മൂർത്തി
അഗളി: അട്ടപ്പാടി ജെല്ലിപ്പാറയിൽ പ്രവർത്തിച്ചുവരുന്ന പുതുജീവൻ അഗതി മന്ദിരത്തിന് പുനരധിവാസത്തിന്റെ കഥകളാണ് ഏറെ പറയാനുള്ളത്. അട്ടപ്പാടി ഷോളയൂർ കുലുക്കൂർ ഉന്നതിയിലെ അന്പത്തിരണ്ടുകാരനായ മൂർത്തിയാണ് പുതുജീവനിൽ നിന്ന് പുനരധിവാസം നേടി മടങ്ങിയ അവസാനത്തെയാൾ. ഇതോടെ ഒരുവർഷത്തിനിടയിൽ നാലുപേരാണ് പുതുജീവനിൽനിന്നും പുനരധിവാസത്തിന്റെ പട്ടികയിൽ ഇടം നേടിയത്.
ഇരുകാലുകളിലും വലിയ വ്രണങ്ങൾ രൂപപ്പെട്ട് അഗളി പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞിരുന്ന മൂർത്തി ഒന്നരമാസം മുമ്പാണ് പുതുജീവനിലെത്തിയത്. തീർത്തും അവശനായിരുന്ന ഇയാളെ പോലീസ് ഇടപെട്ടാണ് പുതുജീവനിലെത്തിച്ചത്.
പുതുജീവൻ ഡയറക്ടർ ഫാ. അരുൺ തുറവയ്ക്കൽ, സ്റ്റാഫ് നഴ്സ് ഡോളി, ബിജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്നങ്ങോട്ട് ത്രീവ്ര പരിചരണത്തിന്റെ ദിനങ്ങളായിരുന്നു.
അഗളി താലൂക്ക് ആശുപത്രി, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങി ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നും ഭക്ഷണവും പരിചരണങ്ങളും യഥാസമയങ്ങളിൽ നൽകി മുറിവ് ഭേദപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷോളയൂർ ഗ്രാമപഞ്ചായത്ത് അംഗം കനകരാജിന്റെ നേതൃത്വത്തിൽ ബന്ധുക്കളെത്തി പൂർണ ആരോഗ്യവാനായ മൂർത്തിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
ആരോരുമില്ലാതെ തെരുവോരങ്ങളിലും മറ്റും അലയുന്ന നിരാലംബർക്ക് ആശ്രയകേന്ദ്രമാണ് ജെല്ലിപ്പാറയിലെ പുതുജീവൻ അഗതിമന്ദിരം. നിലവിൽ 21 പേരാണ് പുതുജീവനിലുള്ളത്. നാടും വീടും ഭാഷയും അറിയാതെ അലയുന്നവർക്കും പുതുജീവൻ ആശ്രയകേന്ദ്രമായിട്ടുണ്ട്. പാലിയേറ്റീവ് പ്രവർത്തനങ്ങൾ വഴിയും ആംബുലൻസ് സർവീസ് വഴിയും അട്ടപ്പാടിയുടെ സാമൂഹിക രംഗങ്ങളിൽ പുതുജീവൻ സജീവപങ്കാളികളാകുന്നുവെന്ന് പുതുജീവൻ ഡയറക്ടർ ഫാ. അരുൺ തുറവയ്ക്കൽ പറഞ്ഞു.
Tags : Local News Nattuvishesham 'Puthujeevan