കല്ലപ്പള്ളിയിൽ കാട്ടാനയിറങ്ങിയപ്പോൾ.
പാണത്തൂർ: പാണത്തൂർ-സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിൽ. ഇന്നലെ വൈകുന്നേരത്തോടെയാണ് റോഡിനോട് ചേർന്നുള്ള പ്ലാന്റേഷൻ ഭാഗത്ത് കാട്ടാനയെയും കുട്ടിയെയും കണ്ടത്.
മുമ്പൊക്കെ രാത്രികാലങ്ങളിൽ വനത്തിന് വെളിയിൽ ഇറങ്ങുന്ന ആനകൾ ഇന്നലെ പകൽവെളിച്ചത്തിൽ തന്നെ റോഡരികിൽ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പേടിപ്പെടുത്തി. കഴിഞ്ഞ അഞ്ചാം തീയതിയും കല്ലപ്പള്ളി-മാമ്പള റോഡിന് സമീപം പകൽ സമയത്ത് കാട്ടാനയെ കണ്ടിരുന്നു.
ഈ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനസംരക്ഷണ സമിതി പ്രസിഡന്റ് എൻ.കെ. ജയപ്രകാശും മുൻ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമലയും ഒരാഴ്ച മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.
ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും വനപാലകരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. ഈ സമയത്ത് സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാനും കാട്ടാനകളെ പ്രതിരോധിക്കാനുള്ള മറ്റു നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു.
പ്ലാന്റേഷൻ ഭാഗങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത് പതിവാണ്. ഇവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ കർശന നിരീക്ഷണം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham Local News forest Kallappally