പ്രതീകാത്മക ചിത്രം
ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിൽ (എസി റോഡ്) നടുനിവർത്താൻ പോലും വാഹനം നിർത്തിയേക്കരുത്. പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത റോഡിൽ വണ്ടി നിർത്തിയാൽ പിഴ ഉറപ്പാണ്. എസി റോഡിൽ സർക്കാർ സ്പോൺസേർഡ് കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ആലപ്പുഴ, ചങ്ങനാശേരി, കുട്ടനാട് എന്നിവിടങ്ങളിലെ മോട്ടോർ വാഹന ഉദ്യോഗസ്ഥരുമാണ് ഈ ഔദ്യോഗിക കൊള്ളക്ക് തയാറായി നിൽകുന്നത്.
പുതുക്കി നിർമിച്ച എസി റോഡിന്റെ ഇരുവശങ്ങളിലും ഓടകളും നടപ്പാതയും റോഡിനെക്കാൾ ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരി വരെയുള്ള 24 കിലോമീറ്ററിൽ ഒരിടത്തുപോലും വാഹന പാർക്കിംഗ് സൗകര്യം ഇല്ല.
എസി റോഡിന് വശത്തുള്ള സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലോ കടകളിലോ കയറണമെങ്കിൽ കിലോമീറ്ററുകൾ മാറ്റി സൗകര്യമുള്ള ഏതെങ്കിലും ഇടറോഡ് കണ്ടെത്തി വാഹനം പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്.
അടിയന്തര സാഹചര്യങ്ങളിൽ റോഡിന്റെ വശത്ത് പരമാവധി ഒതുക്കി പാർക്ക് ചെയ്താൽ പോലും വാഹനത്തിന്റെ പകുതി റോഡിലേക്ക് നിൽക്കത്തക്ക രീതിയിലാണ് പാർക്കിംഗ് ലൈൻ വരച്ചിരിക്കുന്നത്. ഇവിടെ വണ്ടിയിട്ടാൽ കഴുകൻ കാമറയുമായി നടക്കുന്ന ഉദ്യോഗസ്ഥരുടെ പിടിയിൽ വീണിരിക്കും.
എന്നാൽ, നടപ്പാതക്കായി വേർതിരിച്ചിരിക്കുന്ന സ്ഥലത്ത് കയറ്റി വാഹനം പാർക്ക് ചെയ്താൽ ഫൈൻ അടിക്കാറില്ലെന്നതാണ് കൂടുതൽ രസകരം. ആവശ്യത്തിന് പാർക്കിംഗ് സൗകര്യമൊരുക്കാതെ റോഡ് നിർമിച്ചിട്ട് വാഹന ഉടമകളുടെ പോക്കറ്റടിക്കുന്ന സമ്പ്രദായത്തിനെതിരേ പല കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. അന്യായമായ ഈ ഉദ്യോഗസ്ഥ നടപടിക്കെതിരേ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham AC Road robbery