താനാകാതെ ഉടമകളില്‍ ചിലര്‍ വാഹനങ്ങള്‍ ഷെഡില്‍ കയറ്റിയിരിക്കയാണ്.
സീസണിലെ മറ്റ് ഓട്ടങ്ങളെല്ലാം മാറ്റിവയ്പ്പിച്ചാണ് വാഹനങ്ങള്‍ പോലീസ് കൊണ്ടുപോയതെന്ന് ഉടമകള്‍ പറയുന്നു. ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലെ സാങ്കേതിക നൂലാമാലകളും ഫണ്ടിന്റെ അഭാവവും ചൂണ്ടിക്കാട്ടിയാണ് വാടക വിതരണം വൈകിക്കുന്നത്. വാടക കുടിശിക അക്കൗണ്ടുകളില്‍ ഒറ്റത്തവണയായി ഉടന്‍ ലഭ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. വായ്പാഗഡുക്കളുടെ തിരിച്ചടവ് മുടങ്ങിയ വാഹനങ്ങള്‍ക്കെതിരേ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ജില്ലാ ഭരണകൂടം ഇടപെട്ട് തടയണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.
Tags : Local News Nattuvishesham Wayanad