കുമളി ചെക്ക് പോസ്റ്റിൽ കേരള പോലീസ് സ്ഥാപിച്ച ടെന്റ്.
കുമളി: കേരള–തമിഴ്നാട് അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ കേരള പോലീസ് സ്ഥാപിച്ച ടെന്റ് ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി.
റോഡിന്റെ പകുതിയോളം ഭാഗം കൈയേറി ടെന്റ് സ്ഥാപിച്ചിരിക്കുന്നതിനാൽ ഒരേസമയം ഒരു വാഹനത്തിന് മാത്രമാണ് ഇതുവഴി കടന്നുപോകാൻ കഴിയുന്നത്. ഇത് കുമളി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം.
കേരള–തമിഴ്നാട് അതിർത്തി വഴി ദിവസേന നൂറുകണക്കിന് ചരക്കുവാഹനങ്ങളും വിനോദസഞ്ചാര വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
എന്നാൽ, റോഡിന്റെ നടുവിലായി ടെന്റ് സ്ഥാപിച്ചതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമുണ്ടാകുകയും ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കായി സ്ഥാപിച്ച ടെന്റിൽ മിക്ക സമയങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെയോ മറ്റു പരിശോധനാ സംഘങ്ങളെയോ കാണാറില്ലെന്നും ഇതു പോലീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായാണ് ഇത് ഉപയോഗിക്കപ്പെടുന്നതെന്നും ആക്ഷേപമുണ്ട്.
ടെന്റിനു സമീപം എക്സൈസ് ചെക്ക് പോസ്റ്റിനോടു ചേർന്ന് ആവശ്യത്തിന് സ്ഥലം ലഭ്യമായിരിക്കെ റോഡിലേക്ക് ഇറക്കി ടെന്റ് സ്ഥാപിച്ചതാണ് വിഷയം രൂക്ഷമാക്കിയതെന്നാണ് പ്രധാന ആരോപണം. ഇതുമൂലം തമിഴ്നാട്ടിൽനിന്ന് ചുരം കയറി എത്തുന്ന വാഹനങ്ങൾക്ക് കുമളി ടൗണിലൂടെ കടന്നുപോകാൻ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടസിഥിതിയാണ് ഉണ്ടായിരിക്കുന്നത്.
ടെന്റ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്ന് അധികൃതർക്കു നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരിദേവനം. വിഷയത്തിൽ കുമളി പോലീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം തൃപ്തികരമല്ലെന്നും ആക്ഷേപമുണ്ട്.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡിലെ ടെന്റ് ഉടൻ നീക്കം ചെയ്ത് അനുയോജ്യമായ സ്ഥലത്തേക്കു മാറ്റിസ്ഥാപിക്കണമെന്ന ആവശ്യമാണ് നാട്ടുകാരും വാഹന യാത്രക്കാരും ഉയർത്തുന്നത്.